ശ്രീനഗര്‍: ജമ്മുകശ്മീരിലെ പാംപോറില്‍ കെട്ടിടത്തിനുള്ളില്‍ കയറിയ ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യു മരിച്ച സൈനികര്‍ക്ക് സഹപ്രവര്‍ത്തകരുടെ അന്ത്യാഞ്ജലി. ഒമ്പത് പാരാമിലിറ്ററിയിലെ ക്യാപ്റ്റന്‍ തുഷാര്‍ മഹാജന്, ഒമ്പത് പാരാ റെജിമെന്റിലെ ലാന്‍സ് നായക് കമാന്‍ഡോ ഓം പ്രകാശ് എന്നിവരാണ് സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടത്. ശ്രീനഗറിലെ സൈനിക കേന്ദ്രത്തിലെത്തിച്ച ഭൗതികശരീരത്തില്‍ ഓഫീസര്‍മാരും സൈനികരും പുഷ്പചക്രമര്‍പ്പിച്ചു.
തന്റെ യൂണിറ്റിനെ നയിച്ചുമുന്നേറുന്നതിനിടെയാണ് തുഷാറിന് വെടിയേറ്റത്. ഓം പ്രകാശ് ഒളിച്ചിരിക്കുന്ന ഭീകരര്‍ക്ക് സമീപം വരെയെത്തി. പതിമൂന്ന് വര്‍ഷമായി സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഓംപ്രകാശിന് 2013ലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയില്‍നിന്ന് ‘അസാധാരണ് സുരക്ഷാ സേവാ പ്രമാണ പത്രം’ ലഭിച്ചിട്ടുണ്ട്. ഇരുപത്തിയാറുകാരന് തുഷാര്‍ കശ്മീരിലെ ഉധംപൂര്‍ സ്വദേശിയും, മുപ്പത്തിരണ്ടുകാരന് ഓം പ്രകാശ് ഹിമാചല്‍പ്രദേശിലെ ഷിംല സ്വദേശിയുമാണ്.
അതേസമയം, ഭീകരരെ തുരത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ സതീഷ് കുമാര്‍ ദുവ പറഞ്ഞു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ ജനങ്ങളെയും ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ കടന്ന സൈനികര്‍ പുറത്ത് നിലയുറപ്പിച്ചിട്ടുള്ള സിആര്‍പിഎഫുമായി ചേര്‍ന്നാണ് നടപടികള്‍. ഇതിന് നിശ്ചിത സമയം നിശ്ചയിച്ചിട്ടില്ല. ധൃതിയുമില്ല. ഇനി കൂടുതല്‍ നഷ്ടമുണ്ടാകാതെ ആവശ്യമായ സമയമെടുത്ത് സൈന്യം നടപടി പൂര്‍ത്തിയാക്കുമെന്നും ദുവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: