ബ്രാഹ്മണ്യംകൊണ്ട് കുന്തിച്ച് കുന്തിച്ച് ബ്രഹ്മാവുമെനിയ്ക്കൊക്കായെന്നും ചിലർ- എന്ന് കവി പൂന്താനം ജ്ഞാനപ്പാനയിലെഴുതിയത് ഒരു കാലഘട്ടത്തിന്റെ കണ്ണാടി കൂടിയായിരുന്നു. ബ്രഹ്മജ്ഞാനികളെന്ന് സ്വയം അഹങ്കരിച്ച് ഒരു വിഭാഗം പുലർത്തിയിരുന്ന മേൽക്കൈയും അവരുടെ താന്തോന്നിത്തവും മറ്റുള്ളവരുടെ മേലുള്ള കുതിരകയറലുമെല്ലാം ആ വരിയ്ക്ക് പിന്നിലുണ്ട്. കാലം ഏറെമാറി, നൂറ്റാണ്ടുകൾ പലതു കഴിഞ്ഞു. പക്ഷേ ബ്രാഹ്മണ്യം എന്ന പ്രയോഗത്തിന്റെ ദോഷാർത്ഥത്തിന് ഇപ്പോഴും കുറവുവന്നിട്ടില്ല, അത് സവർണാധിപത്യമെന്നോ മറ്റോ ഒക്കെ മാറ്റിപ്രയോഗിക്കുന്നുവെന്നു മാത്രം.
ബ്രഹ്മജ്ഞാനികൾക്കിടയിൽ കടന്നുകൂടിയ സാമൂഹ്യചൂഷകരുടെ കൂട്ടം അന്ന് ബ്രാഹ്മണ്യത്തെ ദുഷിപ്പിച്ചതുപോലെ ഇന്ന് സർവസാന്നിദ്ധ്യമായിക്കഴിഞ്ഞ ദളിത് സംഘടിത പ്രസ്ഥാനങ്ങളിലും ദുഷിപ്പിക്കലിന്റെ ദുഷ്ടക്കൂട്ടം കടന്നുകയറിയിട്ടില്ലേ എന്നു സംശയിക്കണം. ചിന്തിക്കേണ്ട വിഷയമാണ്. ചരിത്രത്തിലും പുരാണത്തിലും ഇതിഹാസത്തിലും ശാസ്ത്രത്തിലും മറ്റുംമറ്റും കയറിക്കൂടിയിട്ടുള്ള അബദ്ധ ധാരണകൾ തിരുത്താൻ പ്രമുഖർ മുന്നിട്ടിറങ്ങിയിട്ടുള്ള ഇക്കാലത്ത് സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളിലും ഇത്തരം പുനഃപരിശോധനകൾ വരുത്തി സംശോധനം ആവശ്യമാണ്; കക്ഷിരാഷ്ട്രീയത്തിന്റെ ആധിക്യത്തിൽ അത് എളുപ്പമല്ലെങ്കിൽ കൂടിയും.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും അത് നടപ്പാക്കുമെന്ന അന്നത്തെ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനവും ചരിത്രപരമായി ഇന്നു പരിശോധിച്ചാൽ കൃത്യമായ നിലപാടായിരുന്നോ? മതത്തിനും ജാതിക്കും അതീതമായി മതേതരത്വം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമായ, പാടുപെടുന്ന ഒരു രാജ്യത്ത് അന്ന് വിശ്വനാഥ് പ്രതാപ് സിങ് എന്ന വി.പി.സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ശുപാർശ നടപ്പാക്കാൻ തീരുമാനിച്ചത്. തൊഴിൽ-വിദ്യാഭ്യാസ മേഖലയിൽ ജാതിയിൽ പിന്നാക്കം നിൽക്കുന്നവർക്ക് നിശ്ചിത തോതിൽ സംവരണം നിശ്ചയിച്ച് പ്രവേശനം നടപ്പാക്കുന്ന പദ്ധതിയായിരുന്നു മണ്ഡലിന്റെ റിപ്പോർട്ടിലെ ശുപാർശ.
മതേതരത്വത്തിനു പ്രവർത്തിക്കുമ്പോൾ ജാതിയെ ഭരണപരമായിത്തന്നെ അംഗീകരിക്കുന്ന നയനിലപാട് പക്ഷേ ആരും അന്ന് ചോദ്യം ചെയ്തില്ല. കാരണം യുക്തികൊണ്ടുപോലും എതിർത്താൽ പിന്നാക്ക വിഭാഗത്തിന്റെ (അന്ന് ദളിത് പദം രൂപംകൊണ്ടിട്ടില്ല) ശത്രുവായി മുദ്രകുത്തപ്പെടുമെന്ന് ഭയന്നുതന്നെ. കോൺഗ്രസ് ഭരണത്തെ തോൽപ്പിച്ച്, ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ മൂന്നാം മുന്നണിയെന്ന ബിജെപി-കോൺഗ്രസ് ഇതര പാർട്ടികളുടെ സഖ്യത്തിന് അധികാരത്തിൽ തുടരാനുള്ള കുറുക്കുവഴി മാത്രമായിരുന്നു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന തീരുമാനവും പ്രഖ്യാപനവും. ഒരുപക്ഷേ, സാമൂഹ്യ സമത്വത്തിനും സംതുലനത്തിനും മറ്റു പല മാർഗങ്ങളും ഉണ്ടായിട്ടും ഈ സംവരണമെന്ന അപകടകരമായ വഴിയിൽ സഞ്ചരിക്കാൻ വി.പി. സിങ്ങിനെയും കൂട്ടരേയും പ്രേരിപ്പിച്ചത് എന്തായിരിക്കും? തീർച്ചയായും ആ തീരുമാനത്തിനു പിന്നിലെ നിർബന്ധങ്ങളും സമ്മർദ്ദങ്ങളും ഒന്നുകിൽ അതിനു മുതിർന്നവർ വെളിപ്പെടുത്തണം, അല്ലെങ്കിൽ കണ്ടെത്തണം. അത് ചരിത്രത്തോടു ചെയ്യുന്ന വലിയ നീതി തന്നെയാകും.
ഭരണഘടനാപരമായ ഭേദഗതികൾ കൊണ്ടുവന്ന് സംവരണം നടപ്പാക്കിയപ്പോൾ അത് എന്നെന്നേക്കുമായി രാജ്യത്തെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് നമ്മുടെ രാജ്യത്തെ നിയമനിർമാതാക്കൾ വിശ്വസിച്ചിരുന്നുവോ? കുടത്തിൽനിന്നൊരു ഭൂതത്തെ തുറന്നുവിടുന്നതുപോലെയാണീ വിഷയമെന്ന് ചിന്തിക്കാനാകാഞ്ഞതാണോ അവർക്ക്. ഭരണഘടനാ നിർമ്മാതാക്കൾ ഈ വിഷയം ചർച്ച ചെയ്യുകയും തീരുമാനമെടുക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടാണ്. ജാതി സംവരണമെന്ന പ്രശ്നം ഒരിക്കലും അഴിക്കാനാവാത്ത കുരുക്കായിത്തീരുമെന്ന് അറിയാമായിരുന്നില്ലേ. അതിന്റെ ചുവടുപിടിച്ച് മതസംവരണമെന്ന ആശയം ഉയരുമെന്ന് ദീർഘവീക്ഷണം ചെയ്യാൻ നമ്മുടെ നേതാക്കൾക്കായിരുന്നില്ലേ.
ഭരണഘടനയിൽ താൽക്കാലികമായി അനുവദിച്ചുകൊടുത്ത ചില ആനുകൂല്യങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നിർത്താനാവാത്തത് ശ്രദ്ധയിൽ പെട്ടിട്ടില്ലേ. രാജ്യത്ത് മുഴുവൻ ഏകസിവിൽ നിയമം നടപ്പാക്കണമെന്ന തീരുമാനം പോലും പ്രാവർത്തികമാക്കാനാവാത്ത രാജ്യത്തെ പ്രത്യേകസ്ഥിതിയെക്കുറിച്ച് അറിയാമായിരുന്നില്ലേ. അപ്പോൾ രാജ്യത്തെ പ്രശ്നങ്ങൾക്ക് സ്ഥിര പരിഹാരം കാണാനല്ല, താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനു മാത്രമായിരുന്നു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയത് എന്നു വ്യക്തം.
ഗുജറാത്തിലെ പട്ടേൽമാരും ഹരിയാനയിലെയും രാജസ്ഥാനിലെയും ജാട്ടുമാരും അക്രമസമരങ്ങളിലൂടെ സാമുദായിക സംവരണം നേടി രാജ്യത്ത് സാമൂഹ്യ സ്ഥിതിസമത്വം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ വാസ്തവത്തിൽ പരാജയപ്പെടുകയാണ് മണ്ഡൽ കമ്മീഷനും വിശാലാർത്ഥത്തിൽ നമ്മുടെ ഭരണഘടനപോലും. ഹരിയാനയിൽ സംവരണ സമരത്തിന്റെ പേരിൽ നടന്ന അക്രമങ്ങളിലൂടെ സംസ്ഥാനത്തിന് നഷ്ടമായത് 20,000 കോടി രൂപയാണ്. ഇത്തരം സമരങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ വരും നാളുകളിൽ ഉയരില്ലെന്ന് ആർക്ക് ഉറപ്പു പറയാനാകും. ജാതി സംവരണമായിരുന്നോ, അതു മാത്രമായിരുന്നോ, സാമൂഹ്യസമത്വത്തിലേക്കുള്ള ശരിയായ വഴി? സംവരണനയം തന്നെ പാളിപ്പോയെന്നു സംശയിച്ചുകൂടേ? ചോദ്യം നിലവിലുള്ള സംവരണത്തെ എതിർക്കാനല്ല, ഭരണഘടനാപരമായി നിലനിൽക്കുന്ന സംവിധാനത്തെ എതിർക്കുന്നത് ശരിയല്ലതാനും. പക്ഷേ ഇത് പുനഃശ്ചിന്തക്ക് വഴിതുറക്കേണ്ട കാര്യം തന്നെയാണ്.
ഇവിടെയാണ് ‘ബ്രാഹ്മണ്യ’ത്തിൽ കുന്തിച്ച (അഹങ്കരിച്ച)വരുടെ കാര്യംപോലെ ‘ദാളിത്യ’ത്തിൽ (പ്രയോഗത്തിൽ തെറ്റാണ് എങ്കിലും) അഹങ്കരിക്കുന്ന ചിലരുടെ കാര്യവും ചിന്താവിഷയമാക്കേണ്ടത്. പിന്നാക്കക്കാരനായിത്തന്നെ നിൽക്കുക, മുന്നാക്കമെന്ന വിഭാഗത്തിനെ ശത്രുവായിക്കണ്ട് എക്കാലത്തും സ്വയം അസ്വസ്ഥനായും അസ്വസ്ഥതയുണ്ടാക്കിയും വർഗ്ഗസംഘർഷത്തിൽ തുടരുകയെന്ന സന്ദേശം മാത്രം സമൂഹത്തിൽ കൊടുക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ കുതന്ത്രക്കാർ രാജ്യത്തില്ലേ എന്നു സംശയിക്കാനും ഇടനൽകുന്നുണ്ട് ചിലരുടെ ആനുകാലിക പ്രവർത്തനങ്ങൾ. ഇതിനുപിന്നിൽ വലിയൊരു ആസൂത്രിത പദ്ധതിയും ആലോചനാശൃംഖലയും ഉണ്ടെന്നുതന്നെ സംശയിക്കുകയും വേണം. മുമ്പൊരിക്കൽ ഒരു കുറിപ്പിൽ ചർച്ച ചെയ്തതുപോലെ പിന്നാക്ക വിഭാഗത്തിന്റെ മോചനമെന്ന പേരിൽ രൂപപ്പെട്ട ദളിത് പ്രസ്ഥാനങ്ങളിൽ ജാതിയ്ക്കപ്പുറം മതവും മറ്റു പരിഗണനകളും കടന്നുകൂടിയതിനുപിന്നിൽ അത്തരം ഒളി അജണ്ടകൾ ഇല്ലെന്ന് കരുതാനാവില്ലെന്ന് ആവർത്തിക്കട്ടെ.
ഈ പശ്ചാത്തലത്തിൽ രണ്ടു പ്രമുഖ വ്യക്തികളുടെ ഏറ്റവും പുതിയ പ്രതികരണങ്ങളിലേക്കു കൂടി ശ്രദ്ധ ക്ഷണിക്കാനുണ്ട്. ഒന്ന് പ്രമുഖ സിനിമാ താരം സലിംകുമാറിന്റെ അനുഭവവും പ്രതികരണവുമാണ്. ദളിത് വിഷയത്തിൽ, ഒരു ദളിതന് അനുഭവിക്കേണ്ടിവന്ന ജീവിതാവസ്ഥയെക്കുറിച്ച് നടൻ സലിംകുമാർ ഒരു സിനിമ നിർമിച്ചു. പക്ഷേ സിനിമ കേരളത്തിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കാനാവുന്നില്ല. സിനിമ തീയറ്ററുകാർക്ക്
സാമ്പത്തികനേട്ടമുണ്ടാക്കില്ലെന്നതു മാത്രമല്ല കാരണം, സിനിമയിലെ ഉള്ളടക്കവും സന്ദേശവും എതിർപ്പുകൾക്കു കാരണമാകുമത്രെ. ദളിത് യുവാവിന്റെ ജീവിതസാഹചര്യങ്ങൾ, അയാളുടെ കുടുംബത്തിന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടേണ്ടിവന്ന നിർബന്ധങ്ങൾ തുടങ്ങിയ, ആനുകാലിക അനുഭവകഥയാണ് സിനിമയുടെ ഇതിവൃത്തം. അന്യസംസ്ഥാനങ്ങളിലെ ദളിത് വിഷയങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കാൻ മത്സരിക്കുന്ന സംഘടനകളും സലിംകുമാർ വിശ്വസിച്ചും പ്രവർത്തിച്ചും പോന്നിരുന്ന സംഘടനകളും സഹായിക്കാനെത്തിയില്ല. അങ്ങനെ ഒരു കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യം ഫിലിം പെട്ടിയിൽ ഉറങ്ങുകയാണ്.
മുട്ടാത്ത വാതിലില്ല. ഒടുവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ചിത്രം ദൂരദർശൻ വഴി ടെലികാസ്റ്റ് ചെയ്യാൻ സഹായിക്കാമെന്ന് ഉറപ്പു നൽകിയെന്ന് സലിംകുമാർ പറയുന്നു. ആ വാഗ്ദാനം പോലും ആശ്വാസം നൽകുന്നുവെന്ന് സലിംകുമാർ പറയുമ്പോൾ ഒരു വീർപ്പുമുട്ടൽ അടങ്ങിയ ആശ്വാസമുണ്ട്. ”രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യവും തടയുന്ന, അടിയന്തരാവസ്ഥ കൊണ്ടുവരാൻ പ്രയത്നിക്കുന്ന നരേന്ദ്രമോദി ഭരണ കൂടം,” എന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നത് വ്യാജമാണെന്ന് തെളിയിക്കുന്നതുകൂടിയാണ് കുമ്മനത്തിന്റെ നിലപാട്. ഇനി ബിജെപി ബന്ധം ആരോപിച്ച് കേരളത്തിലെ കപട ബുദ്ധിജീവികൾ സലിംകുമാറിനെ വിലക്കുമോ എന്നു കണ്ടാൽ മതി!!
സൂപ്പർ സ്റ്റാർ മോഹൻലാൽ എഴുതിയ ബ്ലോഗാണ് മറ്റൊരു പ്രധാന പ്രതികരണം. സൈന്യം നൽകിയ ബഹുമതിയായ ലഫ്റ്റനന്റ് കേണൽ പദവി കൂടിയുള്ള മോഹൻലാൽ സൈനിക സമൂഹത്തിന്റെ കീർത്തിയുയർത്തുന്ന കുറിപ്പിൽ പറയുന്നു, രാഷ്ട്രവിരുദ്ധ വാദികൾക്ക് ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടെന്ന്. സ്വജീവിതം ബലിവെച്ച് അതിർത്തികാത്ത് നമുക്ക് സുഖമായുണ്ട് ഉറങ്ങാൻ കാവൽനിൽക്കുന്ന സൈനികരോടുള്ള, അവർ സംരക്ഷിക്കുന്ന മാതൃഭൂമിയോടുള്ള, പെറ്റമ്മയോടുള്ള അനാദരവും അവഗണനയുമാണ് ഇന്ന് രാജ്യത്തെ ചില പ്രദേശങ്ങളിലും ഇടങ്ങളിലും കാണുന്ന രാജ്യദ്രോഹപ്രവർത്തനങ്ങളും ചർച്ചകളും വിവാദങ്ങളുമെന്ന് ലാൽ പറയുന്നു. ഇതിനെ ആവിഷ്കാര സ്വാതന്ത്ര്യമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറയുമ്പോൾ, രാജ്യത്ത് മറ്റു പലരും പറയാൻ പല കാരണങ്ങൾകൊണ്ടും മടിക്കുന്ന ശബ്ദമാണ് മുഴങ്ങിക്കേൾക്കുന്നത്.
ന്യൂദൽഹിയിൽ, വിരമിച്ച സൈനികരും മുതിർന്ന മുൻ സൈനികോദ്യോഗസ്ഥരും ചേർന്നുനടത്തിയ പടുകൂറ്റൻ ദേശസ്നേഹ റാലിയിൽ റിട്ട. എയർമാഷൻ പി. കെ. റോയ് പറഞ്ഞ വാക്യമുണ്ട്, ”വഴിതെറ്റിപ്പോയ ചിലരാണ് ഇപ്പോഴത്തെ ചില വിക്രിയകൾക്കു കാരണം. അവരെ നേർവഴിക്കു നയിക്കുകയാണ് ഞങ്ങളുടെ കടമ. അതാണു ചെയ്യുന്നത്.” പക്ഷെ വഴിതെറ്റിക്കുന്നവർക്ക് വഴിവിളക്കു സ്ഥാപിക്കുന്നവരും കൈവിളക്ക് കാണിച്ചുകൊടുക്കുന്നവരുമാണ് ഇന്ന് അധികം. അവർക്കിടയിൽ മോഹൻലാലുമാർ യഥാർത്ഥ ദീപസ്തംഭങ്ങൾതന്നൊണ്. പക്ഷേ, മോഹൻലാലിന്റെ ഈ രാജ്യസ്നേഹം മുഴക്കുന്ന ബ്ലോഗ് പല മാധ്യമങ്ങളും പ്രചരിപ്പിക്കാൻ മടിച്ചു. അതാണ് കേരളത്തിലെ സ്ഥിതി. ഇനി മോഹൻലാലിനും സാമൂഹ്യവിലക്കു വന്നേക്കുമോ എന്നു ഭയക്കണം!!
** ** **
പിൻകുറിപ്പ്:- പൂന്താനം ഋഗ്വേദ സൂക്തങ്ങളുടെ ഗഹനാർത്ഥം അതിലളിതമാക്കി മലയാളിക്കു സമ്മാനിച്ചതാണ് ജ്ഞാനപ്പാനയെന്ന് പ്രൊഫ. തുറവൂർ വിശ്വംഭരൻ. എഴുത്തച്ഛന് മലയാളത്തിലെഴുതാൻ പ്രേരണയായത് പൂന്താനമാണെന്നും സംസ്കൃതഭാഷാ പണ്ഡിതരും സമകാലീനരുമായിരുന്ന പൂന്താനത്തിനെയും എഴുത്തച്ഛനെയും ചേർത്ത് പ്രചരിക്കുന്ന, അവരെ അപകീർത്തിക്കുന്ന കഥകൾ വെറും നുണയാണെന്നും തുറവൂർ. അതെ, ചരിത്രത്തിലെ, സാഹിത്യത്തിലെ, സാമൂഹ്യബന്ധങ്ങളിലെ നുണയും നേരും കണ്ടെത്താൻ അഗാധവും സത്യസന്ധവും ആത്മാർത്ഥവുമായ ഗവേഷണങ്ങൾ കൂടിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: