കോഴിക്കോട്: ചിലപ്പോള്‍ ഭാഗ്യമങ്ങനെയാണ്. അത് കടാക്ഷിച്ചവരെ പരീക്ഷിച്ചെന്നിരിക്കും. ചിലപ്പോള്‍ എട്ടിന്റെ പണിതന്നെ കൊടുക്കും. ഇവിടെ പണികിട്ടിയിരിക്കുന്നത് മറുനാട്ടുകാരനും ബാങ്ക് മാനേജര്‍ക്കും തൊഴില്ദാതാവിനുമാണ്. കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ആസാം സ്വദേശിക്ക് ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലന്വേഷിച്ച് ഇവിടെയെത്തിയ ആസാം മൊറിഗോണ്‍ ജില്ലയിലെ ലഹരിഘട്ട് ഗോല്‍പുരി സ്വദേശി റഫിഖുല്‍ ഇസ്ലാമി (32)നെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ജനുവരി ഏഴിന് നറുക്കെടുത്ത ധനശ്രീയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ലഭിച്ചത്. ടിക്കറ്റ് നമ്പര്‍ ഡിഡി 664233.
വിവരമറിഞ്ഞതോടെ കൂടെ താമസിക്കുന്നവരും ചില നാട്ടുകാരും യുവാവിനെ പൊതിഞ്ഞു. സമ്മാനത്തുകയുടെ വിഹിതം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുകയുടെ പകുതി തന്നെ നല്‍കണമെന്നും ചിലര്‍ നിര്‍ബന്ധം പിടിച്ചു. കടം ചോദിച്ചും കുറെപ്പേരെത്തി. ആവശ്യക്കാര്‍ ശല്യപ്പെടുത്താനും ക്രമേണ ഭീഷണിയിലേക്കും നീങ്ങി. തന്നില്ലെങ്കില്‍ കൊല്ലുമെന്നും പറഞ്ഞു. സംഗതി കയ്യാങ്കളിയിലേക്കുമെത്തി. ഇത്രത്തോളമായതോടെ സമ്മാനാര്‍ഹമായ ഭാഗ്യക്കുറി എസ്ബിഐ എന്‍ഐടി ശാഖയില്‍ ഏല്‍പ്പിച്ച് റഫിഖുല്‍ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടു. കട്ടാങ്ങലില്‍ ഉന്തുവണ്ടിയില്‍ വില്പന നടത്തുന്ന പാലക്കുറ്റിയില്‍ റസാഖില്‍ നിന്നാണ് ഇയാള്‍ ഭാഗ്യക്കുറിയെടുത്തത്.
ഭാഗ്യക്കുറിയുടെ പൊല്ലാപ്പില്‍ ഇപ്പോള്‍ പെട്ടത് ബാങ്ക് മാനേജര്‍ പ്രസന്നകുമാറാണ്. സമ്മാനത്തുക ബാങ്കില്‍ നിക്ഷേപമാകുന്നതും അതിന്റെ അഭിനന്ദനം ലഭിക്കുന്നതും സ്വപ്നം കണ്ട അദ്ദേഹത്തെ തേടിയത്തിയത് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ നീണ്ട കത്താണ്. സമ്മാനാര്ഹന് മലയാളി അല്ലാത്തതിനാല്‍ സുരക്ഷാനടപടികള്‍ പൂര്‍ത്തിയാക്കണം. അതായത് ഇയാള്‍ എവിടുത്തുകാരനാണ്, ഇവിടെയെത്തിയിട്ട് എത്ര കാലമായി, എവിടെ താമസിക്കുന്നു, എന്താണ് ജോലി തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. അതും തിരിച്ചറിയല്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ കോപ്പി സഹിതം. മാത്രമല്ല രേഖകളെല്ലാം വില്ലേജ് ഓഫീസര്‍ നല്‍കിയതുമായിരിക്കണം. ഇതെല്ലാംകൂടി നോട്ടറി സാക്ഷ്യപ്പെടുത്തി ഭാഗ്യക്കുറി വകുപ്പിന് അയച്ചുകൊടുക്കണമെന്നാണ് നിര്‍ദ്ദേശം.
ഇക്കാര്യങ്ങളെല്ലാം സംഘടിപ്പിക്കുക ഏറെ ശ്രമകരമായിരിക്കുമെന്നുറപ്പാണ്. റഫിഖുലിന് തിരിച്ചറിയല്‍ രേഖയില്ലെന്നും പറയുന്നു. ഇയാള്‍ക്ക് ഇവിടെ നിന്നുള്ള രേഖകള്‍ നല്കണമെങ്കില് ദുരിതത്തിലാകുക തൊഴില്ദാതാവായിരിക്കും. അന്യനാട്ടുകാരെ തൊഴിലിന് വിളിച്ചാല്‍ രേഖകള്‍ സൂക്ഷിച്ച് അത് അധികൃതരെ ഏല്‍പ്പിക്കണമെന്നാണ് ചട്ടം. റഫിഖുലിന്റെ കാര്യത്തില്‍ ഇതൊന്നും പാലിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ഏഴ് വര്‍ഷം മുമ്പാണ് റഫീഖുല്‍ കോഴിക്കോട്ടെത്തിയത്. ഒപ്പം അവിടെ നിന്നുള്ള ഒരു സംഘം ആളുകളുമുണ്ട്. ഇവിടെ പലയിടങ്ങളിലായി താമസിച്ച് പല തൊഴിലും ചെയ്തു. ഇപ്പോള്‍ ആര്‍ഇസിയില്‍ വാടക കെട്ടിടത്തില്‍ താമസിച്ച് റോഡ്പണി ചെയ്യുന്നു. ഭാര്യയും രണ്ട് പെണ്മക്കളുമുണ്ട്. നാട്ടില്‍ ചെറിയ കുടിലാണ്. സമ്മാനത്തുകകൊണ്ട് നല്ല വീടുണ്ടാക്കി കൃഷിയിടം വാങ്ങി നാട്ടില്‍തന്നെ അധ്വാനിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം. ഭാഗ്യക്കുറിയുടെ പേരിലുള്ള പൊല്ലാപ്പൊതുങ്ങി ഈ പാവത്തിന്റെ ആഗ്രഹം നടക്കുമോയെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: