തലശ്ശേരി: അണ്ടലൂര്‍ ക്ഷേത്രത്തിലെ ചിറയില്‍ മുങ്ങിയ ഏഴുവയസ്സുകാരനെ 20 കാരന് രക്ഷപ്പെടുത്തി. വീട്ടുകാരോടൊപ്പം അണ്ടലൂര്‍ ക്ഷേത്ര ഉത്സവം കാണാനെത്തിയ അണ്ടലൂര്‍ തട്ടാരിമുക്കിലെ വലിയ മുറ്റത്ത് ദേവനന്ദിനെയാണ് ധര്‍മ്മടം സാമിക്കുന്നുമ്പ്രത്തെ നിഥിന് എന്ന യുവാവ് കുളത്തില്‍ ചാടി രക്ഷപ്പെടുത്തിയത്. കൂട്ടുകാരോടൊപ്പം ക്ഷേത്ര പറമ്പില്‍ പന്ത് കളിക്കുന്നതിനിടയില്‍ കുളത്തില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവനന്ദ് കുളത്തില്‍ മുങ്ങിപ്പോയത്. ഈ സമയം കുളത്തിനടുത്ത് മതിലില്‍ ഇരിക്കുകയായിരുന്ന നിഥിന് കുളത്തില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ ഒരു തൊപ്പിമാത്രമാണ് കണ്ടത്. തുടര്‍ന്ന് കുളത്തിലിറങ്ങിയ നിഥിന് മുങ്ങിത്താഴുകയായിരുന്ന ദേവനന്ദിനെ കരയിലേക്ക് എത്തിക്കുകയായിരുന്നു.
കൊടുവള്ളി വിഎച്ച്എസ്സിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവനന്ദ്. വൈദ്യുതി വകുപ്പ് കരാര്‍ ജീവനക്കാരനായ നിഥിന്റെ അവസരോചിതമായ ധീരതയാണ് ഈ കുട്ടിയുടെ ജീവന് രക്ഷിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും വിവിധ സംഘടനകളും നിഥിനെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: