തൃശൂര്‍: രാഷ്ട്രപതി പ്രണബ് മുഖര്‍ജി 27ന് ഉദ്ഘാടനം ചെയ്യുന്ന മുസിരിസ് പൈതൃക പദ്ധതിയില്‍ പട്ടണം ഉദ്ഖനനത്തെ ഉള്‍പ്പെടുത്തിയത് വിവാദത്തിലേക്ക്. പട്ടണം മുസരിസ് ആണെന്ന് അവകാശപ്പെട്ട് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തിയിട്ടുള്ള ഉദ്ഖനനത്തിനും കണ്ടെത്തലുകള്‍ക്കും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിട്ടില്ല.
രാഷ്ട്രപതിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.
കെസിഎച്ച്ആറിന്റെ ഉദ്ഖനനപ്രവര്ത്തനങ്ങള് അശാസ്ത്രീയമായിരുന്നുവെന്നും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് പട്ടണത്തെക്കുറിച്ച് കെസിഎച്ച്ആര്‍ ഉന്നയിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിവന്ന ഉല്ഖനനം നിര്‍ത്തിവെക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രമുഖ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരുമായ പ്രൊഫ. ദിലീപ് ചക്രവര്‍ത്തി, ഡോ. എം.ജി.എസ്.നാരായണന്, പ്രൊഫ. എ.സുന്ദര, ആര്.നാഗസ്വാമി തുടങ്ങിയവര്‍ കെസിഎച്ച്ആറിന്റെ പട്ടണം സിദ്ധാന്തത്തെ തള്ളിയിട്ടുണ്ട്. പ്രാചീന കേരളത്തിലെ മുസിരിസ് പറവൂരിനടുത്ത പട്ടണം ആണെന്നാണ് കെസിഎച്ച്ആര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന് സഹായിക്കുന്ന തെളിവുകളൊന്നും ഉല്ഖനനത്തില് ലഭിച്ചിട്ടില്ല. എന്നിട്ടും പട്ടണത്തിന്റെ പേരിലുള്ള അവകാശവാദം കെസിഎച്ച്ആര്‍ തുടരുകയാണ്.
അശാസ്ത്രീയമായ ഉദ്ഖനനം വിദേശ ദൈവശാസ്ത്രജ്ഞരുടെ വന്‍തോതിലുള്ള പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ കെസിഎച്ച്ആറിനോട് വിശദീകരണം തേടിയിട്ടുണ്ട്. വിദേശത്ത് മതപ്രചരണത്തിലേര്പ്പെട്ടിരിക്കുന്ന ചില മിഷണറിമാര്‍ വരെ കെസിഎച്ച്ആറിന്റെ ഉദ്ഖനനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയിരുന്നു. സന്ദര്‍ശക വിസയിലെത്തിയ ചിലരും ഉല്ഖനനത്തില് ഭാഗഭാക്കായിരുന്നു. ഇക്കാര്യങ്ങളില്‍ കെസിഎച്ച്ആര്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിപോലും നല്‍കിയിട്ടില്ല. കഴിഞ്ഞ ഡിസംബറിലാണ് പട്ടണം ഉല്ഖനനത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എഎസ്ഐ ഉത്തരവിട്ടത്. ആ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നതേയുള്ളു. ഈ പശ്ചാത്തലത്തിലാണ് തിരക്കിട്ട് കെസിഎച്ച്ആറിന്റെ ഗവേഷണ ഫലങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രദര്‍ശനം സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും ഒരുങ്ങുന്നത്.
മുസിരിസ് പൈതൃക പദ്ധതിയില്‍ പട്ടണം ഉല്‍ഖനനത്തെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഭാരതീയ വിചാരകേന്ദ്രം കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും നിവേദനം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് മുസിരിസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനം നടത്താനായിരുന്നു ആദ്യഘട്ടത്തില്‍ ആലോചന. എന്നാല്‍ വസ്തുതകള്‍ ബോധ്യപ്പെട്ട പ്രധാനമന്ത്രി പരിപാടിക്കെത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും പദ്ധതിയിട്ടത്. രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന പൈതൃക പദ്ധതിയില്‍ നിന്ന് പട്ടണം ഉദ്ഖനന പ്രദര്‍ശനത്തെ ഒഴിവാക്കണമെന്ന് ആവശ്യം ഉയരുന്നു.
രാഷ്ട്രപതിയുടെ പരിപാടിയില്‍ പട്ടണം ഉല്‍ഖനനത്തെ ഉള്‍പ്പെടുത്തരുത്: വിചാരകേന്ദ്രം
തിരുവനന്തപുരം: മുസിരിസ് പൈതൃകപദ്ധതിയുടെ ഉത്ഘാടനത്തിനായി കൊടുങ്ങല്ലൂരെത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഫെബ്രുവരി 27 ലെ പരിപാടിയില്‍ വിവാദമായ പട്ടണം ഉല്‍ഖനനത്തെ ഉള്‍പ്പെടുത്താനുള്ള ശ്രമം അനുചിതവും പ്രതിഷേധാര്‍ഹവുമാണെന്ന് ഭാരതീയ വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു.
പട്ടണം മുസിരിസാണെന്നവകാശപ്പെട്ട് കേരള ചരിത്രകൗണ്‍സില്‍ (കെസിഎച്ച് ആര്) നേതൃത്വം നല്കിയ പട്ടണം ഉല്ഖനനം തര്‍ക്കവിഷയമാണ്. രാഷ്ട്രപതിയുടെ പരിപാടിയില്‍ ഇത്തരമൊരു പദ്ധതിയെ ഉള്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല, പട്ടണം ഉല്ഖനനത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് കഴിഞ്ഞ ഡിസംബറില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(എഎസ്ഐ) അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നതേ ഉള്ളു. മാത്രമല്ല പട്ടണത്ത് കൂടുതല്‍ ഉല്ഖനനങ്ങള് നടത്തുന്നത് നിരോധിച്ചുകൊണ്ട് എഎസ്ഐ ഉത്തരവിറക്കിയിട്ടുമുണ്ട്.
ഈ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി പട്ടണം ഉല്‍ഖനനത്തെ ബന്ധിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് അധികൃതര്‍ അടിയന്തിരമായി പിന്മാറണമെന്ന് ഭാരതീയവിചാരകേന്ദ്രം ജനറല്‍ സെക്രട്ടറി കെസി സുധീര്‍ ബാബു ആവശ്യപ്പെട്ടു. പട്ടണം ഉദ്ഖനനത്തിലെ അപാകതകളും അശാസ്ത്രീയതയും ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: