ആലുവ: സഹകരണ ബാങ്കിന്റെ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് 1.47 ലക്ഷം രൂപ കബളിപ്പിച്ചെടുത്ത ശേഷം ഹെഡ് ഓഫീസില്‍ കൂടുതല്‍ മുക്കുപണ്ടം പണയം വെയ്ക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലായി. എടത്തല ശാന്തിഗിരി മുക്കോട്ടിമുകള് കോളനിയില്‍ എം.കെ. ബിജു (35)വാണ് പിടിയിലായത്.
ഇന്നലെ ഉച്ചയോടെ എടത്തല സര്‍വീസ് സഹകരണ ബാങ്കിന്റെ ചൂണ്ടി ശാഖയിലാണ് 11.5 പവന് മുക്കുപണ്ടം പണയം വച്ചത്. ഇവിടെ നിന്നും 1.47 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം ബാങ്കിന്റെ എടത്തലയിലെ ഹെഡ് ഓഫീസിലെത്തി ഇവിടെ നേരത്തെ പണയം വച്ചിട്ടുള്ള സ്വര്‍ണം 37,000 രൂപ നല്കി തിരിച്ചെടുത്തു. പിന്നീട് എടുത്ത സ്വര്‍ണവും കൈവശം ഉണ്ടായിരുന്ന മുക്കുപണ്ടവും ഉള്‍പ്പെടെ വീണ്ടും പണയം വച്ച് കൂടുതല്‍ തുക തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാര്‍ സംശയത്തെ തുടര്‍ന്ന് സ്വര്‍ണം വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ കൂടുതലായി തന്ന സ്വര്‍ണമെല്ലാം വ്യാജമാണെന്ന് വ്യക്തമായി.
ഇതിനിടെ ചൂണ്ടി ശാഖയില്‍ പണയം വച്ച സ്വര്‍ണവും മുക്കുപണ്ടമാണെന്ന് വ്യക്തമായതോടെ അവിടത്തെയും ജീവനക്കാര്‍ വിവരം ഹെഡ് ഓഫീസിന് കൈമാറിയിരുന്നു. എടത്തല പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതിക്ക് മുക്കുപണ്ടം നല്‍കിയതാരെന്നും പിന്നില്‍ മറ്റേതെങ്കിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്ഐ പി.ജെ. നോബിള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: