കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സിഐടിയു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തൃശൂര്‍ അമല ആശുപത്രിയില്‍ നിന്നു തിരുവനന്തപുരം ശ്രീചിത്രയിലേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് ജയരാജനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
സിപിഎം നേതാക്കളായ എം.വി. ജയരാജന്, കാരായി രാജന് എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു. നേതാക്കളുടെയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു കയ്യേറ്റം. പോലീസ് സ്ഥലത്തുണ്ടായിട്ടും സിഐടിയു പ്രവര്‍ത്തകരാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. ജയരാജനെ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഇവര്‍ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി. യൂണിഫോം ധരിച്ചെത്തിയ സിഐടിയു തൊഴിലാളികളാണു ചാനല്‍, പത്ര ക്യാമറാ സംഘത്തെ കയ്യേറ്റം ചെയ്തത്. വീഡിയോ പകര്‍ത്തുന്നത് തടഞ്ഞു. ഇതിനിടെ ആശുപത്രിയുടെ മുന്നിലുള്ള കോണ്‍ക്രീറ്റ് വേലി തകര്‍ന്നു. പൂന്തോട്ടത്തിനും കേടുപറ്റി. ജയരാജന് ആശുപത്രി വിട്ടിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷം അവസാനിപ്പിച്ചില്ല.
ഒരു മണിക്കൂറോളം ജയരാജനെ കാര്‍ഡിയോ ഐസിയുവില്‍ നീരീക്ഷണത്തില്‍ വച്ചു. പിന്നീട് ആരോഗ്യ സ്ഥിതി പ്രശ്നമല്ലാത്തതിനാല്‍ 1.50ഓടെ ജയരാജനുമായുള്ള കാര്‍ഡിയോ ഐസിയു ആംബുലന്‍സ് തിരുവനന്തപുരത്തേക്കു തിരിച്ചു. ഇസിജി എടുത്തുവെങ്കിലും പുതുതായി ഒന്നും കണ്ടെത്താനായില്ലെന്നു കാര്‍ഡിയോളജിസ്റ്റ് ഡോ. വിജോ ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: