ചാരുംമൂട്: ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹ് ആയിരുന്ന വള്ളികുന്നം നെടിയത്ത് ജി. ചന്ദ്രനെ(39) സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമ വാദം മാവേലിക്കര അഡീഷല്‍ സെഷന്‍സ് കോടതി (മൂന്ന്) മുന്‍പാകെ പൂര്‍ത്തിയായി. മാര്‍ച്ച് ഒന്നിന് കോടതി വിധി പറയും.
സിപിഎമ്മുകാരായ വെട്ടിയാര്‍ കോട്ടയ്ക്കകത്ത് ഓമനക്കുട്ടന് (45), റോബിന്‍വില്ലയില്‍ റോഷന്(30), സഹോദരന് റോബിന് (25), കോട്ടയ്ക്കകത്ത് പ്രദീപ് (30), സഹോദരന് പ്രവീണ്‍ (27), മുളംകുറ്റിയില്‍ വീട്ടില്‍ സുനില്‍ (37), നെടുംങ്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമോന് (60) എന്നിവരാണ് കേസിലെ പ്രതികള്‍.
2007 ഏപ്രില്‍ 20ന് രാത്രി പതിനൊന്നരയോടു കൂടി വെട്ടിയാര്‍ പടിപ്പുര ജംഗ്ഷനു സമീപമുള്ള കല്ലുവെട്ട് കുഴിയില്‍ നടന്ന കൊലപാതകത്തിന് സാക്ഷികളായ രാജീവ്, രതീഷ്, അഭിലാഷ് എന്നിവരുടെ സ്ഥലത്തെ സാന്നിധ്യം സ്വാഭാവികവും അതുകൊണ്ടുതന്നെ അവരുടെ മൊഴികള്‍ വിശ്വസനീയവുമാണെന്ന് പ്രോസിക്യൂഷന് വാദിച്ചു. കൂടാതെ സംഭവ സമയത്തോടനുബന്ധിച്ച് പ്രതികളെ ആയുധങ്ങളുമായി വ്യത്യസ്ഥ സ്ഥലങ്ങളില്‍ കണ്ടിരുന്നതായുള്ള നാലു മുതല്‍ ആറു വരെ സാക്ഷികളുടെ മൊഴികള്‍ വളരെ പ്രസക്തമാണ്.
സംഭവ ദിവസം രാത്രിയില്‍ പ്രതികള്‍ രാഷ്ട്രീയ ശത്രുക്കളെ വകവരുത്തണമെന്നുള്ള ലക്ഷ്യത്തോടെ വെട്ടിയാര്‍ മേഖലയില്‍ ആയുധങ്ങളുമായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികളുടെ കൈയില്‍ തലേദിവസം സാക്ഷികള്‍ കണ്ട ആയുധങ്ങള്‍ മൃതദേഹം പരിശോധന നടത്തിയ സമയം സമീപ സ്ഥലത്തുനിന്നും ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കണ്ടെടുത്തു എന്ന വസ്തുതയും പ്രധാനമാണ്. പ്രതികള്‍ ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളുകള്‍ രണ്ടാം പ്രതിയുടെ വീടിനു സമീപത്തുനിന്നും പോലീസ് കണ്ടെടുത്തത്.
സാക്ഷികള്‍ കോടതിയില്‍ നല്കിയ മൊഴിയില്‍ പറഞ്ഞ മുറിവുകള്‍ ചന്ദ്രന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ കണ്ടതായി പോലീസ് സര്ജന് കോടതിയില്‍ നല്കിയ മൊഴി, ദൃക്സാക്ഷികളുടെ മൊഴികളെ ശരിവെക്കുന്നതാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. സുപ്രീം കോടതിയുടെ 29 വിധിന്യായങ്ങള്‍ തങ്ങളുടെ വാദങ്ങളുടെ പിന്‍ബലത്തിനായി പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മൂന്നാം തീയതി തുടങ്ങിയ കേസ് വിചാരണയില്‍ 18 സാക്ഷികളെയും. 43 രേഖകളും 11 തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കി. അന്നേദിവസം നടന്ന മറ്റൊരു കേസിലെ തൊണ്ടി സാധനങ്ങള്‍ ഈ കേസില്‍ ഹാജരാക്കി സാക്ഷികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ള തന്ത്രമാണ് പ്രതിഭാഗം തുടക്കം മുതല്‍ സ്വീകരിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ്.ജി. പടിക്കല്‍, ശ്രീദേവി പ്രതാപ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: