തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം സംഘം പ്രതിചേര്‍ത്ത് പി.ജയരാജനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. നേരത്തെ കോടതിയില്‍ കീഴടങ്ങിയ പി.ജയരാജനെ മാര്‍ച്ച് 11വരെ റിമാന്റ് ചെയ്തിരുന്നു. റിമാന്റിലായ ജയരാജന് പരിയാരം മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടുകയായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ പി.ജയരാജന് അനുഭവിക്കുന്നുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് അനുമതി നല്‍കരുതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ.കെ.വിശ്വന് കോടതിയില്‍ വാദിച്ചിരുന്നു. ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും തുടര്‍ന്ന് ആരോഗ്യാവസ്ഥ വിശദമായി പരിശോധിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് ഫാക്സ് വഴി നല്‍കിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ ജയരാജന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിരീക്ഷിച്ചിരുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിക്കുന്നതിനായി കസ്റ്റഡിയപേക്ഷ ഇന്നത്തേക്ക് സെഷന്‍സ് ജഡിജി വി.ജി.അനില്‍കുമാര്‍ മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ ജയരാജന്റെ ആരോഗ്യ പുരോഗതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണമെന്ന് ജഡ്ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രസ്തുത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ ജയിലുദ്യോഗസ്ഥര്‍ ആരോഗ്യ പുരോഗതി റിപ്പോര്‍ട്ട് ജഡ്ജിക്ക് സമര്‍പ്പിച്ചു. ജയരാജന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന മുന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചുതന്നെയാണ് പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചതായാണ് അറിയുന്നത്. ആരോഗ്യാവസ്ഥയില്‍ ഗുണപരമായ പുരോഗതിയുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്നും വ്യക്തമാക്കിയതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: