ദക്ഷന് ശ്രീ പരമേശ്വരനില്‍ ദിവസംപ്രതി വിദ്വേഷം വളര്‍ത്തി വന്നു. അങ്ങനെ കുറെക്കാലം കഴിഞ്ഞു. ബ്രഹ്മാവ് ദക്ഷനെ പ്രജാപതികളുടെ അധിപതിയായി അഭിഷേകം ചെയ്തു. അത് ദക്ഷന് അഹങ്കാരം വര്‍ദ്ധിക്കാന്‍ കാരണമായിത്തീര്‍ന്നു. അദ്ദേഹം ശിവനെ ക്ഷണിക്കാതേയും, ഹവിര്‍ഭാഗം നല്‍കാതെയും, വാജപേയം എന്ന യാഗം ചെയ്യാന്‍ ആരംഭിച്ചു. ആ യാഗത്തില്‍ ബ്രഹ്മര്ഷിമാര്, ദേവര്‍ഷിമാര്‍, പിതൃക്കള്‍, ദേവന്മാര് അവരുടെ പത്നിമാരും പങ്കെടുത്തിരുന്നു. കൈലാസ പര്‍വതത്തിനു മുകളിലൂടെ വിമാനത്തില്‍ പോകുന്ന ദേവസ്ത്രീകള്‍ തമ്മില്‍ത്തമ്മില്‍ പറയുന്നതുകേട്ടിട്ടാണ്, അച്ഛന് യാഗം ചെയ്യുന്ന വിവരം സതീദേവി അറിഞ്ഞത്. ദക്ഷന് തന്നെ ശകാരിച്ചതും ശപിച്ചതും സതീദേവിയോട് മഹാദേവന് പറഞ്ഞിരുന്നില്ല. എന്തിനാണ് സതിയുടെ മനസ്സിനെ വേദനിപ്പിക്കുന്നത് എന്നു വിചാരിച്ചാണ് ഭഗവാന് വിവരം പറയാത്തത്. യാഗത്തിന്റെ വിവരം കേട്ടപ്പോള്‍, അച്ഛന് തങ്ങളെ ക്ഷണിക്കാന്‍ മറന്നുപോയതായിരിക്കുമെന്ന് കരുതിയ സതി, ഭര്‍ത്താവിനെ സമീപിച്ചുകൊണ്ട് പറഞ്ഞു.
ദേവ! അങ്ങയുടെ ഭാര്യാ പിതാവായ ദക്ഷപ്രജാപതി ഒരു യജ്ഞമഹോത്സവം ആരംഭിച്ചിരിക്കുന്നുവത്രേ. അതില്‍ പങ്കെടുക്കാനാണ് ഈ ദേവന്മാരും ദേവസ്ത്രീകളും പോകുന്നത്. നമുക്കും യാഗത്തിനുപോകാം. എന്റെ പതിനഞ്ചു ചേച്ചിമാരും, ഭര്ത്താക്കന്മാരോടൊന്നിച്ച് യാഗത്തിനുവരും. എനിക്കും അങ്ങയോടൊന്നിച്ച് യാഗത്തില്‍ പങ്കെടുത്താല്ക്കൊള്ളാമെന്നും, അവിടത്തെ സല്‍ക്കാരം സ്വീകരിച്ചാല്ക്കൊള്ളാമെന്നും ആഗ്രഹമുണ്ട്. വളരെക്കാലമായില്ലേ അമ്മയേയും വലിയമ്മമാരേയും എന്റെ സഹോദരിമാരേയും കണ്ടിട്ട്? അവരെയെല്ലാം കണ്ടാല്‍ക്കൊള്ളാമെന്ന് എനിക്ക് നല്ല മോഹമുണ്ട്.
മഹര്‍ഷിമാരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന യാഗവും കാണണമെന്നുണ്ട്. സ്വന്തം യോഗമായാപ്രഭാവത്താല്, സത്വം രജസ്സ് തമസ്സ് എന്നീ ഗുണങ്ങളുടെ വികാരമായ ഈ പ്രപഞ്ചം, സര്‍വ്വേശ്വരനായ അങ്ങയിലാണ് സത്യമെന്നപോലെ തോന്നപ്പെടുന്നത് എന്നതു വാസ്തവം തന്നെ. എങ്കിലും ഞാന്‍ ഒരു സാധാരണ സ്ത്രിയല്ലേ? അവിടുത്തെ പരമാര്ത്ഥതത്വത്തെ വേണ്ടപോലെ അറിയാത്തവളല്ലേ? എനിക്ക് അച്ഛന്റെ ഗൃഹത്തിലേക്ക് പോയാല്‍ക്കൊള്ളാമെന്ന ആഗ്രഹം പ്രബലമായിട്ടുണ്ട്. അച്ഛനോടുവിശേഷിച്ച് യാതൊരു ബന്ധവുമില്ലാത്ത അന്യസ്ത്രീകള്പോലും നല്ല വസ്ത്രാഭരണങ്ങളണിഞ്ഞ്, ഭര്ത്താക്കന്മാരോടൊന്നിച്ച് വിമാനത്തില്പോകുന്നതുനോക്കൂ. അച്ഛന്റെ ഗൃഹത്തില്‍ നടക്കുന്ന വിശേഷത്തില്പങ്കെടുക്കണമെന്ന് മകള്‍ക്ക് തോന്നുന്നത് സ്വാഭാവികമല്ലേ? നമ്മളെ ക്ഷണിച്ചിട്ടില്ലല്ലോ എന്നാണെങ്കില്‍, ഭര്‍ത്താവ്, ഗുരു, അച്ഛന് ഇവരുടെ ഗൃഹങ്ങളിലേക്ക് ക്ഷണിച്ചില്ലെങ്കിലും, എപ്പോള്‍ വേണമെങ്കിലും പോകാമല്ലോ. ഞാന്‍ ആവശ്യപ്പെടാതെ തന്നെ, ശരീരത്തില്‍ പകുതി എനിക്കു തന്ന അപാരകരുണാനിധിയല്ലേ അവിടുന്ന്? അതിനാല്‍ അച്ഛന്റെ ഗൃഹത്തിലേക്ക് പോയാല്‍ക്കൊള്ളാമെന്ന എന്റെ അഭീഷ്ടത്തെ സാധിപ്പിച്ചുതരാന്‍ ദയചെയ്യില്ലേ?
ഇങ്ങനെ സതീദേവി അപേക്ഷിച്ചപ്പോള്‍, പണ്ട് പ്രജാപതികളുടെ യാഗശാലയില്‍വെച്ച് ദക്ഷന് തന്നെ അധിക്ഷേപിച്ചതും ശപിച്ചതും ഓര്‍മ്മവന്നതിനാല്‍, പരമശിവന് ഒരു പുഞ്ചിരിയോടെ പറഞ്ഞു-മംഗളസ്വരൂപിണിയായ സതി! ഭവതി പറഞ്ഞത് ശരിയാണ്.ബന്ധുക്കളുടെ ഗൃഹത്തിലേക്ക് ക്ഷണിച്ചില്ലെങ്കിലും പോകാം. പക്ഷെ ആ ബന്ധുക്കള്‍ വര്‍ദ്ധിച്ച ശരീരാഭിമാനത്താലുള്ള ഗര്‍വിനാലോ, വിദ്വേഷത്താലോ, നമ്മളില്‍ കുറ്റം ആരോപിക്കാത്തവരായിരിക്കണം എന്നാലേ അവരുടെ ഗൃഹത്തില്‍ പോകുന്നത് ഉചിതമാകൂ. വിദ്യ, തപസ്സ്, ധനം, സൗന്ദര്യം, യൗവനം, കുലമഹിമ ഇവയെല്ലാം സജ്ജനങ്ങള്‍ക്ക് ശ്രേയസ്കരമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: