ശുകന് പറഞ്ഞു: പിതാവേ, എന്താണ് സുഖം? ദുഃഖമില്ലാതെ സുഖം എവിടെയാണുള്ളത്? അതിനെ സുഖമെന്ന് വിദ്വാന്മാര് പറയുമോ? വേളികഴിച്ചാല്പ്പിന്നെ ഭാര്യക്ക് അടിമയാണ് മനുഷ്യന്. സ്ത്രീജിതനും പരതന്ത്രനായുള്ളവനും എന്ത് സുഖം? കൈവിലങ്ങോ കാരാഗൃഹമോ എല്ലാം എപ്പോഴെങ്കിലും ഉപേക്ഷിക്കാനാകും. എന്നാല്‍ പുത്രദാരബന്ധനം ഒഴിവാക്കാന്‍ പറ്റുമോ? പെണ്ണുങ്ങള്‍ക്കും മലമൂത്രാദി നിറഞ്ഞ മലീമസ ദേഹം തന്നെയാണല്ലോ ഉള്ളത്! വിവരമുള്ളവര്‍ അതില്‍ ഭ്രമിക്കുമോ? അയോനിജനായ എനിക്ക് യോനിയില്‍ ആശയുണ്ടാവുന്നതെങ്ങനെയാണ്? ഇനിയും ഒരു യോനിജന്മം ഞാന്‍ ആഗ്രഹിക്കുന്നില്ല. ആത്മാരാമനായ ഒരാള്‍ക്ക് എങ്ങനെ കേവലമായ ക്ഷുദ്രസുഖത്തില് ആഗ്രഹമുണ്ടാവാന്? അങ്ങ് പഠിപ്പിച്ച കര്മ്മമാര്ഗപ്രധാനങ്ങളായ വേദങ്ങള്‍ ഞാന്‍ പഠിച്ചു. അവയെല്ലാം ഹിംസാമയങ്ങളാണ്.
എന്റെ ഗുരുവായ മഹാത്മാവും ആ അവിദ്യയില്‍ ആണ്ടു മുങ്ങിയിരിക്കുന്നു. മോക്ഷേച്ഛുവായ എനിക്ക് എന്റെ ഗുരുപോലും, മറ്റുള്ളവരുടെ രോഗം ചികിത്സിക്കുന്നവന് സ്വയം രോഗിയാണെന്നതുപോലെ പരിഹാസ്യനാണ്. സംസാരത്തെ ഘോരസര്പ്പത്തെപ്പോലെ ഭയക്കുന്ന ഞാന്‍ അങ്ങയെ സമീപിച്ചിരിക്കുന്നത് ആത്മതത്വം അറിയാനാണ്. സംസാരചക്രത്തില്‍ കറങ്ങുന്ന ഒരുവന് സൂര്യനെപ്പോലെ രാപകല്‍ വിശ്രമമില്ല. തത്വാര്‍ത്ഥ ചിന്തയല്ലാതെ ഈ ലോകത്തില്‍ സുഖമെവിടെ? മലത്തില്‍ സുഖം കണ്ടെത്താന്‍ പുഴുക്കള്ക്കേ ആവൂ. വേദശാസ്ത്രാദികള്‍ പഠിച്ചിട്ടും വിഷയസുഖത്തില് ആകൃഷ്ടനായവന് പന്നി, കുതിര, പട്ടി ഇവയെപ്പോലെയുള്ള മൃഗങ്ങള്‍ക്ക് സമം.
ദുര്‍ലഭമായ മര്‍ത്യജന്മം ലഭിച്ചിട്ടും വിഷയബദ്ധനായവന് എങ്ങനെയാണ് മുക്തിപദം പ്രാപിക്കുക? ഭാര്യാപുത്രാദിബന്ധനത്തില് ബദ്ധനായവനെ വിദ്വാനായി വാഴ്ത്തുന്നത് വിചിത്രം തന്നെ. ത്രിഗുണങ്ങളുടെ അധീനതയില്‍ നിന്നും വിടുതല്‍ കിട്ടിയവനാണ് പണ്ഡിതന്. ശാസ്ത്രത്തിന്റെ മറുകര കണ്ട ബുദ്ധിമാന്. കൂടുതല്‍ ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കുന്ന പഠിപ്പ് പഠിപ്പല്ല. ബന്ധം പോക്കാന്‍ ഉതകുന്ന പഠിപ്പാണ് ശരിയായ വിദ്യ. മനുഷ്യനെ ഗ്രഹിക്കുന്നതായതുകൊണ്ടാണ് വീടിനു ഗൃഹം എന്ന് പേര് വന്നത്. അച്ഛാ, നമ്മെ ബന്ധനം ചെയ്യുന്ന ഗൃഹത്തെ ഞാന്‍ ഭയക്കുന്നു. അജ്ഞരും മന്ദബുദ്ധികളും മാത്രമേ മര്ത്ത്യജന്മം ലഭിച്ചിട്ടും ഗൃഹബദ്ധരായി ജീവിതം തള്ളിനീക്കൂ.
വ്യാസന് പറഞ്ഞു: ഗൃഹം ഒരു ബന്ധനാലയമല്ല എന്ന് നീയറിയുക. എല്ലാമെല്ലാം മനസ്സിലാണ്. ഗൃഹിയായും മുക്തനായും നാം മാറുന്നത് മനസ്സിന്റെ നിലയനുസരിച്ചാണ്. ന്യായമായ മാര്‍ഗ്ഗത്തില്‍ സമ്പത്താര്‍ജ്ജിച്ചും ചെയ്യേണ്ട കാര്യങ്ങള്‍ ശ്രദ്ധയോടെ അനുഷ്ടിച്ചും വേദോക്തപ്രകാരം ജീവിച്ചും സത്യവാനായി കഴിഞ്ഞും ഗൃഹസ്ഥനായ ഒരാള്‍ക്ക് മുക്തി സാദ്ധ്യമാണ്. മറ്റുള്ള ആശ്രമക്കാര്‍ ബ്രഹ്മചാരിയാകട്ടെ, വാനപ്രസ്ഥനാകട്ടെ, സന്യാസിയാകട്ടെ, അവരെല്ലാം ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഗൃഹസ്ഥനെയാണ്. അന്നദാനം, സത്യവചനം, ധര്‍മ്മനിഷ്ഠ എന്നിവയാണ് നല്ല ഗൃഹനാഥന്റെ ലക്ഷണം. ഗൃഹസ്ഥ ധര്‍മ്മത്തെക്കാള്‍ ശേഷ്ഠമായി മറ്റൊരു ധര്‍മ്മവുമില്ല.
വസിഷ്ഠന് മുതലായ മഹാമുനിമാര്‍ ഗൃഹസ്ഥരായിരുന്നു. വേദോക്തം ആചരിക്കുന്നവര്‍ക്ക് ഒന്നും അസാദ്ധ്യമല്ല. മുക്തി, സ്വര്‍ഗ്ഗം, സദ്ജന്മം എന്നുവേണ്ട എന്ത് വേണമെങ്കിലും അവര്‍ക്ക് നേടാനാകും. ആശ്രമധര്‍മ്മം ഓരോന്നായി ക്രമീകമായി ഏറ്റെടുക്കുക എന്നതാണ് സര്‍വ്വസമ്മതമായിട്ടുള്ളത്. അതിനാല്‍ നീ ഒരു ഗൃഹസ്ഥനു യോജിച്ചവണ്ണം അഗ്നിയില്‍ നിന്നും കര്‍മ്മങ്ങള്‍ തുടങ്ങുക. ദേവന്മാര്ക്കും പിതൃക്കള്‍ക്കും തര്‍പ്പണം ചെയ്ത് സുപുത്രനെ ജനിപ്പിച്ച് കാലമാകുമ്പോള്‍ വാനപ്രസ്ഥം സ്വീകരിക്കുക. അതിനു ശേഷം സന്ന്യാസം ആകാം.
മഹാഭാഗാ, ഇന്ദിയങ്ങള്‍ അഞ്ചും നമ്മെ മദിപ്പിക്കുന്നവയാണ്. ഭാര്യയില്ലാത്തവന് അവ ദുരന്തങ്ങളെ തരുന്നു. അവയെ ജയിക്കാന്‍ നീയൊരുവളെ പരിഗ്രഹിക്കുക. മഹര്‍ഷി വിശ്വാമിത്രന് മൂവായിരം കൊല്ലം ജിതേന്ദ്രിയനായി തപസ്സിരുന്നു. എന്നിട്ടോ, മേനകയെ കണ്ടതും ആ വീര്യമെല്ലാം പൊയ്പ്പോയി. ആ ബന്ധത്തിലാണ് ശകുന്തള ജനിച്ചത്. എന്റെ പിതാവ് പരാശരനും അതുപോലെ മത്സ്യകന്യയെക്കണ്ട് മോഹിച്ചതിനാലാണ് ഞാന്‍ ജനിച്ചത്. ബ്രഹ്മാവ് തന്റെ പുത്രിയെക്കണ്ട് കാമമോഹിതനായി ഓടി പിന്നാലെ ചെന്നു. രുദ്രനാണ് ബ്രഹ്മാവിനെ തടഞ്ഞത്. അതിനാല്‍ എന്റെ ഹിതകരമായ വാക്കുകള്‍ നീയനുസരിക്കുക. നല്ലൊരു കുലത്തില്‍പ്പിറന്ന ഒരുവളെ നീ സ്വീകരിച്ച് വേദമാര്‍ഗ്ഗത്തില്‍ ജീവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: