ആലപ്പുഴ: പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പുതുതായി ചാര്‍ജെടുത്ത ജില്ലാ കളക്ടര്‍ ആര്. ഗിരിജ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
2013ല്‍ തുടക്കം കുറിച്ച പദ്ധതികള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. പദ്ധതി പ്രവര്‍ത്തനം വേഗത്തിലാക്കാനും കുടിവെള്ള ക്ഷാമത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനും ബന്ധപ്പെട്ട് വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് അവര്‍ പറഞ്ഞു. വേനല്‍ കഠിനമായതോടെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നതിന് പ്രാമുഖ്യം നല്‍കും. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ കിയോസ്കുകള്‍ സ്ഥാപിക്കും.
ജില്ലയില്‍ 260 കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് നടപടിയായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ആവശ്യമാകുന്ന പക്ഷം കൂടുതല്‍ പ്രദേശങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ തയ്യാറാക്കി പാക്കേജ് അനുവദിപ്പിക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. ജില്ലയിലെ കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളലിലെയും വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള സേവന മേഖലകളിലെയും പ്രശ്നങ്ങളും സാധ്യതകളും വിശദമായി പരിശോധിക്കും.
മുന്‍ ജില്ലാ കലക്ടര്‍ എന്‍. പത്മകുമാര്‍ മുന്‍കൈയെടുത്ത് തുടക്കം കുറിച്ച ഭവനഭാരതം പദ്ധതി നല്ലനിലയില്‍ മുന്നോട്ട് കൊണ്ടുപോകും. ഭവനരഹിതരായ പരമാവധിയാളുകള്‍ക്ക് വീട് ലഭ്യമാക്കാന്‍ ശ്രമിക്കും. ആലപ്പുഴ കെഎസ്ആര്‍ടി സി ഡിപ്പോയില്‍ നിന്ന് വൈറ്റില ഹബ്ബിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം അധികൃതരുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തും. നിലവില്‍ ആലപ്പുഴയില്‍ നിന്ന് സര്‍വീസുകള്‍ വിരളമാണെന്ന കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ആലപ്പുഴ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട 30 ശതമാനം ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ബൈപ്പാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താന്‍ നേരിട്ട് വിലയിരുത്തിയ ശേഷം ദേശീയപാത അധികൃതരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. റോഡ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താമസിയാതെ പുനരാരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: