ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പില്‍ ചെല്‍സി ക്വാര്‍ട്ടറില്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗസ് ഹിഡിങ്കിന്റെ നീലപ്പട അവസാന എട്ടിലേക്ക് കുതിച്ചത്. നാളെ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡൈനാമോ കീവിനെ നേരിടേണ്ടതിനാല്‍ യുവതാരങ്ങളെയാണ് സിറ്റി കോച്ച് മാനുവല്‍ പെല്ലഗ്രിനി കളത്തിലിറക്കിയത്. അഞ്ച് യുവ താരങ്ങളാണ് ഇന്നലെ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.
ചെല്‍സിക്ക് വേണ്ടി 35-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റ, 48-ാം മിനിറ്റില്‍ വില്ല്യന്, 53-ാം മിനിറ്റില്‍ കാഹില്‍, 67-ാം മിനിറ്റില്‍ ഈഡന് ഹസാര്‍ഡ്, 89-ാം മിനിറ്റില്‍ ബെര്‍ട്രന്‍ഡ് എന്നിവര്‍ ലക്ഷ്യം കണ്ടു. 37-ാം മിനിറ്റില്‍ ഡേവിഡ് ഫുപാല സിറ്റിയുടെ ആശ്വാസം. എഫ്എ കപ്പിന്റെ ചരിത്രത്തില്‍ ജനുവരി 2000നുശേഷം ആദ്യമായാണ് സിറ്റി അഞ്ച് ഗോള്‍ വഴങ്ങുന്നത്. അന്ന് ലീഡ്സിനോട് 5-2ന് പരാജയപ്പെട്ടു. എഫ്എ കപ്പില്‍ കോച്ച് ഗസ് ഹിഡിങ്കിന്റെ കീഴില്‍ ചെല്‍സി അപരാജിത കുതിപ്പാണ് നടത്തുന്നത്.
മറ്റൊരു മത്സരത്തില്‍ വെസ്റ്റ്ഹാം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബ്ലാക്ക്ബേണിനെ കീഴടക്കി ക്വാര്‍ട്ടറിലെത്തി. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ബ്ലാക്ക്ബേണ്‍ അഞ്ചെണ്ണം വഴങ്ങിയത്. കളിയില്‍ റഫറി രണ്ട് തവണ ചുവപ്പുകാര്‍ഡും പുറത്തെടുത്തു. കളിയുടെ 20-ാം മിനിറ്റില്‍ ബ്രണ്ടന്‍ മാര്ഷലിലൂടെയാണ് ബ്ലാക്ക് ബേണ്‍ ലീഡ് നേടിയത്. എന്നാല്‍ 26-ാം മിനിറ്റില്‍ വിക്ടര്‍ മോസസും 36-ാം മിനിറ്റില്‍ ഡാനിയേല്‍ പയറ്റും ലക്ഷ്യം കണ്ടതോടെ വെസ്റ്റ് ഹാം ആദ്യപകുതിയില്‍ 2-1ന് മുന്നിലെത്തി.
പിന്നീട് 64, 85 മിനിറ്റുകളില്‍ ഇമ്മാനുവല്‍ എംനിക്കെയും ഇഞ്ചുറി സമയത് പയറ്റും ലക്ഷ്യം കണ്ടതോടെ വെസ്റ്റ് ഹാമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ 1-0ന് പരാജയപ്പെടുത്തി ക്രിസ്റ്റല്‍ പാലസും ക്വാര്‍ട്ടറിലെത്തി. ആദ്യപകുതിയുടെ പരിക്കുസമയത്ത് മാര്ട്ടിന് കെല്ലി വിജയഗോള്‍ നേടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെല്‍സി എവര്ട്ടണുമായും ക്രിസ്റ്റല്‍ പാലസ് റീഡിങുമായും ഏറ്റുമുട്ടും. മാര്‍ച്ച് 12ന് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: