കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള സാധ്യത കുറവെന്ന് സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റ് ഡോ.പി.വിനോദ് ഭട്ടതിരിപ്പാട് സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. 2012 ജുലൈ ഒമ്പതിലേതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ നിരവധി തവണ ഹാര്‍ഡ് ഡിസ്കില്‍ ഓവര്‍റൈറ്റ് ചെയ്യപ്പെട്ടതായിരിക്കാം. അതിനാല്‍ ഇവ വീണ്ടെടുക്കുന്നത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് നാലോ അഞ്ചോ മാസം കഴിഞ്ഞായിരുന്നെങ്കില്‍ ഇവ വീണ്ടെടുക്കാന്‍ കഴിയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവെയ്ക്കുന്ന ഹാര്‍ഡ് ഡിസ്കില്‍ മൂന്നു പ്രാവശ്യം ഓവര്‍ റൈറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള സാധ്യത 70 ശതമാനം മാത്രമെയുള്ളു.
ടെലഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സ് എഗ്രിമെന്റ് പ്രകാരം ഒരു വര്‍ഷത്ത ഫോണ്‍ സംഭാഷണങ്ങള്‍ ശേഖരിച്ചു വയ്്ക്കണമെന്നാണ്. കോടതികളോ അന്വേഷണ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ നല്‍കാനാണ് ഇവ ശേഖരിച്ചു വയ്ക്കുന്നത്. അതിനാല്‍ 2013 ജൂണ്‍ ഒന്ന്, അഞ്ച്, തീയതികളിലെ ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുക്കാനും പ്രയാസമാണ്. രണ്ടര വര്‍ഷം പഴക്കമുളള ദൃശ്യം വീണ്ടെടുക്കാന്‍ കഴിയുമോ എന്ന് ശ്രമിച്ചു നോക്കാവുന്നതാണ്. ചില ടെലഫോണ്‍ സേവന ദാതാക്കള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ശേഖരിച്ചു വയ്ക്കാറുണ്ട്.
ഒരു വിഷയത്തെ കുറിച്ച് ഒന്നിലധികം പേര് പല ഘട്ടങ്ങളിലായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ സിഡിആര്‍ ഡീറ്റെയ്ല്‍സ് (കോള്‍ ഡീറ്റൈയ്ല്‍സ് റെക്കോര്‍ഡ്) നല്കിയാല് സംഭാഷണം അല്ലാത്ത വിവരങ്ങള്‍ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാകും. പല ക്രിമിനല്‍ കേസുകളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായും വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. എന്നാല്‍ സിഡിആര്‍ ഡീറ്റെയ്ല്‍സ് നല്കിയ നമ്പരുകളുടെ വിവരങ്ങള്‍ മാത്രമെ ഈ രീതിയില്‍ ശേഖരിക്കാനാകൂ.
സോളാര്‍ തട്ടപ്പു കേസിലെ പ്രതി സരിത എസ്. നായരെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സറ്റ്ാഫംഗമായിരുന്ന ജിക്കുമോന്റെ അഭിഭാഷകന് ലിജിത്ത് ടി. കോട്ടക്കല്‍ ക്രോസ് വിസ്താരം ചെയ്തു. മുഖ്യമന്ത്രിക്കു വേണ്ടി പണം ആവശ്യപ്പെട്ട് ജിക്കുമോന് തന്നെ നേരിട്ടും ഫോണിലും ബന്ധപ്പെട്ടിട്ടുണ്ട്. താന്‍ കഴിഞ്ഞ ദിവസം കമ്മീഷനില്‍ നല്കിയ പെഡ്രൈവില് ഇത് സംബന്ധിച്ച തെളിവുകളുണ്ട്. കൂടുതല്‍ തെളിവുകള്‍ കമ്മീഷന് ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും സരിത മൊഴി നല്കി. സരിതയുടെ ക്രോസ് വിസ്താരം ഇന്നും തുടരും. സോളാര്‍ കമ്മീഷനില്‍ ഇന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവിയും ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: