ദൃഷ്ട്വാ താമസിതാപാംഗീം വ്യാസശ്ചിന്താപരോളഭവത്
കിം കരോമി ന മേ യോഗ്യാ ദേവകന്യേയമപ്സരാ:
ഏവം ചിന്തയമാനം തു ദൃഷ്ട്വാ വ്യാസം തദാപ്സരാ:
ഭയഭീതാ ഹി സംജാതാ ശാപം മാം വിസ്യജേദയം
പുത്രലാഭത്തിനായി വ്യാസന് അരണികടയുന്ന കാര്യമാണല്ലോ നാം പറഞ്ഞുവന്നത്. ‘ഈ അപ്സരസ്സ് എനിക്കൊത്തവളല്ല, ഇനി ഞാനെന്തു ചെയ്യും?’ എന്നിങ്ങനെ വിഷമിച്ചിരിക്കുന്ന വ്യാസനെക്കണ്ട് ‘ഈ മുനിയെന്നെ ശപിച്ചേക്കും’ എന്ന് ആ ഘൃതാചിയും പേടിച്ചിരിക്കുകയായിരുന്നു. അവള് ഒരു പെണ്‍തത്തയുടെ രൂപം സ്വീകരിച്ചു പെട്ടെന്ന് പാറിപ്പറന്നു പോയി. വ്യാസന് ആ കിളിയെക്കണ്ട് കാമാര്ത്തപരവശനായി. ദേഹത്ത് വികാരവിക്ഷോഭവും രോമാഞ്ചവും ഉണ്ടായി.
മനസ്സടക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കാതെ ഘൃതാചിയില്‍ മോഹിതനായ ഋഷിയുടെ രേതസ്സ് വഴിഞ്ഞ് തീയുണ്ടാക്കാന്‍ കടഞ്ഞുകൊണ്ടിരുന്ന അരണിയിലേയ്ക്ക് വീണു. അതറിയാതെ വ്യാസന് വീണ്ടും അരണി കടയവേ, വ്യാസനെപ്പോലെ അഴകാര്‍ന്ന ശുകന് അതില്‍ നിന്നും ഭൂജാതനായി. ഹവിസ്സര്‍പ്പിക്കുമ്പോള്‍ ആളിക്കത്തുന്ന അഗ്നിപോലെ തേജസ്സാര്‍ന്ന പുത്രനെക്കണ്ട് ‘ഇത് തന്നെയാണ് ശ്രീ ശിവന്റെ വരദാനം’ എന്ന് മഹര്‍ഷി നിര്‍ണ്ണയിച്ചു. ‘അരണീ ഗര്ഭസംജാതനായ ശുകന് ഒരു രണ്ടാം അഗ്നിയെന്നപോലെ പ്രശോഭിച്ചു. പുത്രനെ ഗംഗയില്‍ കുളിപ്പിച്ച് വരുമ്പോള്‍ ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടായി.
പുത്രന്റെ ജാതകര്മ്മത്തിനായി വിണ്ണവരുടെ വാദ്യഘോഷവും അപ്സരസ്സുകളുടെ നൃത്തവും ഉണ്ടായി. നാരദന്, വിശ്വാവസു, തുംബുരു മുതലായ ദിവ്യജനം ആഹ്ലാദിച്ചു. വിദ്യാധരന്മാരും ദേവന്മാരും ശ്രീശുകനെ സ്തുതിച്ചു. ആകാശത്തുനിന്നും കൃഷ്ണമൃഗത്തിന്റെ തോലും ദിവ്യ കമണ്ഡലുവും കുഞ്ഞിനുവേണ്ടി താഴേക്ക് വന്നു. പിറന്നപ്പോള്‍ത്തന്നെ തേജസ്സുറ്റ ആ പുത്രന് വ്യാസന് ഉപനയനാദികള്‍ നടത്തി. അതി ഗൂഢമായ വേദരഹസ്യങ്ങള്‍ പോലും പിതാവിനെന്നപോലെ പുത്രനും പെട്ടെന്ന് തന്നെ വശഗതമായി.
ഘൃതാചിയുടെ രൂപം കണ്ടുണ്ടായ പുത്രന് ‘ശുകന്’ എന്ന നാമമാണ് മാമുനി നല്‍കിയത്. ബൃഹസ്പതിയെ ഗുരുവാക്കി ശുകന് വിധിപൂര്‍വ്വകമായ എല്ലാ അനുഷ്ഠാനങ്ങളും ചെയ്തു ഗുരുകുലത്തില്‍ പഠനം നടത്തി. എല്ലാ പഠനവും ഗുരുദക്ഷിണയും കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ അച്ഛന് വാത്സല്യപൂര്‍വ്വം പുത്രനെ നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നു. മകന് അച്ഛനുമൊപ്പം താമസമാക്കി. അവനു യോജിച്ച ഒരു വധുവിനെപ്പറ്റി വ്യാസന് പര്യാലോചിച്ചു. ‘ധര്‍മ്മശാസ്ത്രങ്ങള്‍ എല്ലാം പഠിച്ചു കഴിഞ്ഞ സ്ഥിതിക്ക് നിനക്കിനി ഒരു വേളിയാവാം. നീ ഗാര്‍ഹസ്ഥ്യത്തില്‍ ഏര്‍പ്പെട്ട് എന്നെ ഋണമോചിതനാക്കുക. പുത്രനില്ലാത്തവന് സദ്ഗതിയുണ്ടാവുകയില്ല. അയോനിജനായ നിന്നെ എനിക്ക് കിട്ടിയത് മഹാഭാഗ്യം. നീ മഹാബുദ്ധിമാനാണല്ലോ. നിന്റെ പിതാവിനെ ആഗ്രഹം സാധിപ്പിച്ചു തന്നാലും.’
ഇങ്ങനെ അതിസ്നേഹത്തോടെ ഉപദേശിച്ച പിതാവിനോടു സുതന് പറഞ്ഞു: മഹാമതിയായ വേദവ്യാസനാണോ ഇത് പറയുന്നത്? തത്വയുക്തികള് കൊണ്ടെന്നെ ശാസിക്കുകയാണെങ്കില്‍ ഞാനത് അപ്പോള്‍ത്തന്നെ ശിരസാവഹിച്ചുകൊള്ളാം.’ ‘നൂറാണ്ട് തപസ്സു ചെയ്താണ് നിന്നെയെനിക്ക് കിട്ടിയതെന്നും രാജാവിനോട് ചോദിച്ചു നിനക്ക് സമ്പത്ത് മേടിച്ചു തരാമെന്നും അതുകൊണ്ട് ഗൃഹസ്ഥാശ്രമം കൈക്കൊണ്ട് നീ സുഖിയായി ജീവിച്ചു കൊള്ളുക’ എന്നും മുനി മകനോട് പറഞ്ഞു നോക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: