തൃശൂര്‍: ചട്ടംലംഘിച്ച പാമോയില്‍ ഇറക്കുമതി ഇടപാട് നടന്നത് അന്നത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇതുസംബന്ധിച്ച ഫയല്‍ കണ്ടിട്ടുണ്ട്, ഒപ്പുവെച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ധനമന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ മൂന്ന്, നാല് പ്രതികളായ അന്നത്തെ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെ കുറ്റവിമുക്തരാക്കിയുള്ള വിധിയിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കോടതിയുടെ നിരീക്ഷണം. ഫയല്‍ ധനമന്ത്രി കാണണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നോട്ട് കുറിച്ചിരുന്നു. മന്ത്രിസഭയുടെ തീരുമാനമാണ് ഉദ്യോഗസ്ഥര്‍ നടപ്പാക്കിയത്. മന്ത്രിസഭയുടേയും ധനമന്ത്രിയുടേയും അറിവോടെയാണ് കരാറുമായി മുന്നോട്ട് പോയതെന്ന വാദം കോടതി അംഗീകരിച്ചു. ഉദ്യോഗസ്ഥരെന്ന നിലയില്‍ മന്ത്രിസഭാ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും, ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളല്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചു.
2011ല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജിയിലാണ് അഞ്ച് വര്‍ഷമെത്തുമ്പോള്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധി പറയുന്നത്. 2014 ഫെബ്രുവരിയില്‍ കേസിലെ രണ്ടും അഞ്ചും പ്രതികളായ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ അപേക്ഷകള്‍ കോടതി തള്ളിയിരുന്നു.
മാര്‍ച്ച് 29ന് കേസില്‍ വിചാരണ തുടങ്ങാനും വിജിലന്‍സ് കോടതി തീരുമാനിച്ചു. പാമോയില്‍ കേസില്‍ 23-ാം സാക്ഷിയാണ് ഉമ്മന്‍ചാണ്ടി. താന്‍ പ്രതിയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന് ടി.എച്ച്. മുസ്തഫ മുന്‍പ് പറഞ്ഞിരുന്നു. വിചാരണഘട്ടത്തില്‍ തെളിവ് കിട്ടിയാല്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാമെന്ന് സുപ്രീംകോടതി വിധിയുള്ളതിനാല്‍ കേസിന്റെ തുടര്‍നടപടികള്‍ ഉമ്മന്‍ചാണ്ടിക്ക് നിര്‍ണ്ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: