ന്യൂദല്‍ഹി: ദല്‍ഹിയില്‍ വെള്ളമില്ലെന്നാരോപിച്ച് സുപ്രീംകോടതിയെ സമീപിച്ച ദല്‍ഹി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വെള്ളപ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ച സംസ്ഥാന ജലവിഭവശേഷി മന്ത്രി കപില്‍ മിശ്രയെ അടക്കം ശക്തമായ ഭാഷയിലാണ് കോടതി ശാസിച്ചത്. കോടതി മുറിയിലിരുന്ന കപില്‍ മിശ്രയോട് എന്തിനിവിടെ ഇരിക്കുന്നെന്നും പോയി വെള്ളപ്രശ്നം പരിഹരിക്കൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.
ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് ഹരിയാനയില്‍നിന്നും ദല്‍ഹിയിലേക്ക് വെള്ളമെത്തിക്കുന്ന മുനാക് കനാലിന്റെ പ്രവര്‍ത്തനം ജാട്ട് പ്രക്ഷോഭകാരികള്‍ തടഞ്ഞിരുന്നു.
അടിയന്തര സാഹചര്യമാണ് ദല്‍ഹിയിലുള്ളത്. ഇതു പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനുപകരം മന്ത്രി എന്തിനാണ് ഈ കോടതി മുറിക്കുള്ളില്‍ വന്നിരിക്കുന്നത്, ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ വിമര്‍ശിച്ചു. നിങ്ങള്‍ എന്തുചെയ്യുന്നതിനും കോടതിയുടെ ഉത്തരവ് കാത്തിരിക്കുകയാണ്. നിങ്ങള്‍ക്ക് എല്ലാം താലത്തില്‍ വെച്ചുതരണം.
വെള്ളമില്ലാത്ത സ്ഥലങ്ങളിലേക്ക് പോയി ജനങ്ങളെ സഹായിക്കുന്നതിന് പകരം ഹരിയാനയെപ്പറ്റി സംസാരിച്ചുകൊണ്ട് കോടതിക്കുള്ളില്‍ ഇരിക്കുകയെന്നത് സുഖകരമായ കാര്യമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.
ദല്‍ഹിയില്‍ അടിയന്തര സാഹചര്യമാണെന്നും മന്ത്രി കോടതിയിലെത്തിയിട്ടുണ്ടെന്നും ദല്‍ഹി സര്‍ക്കാരിനുവേണ്ടി ഹാജരായ രാജീവ് ധവാന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ അറിയിച്ചതോടെയാണ് കോടതി കടുത്തരോഷം പ്രകടിപ്പിച്ചത്. അതിനിടെ കോടതിയില്‍ നിലപാട് അറിയിച്ച ഹരിയാന സര്‍ക്കാര്‍ മുനാക് കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്നും വെള്ളം വിട്ടുകൊടുത്തുതുടങ്ങിയതായും വ്യക്തമാക്കി.
മുനാക് കനാലിന്റെ നിയന്ത്രണം ഏറ്റെടുത്ത് വെള്ളം വിട്ടയച്ച സൈന്യത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടിയെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പിന്നീട് അഭിനന്ദിച്ചു. ഒരു മണിക്കൂര്‍ മാത്രം ഉപയോഗിക്കാനുള്ളത്ര വെള്ളമാണ് ദല്‍ഹിയില്‍ അവശേഷിച്ചത്. ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസമായി ദല്‍ഹിയില്‍ വെള്ളമില്ലാതെ ദുരിതത്തിലാണ് ജനങ്ങള്‍. രാജ്യതലസ്ഥാനത്തെ വെള്ളപ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനും ഹരിയാന, ദല്‍ഹി സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: