റെയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന്റെ രണ്ടാമത്തെ ബജറ്റാണ് അവതരിപ്പിച്ചത്. ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബജറ്റ് അവതരണവേളയില്‍ താന്‍ മുമ്പ് അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പിന്റെ പ്രോഗ്രസ് കാര്‍ഡ്കൂടി സുരേഷ് പ്രഭു അവതരിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 139 പദ്ധതികളില്‍ 75ശതമാനവും പൂര്‍ത്തീകരിച്ചു. ഏകദേശം 20 ശതമാനം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. ബാക്കിവരുന്ന അഞ്ച് ശതമാനം പദ്ധതികളുടെ പദ്ധതിരേഖകള്‍ തയ്യാറാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ പുതിയ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യബോധമുള്ളതും നടപ്പില്‍ വരുത്താന്‍ കഴിയുന്നതുമാണെന്ന് നമുക്ക് വിശ്വസിക്കാം.
കഴിഞ്ഞവര്‍ഷം 136000 കോടി രൂപയായിരുന്നു കിട്ടിയ വരുമാനമെങ്കില്‍ ഇത്തവണ 184000 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു. അതോടൊപ്പം 121000 മൂലധനനിക്ഷേപവും. യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷിതത്വവുമാണ് ഈ ബജറ്റിന്റെ പ്രത്യേകത. ശുചിത്വം, ക്ഷേമം, സേവനം, നിലവാരം, വേഗത എന്നീ കാര്യങ്ങളില്‍ ശ്രദ്ധ അര്‍പ്പിച്ചുള്ള തികച്ചും ജനസൗഹൃദമായ ബജറ്റ്. ഏഴാം ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 32000 കോടിരൂപയുടെ അധികബാധ്യത ഉണ്ടാകുമെന്ന കാരണത്താല്‍ നിരക്ക് വര്‍ദ്ധനവ് പ്രതീക്ഷിച്ചതാണ്. എന്നാല്‍ അധികബാധ്യതയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കും ആവശ്യമായിവരുന്ന തുക മറ്റുവഴികളിലൂടെ കണ്ടെത്തി ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ റെയില്‍വേ മന്ത്രി ശ്രമിച്ചിട്ടില്ല എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു. റെയില്‍വേ ജനങ്ങളുടെ മൊത്തം സ്വത്താണ്. അതുകൊണ്ടുതന്നെ തീരുമാനം എടുക്കുമ്പോള്‍ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ഉണ്ടാകണം. ആ നിലയില്‍ എല്ലാ മേഖലയില്‍പ്പെട്ട ജനങ്ങള്‍ക്കും ഗുണകരമായ തീരുമാനങ്ങളാണ് ഈ ബജറ്റില്‍ ഉള്ളത്.
പുതിയ തീവണ്ടികള്‍ ഇല്ലായെന്നത് അംഗീകരിക്കുമ്പോഴും നിലവിലുള്ള തീവണ്ടികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ദല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തുന്ന തീവണ്ടികളുടെ സമയം എട്ട് മണിക്കൂര്‍ കുറയ്ക്കുമെന്നുള്ള പ്രഖ്യാപനം മലയാളികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്. റെയില്‍വേയുടെ മുഖഛായ മാറ്റുന്ന ആധുനികവല്ക്കരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഭാരത റെയില്‍വേ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്ന ആധുനിക സൗകര്യങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്. അത് നമ്മുടെ വിനോദസഞ്ചാരമേഖലയെ കാര്യമായി പുഷ്ടിപ്പെടുത്തും.
പ്രഖ്യാപനത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇ-സൗഹൃദമായ പ്രഖ്യാനങ്ങളുടെ ഒരു ഘോഷയാത്രതന്നെ കാണാന്‍ കഴിയും. വലിയ കാര്യങ്ങള്ക്കുമുതല് ചെറിയ കാര്യങ്ങള്‍ക്കുവരെ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരം, പാല് തുടങ്ങിയവ വിതരണം ചെയ്യുന്നതിനും വൃത്തിയും രുചിയുമുള്ള ആഹാരം മറ്റുള്ളവര്‍ക്ക് എത്തിക്കുന്നതിനും നടപടിയുണ്ട്. കാറ്ററിംഗ് കരാറുകള്‍ക്കും സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കാനുള്ള തീരുമാനം വിപ്ലവകരമാണ്.
കോച്ചുകളും മറ്റും വൃത്തിയാക്കണമെങ്കില്‍ എസ്എംഎസിലൂടെ സന്ദേശം അയയ്ക്കാനുള്ള സൗകര്യം, സ്ത്രീകള്‍ക്ക് ജനറല്‍ റിസര്‍വേഷനില്‍ 33 ശതമാനം സംവരണം, ലോവര്‍ ബര്‍ത്തില്‍ 50 ശതമാനം മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടി നീക്കിവയ്ക്കുന്നു. റെയില്‍വേ പോട്ടര്‍മാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, പുതിയ യൂണിഫോം നല്‍കുന്നതോടൊപ്പം തന്നെ അവരെ ‘കൂലി’ എന്ന നാമധേയങ്ങളില്‍ നിന്നുമാറ്റി ‘സഹായക്’ എന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. സാധാരണക്കാരുടെ ആവശ്യം പരിഗണിച്ച് ദീര്‍ഘദൂര അതിവേഗ തീവണ്ടികള്‍ റിസര്‍വേഷന്‍ ഇല്ലാതെതന്നെ ഓടിക്കാന്‍ തീരുമാനിച്ചു. അതുപോലെ റിസര്‍വേഷന്‍ ഉള്ള തീവണ്ടികളില്‍ റിസര്‍വ് ചെയ്യാത്ത സാധാരണ യാത്രക്കാര്‍ക്കുവേണ്ടി റിസര്‍വേഷന്‍ ഇല്ലാത്ത ‘ദീന്‍ദയാല്‍ കോച്ചുകള്‍’ ഘടിപ്പിക്കുവാന്‍ തീരുമാനം.
റയില്‍വേ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം 100 സ്റ്റേഷനുകളില്‍ വൈഫൈ. ഇത് അടുത്തവര്‍ഷം 400 സ്റ്റേഷനുകളില്‍ കൂടി സ്ഥാപിക്കും. ഏകദേശം 1780 ടിക്കറ്റ് വില്‍പ്പന മെഷീനുകള്‍ സ്ഥാപിക്കും. സ്വച്ഛ്ഭാരത പദ്ധതിയുടെ ഭാഗമായി 17000 ബയോ ശുചിമുറികള്‍ സ്ഥാപിക്കും. ഈ വര്‍ഷം 1600 കി.മീ. വൈദ്യുതീകരിക്കും അടുത്തവര്‍ഷം അത് 2000കി.മീ. ആക്കും. തീവണ്ടി എന്ജിന് നിര്‍മ്മിക്കുന്നതിനു രണ്ടു ഫാക്ടറികള്‍ സ്ഥാപിക്കും. ഏകദേശം 1.5ലക്ഷം കോടിയുടെ വായ്പ റെയില്‍ വികസനത്തിനുവേണ്ടി നല്കാന് ധാരണ ആയിട്ടുണ്ട്. നിലവില്‍ ഒരു ദിവസം 4.5കി.മീ പുതിയ പാത നിര്‍മ്മിക്കുന്നത് ഏഴ് കി.മീ എന്നലക്ഷ്യത്തില്‍ എത്തിക്കും. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഒമ്പത് കോടി പുതിയ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കും. അനാവശ്യമായ ലെവല്‍ക്രോസ് ഒഴിവാക്കും. 2016-17ല്‍ പ്രവര്‍ത്തന ചിലവ് 92 ശതമാനമായി പരിമിതപ്പെടുത്തും. റയില്‍വേയുടെ മാറ്റം ഈ രാജ്യത്തിന്റെ മാറ്റത്തിന് വഴിതെളിക്കും.
കേരളത്തില്‍ ഇപ്രാവശ്യം പുതിയ തീവണ്ടികള്‍ അനുവദിച്ചിട്ടില്ലായെന്നത് ശരിതന്നെ. 2004 മുതല്‍ പ്രഖ്യാപിച്ച തീവണ്ടികളില്‍ പലതും ഇതുവരെ ഓടി തുടങ്ങിയിട്ടില്ല. പ്രഖ്യാപിച്ച പദ്ധതികളും തുടങ്ങിയിട്ടില്ല. പുതിയ പ്രഖ്യാപനമല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികളുടെ പൂര്‍ത്തീകരണമാണ്. ഈ വര്‍ഷം ബഡ്ജറ്റില്‍ 1040 കോടിരൂപയാണ് കേരളത്തിലെ റയില്വികസനത്തിനുവേണ്ടി മാറ്റിവച്ചിട്ടുള്ളത്. എക്കാലത്തെയും വലിയതുകയാണിത്. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍വരെയുള്ള 125കി.മീ പുതിയ പാത സൃഷ്ടിക്കാതെ തന്നെ നിലവിലുള്ള സംവിധാനത്തില്‍ ‘സബര്‍ബന്‍’തീവണ്ടി ഓടിക്കാന്‍ വേണ്ടിയുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ടുകഴിഞ്ഞു.
തീവണ്ടി ഓടിത്തുടങ്ങിയാല്‍ ഓരോ അഞ്ച് മിനിറ്റിലും ഓടിക്കാന്‍ കഴിയും. ഒരുപരിധിവരെ യാത്രാക്ലേശം പരിഹരിക്കാന്‍ കഴിയും. നഞ്ചന്‍കോടു- ബത്തേരി- നിലമ്പൂര്‍ പാതകളുടെ വികസനം 1882മുതല്‍ കാത്തിരിക്കുകയാണ്. 184 വര്‍ഷമായുള്ള കാത്തിരിപ്പിന് അവസാനമായി 600കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കന്യാകുമാരി- തിരുവനന്തപുരം പാത വികസനത്തിനും ഗണ്യമായ തുക നീക്കിവച്ചിട്ടുണ്ട്. എറണാകുളം- കോട്ടയം- ചെങ്ങന്നൂര്‍ അതുപോലെ എറളുകുളം- ആലപ്പുഴ- ഹരിപ്പാട് പാത ഇരട്ടിപ്പിക്കലിനുള്ള തുക വകകൊള്ളിച്ചിട്ടുണ്ട്. ശബരി റെയിലിന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി 20 കോടിരൂപ, കണ്ണൂര്‍-മട്ടന്നൂര്‍ പാതയ്ക്കുവേണ്ടിയും ഗുരുവായൂര്‍- തിരുനാവായ റെയില്‍പാത, കോഴിക്കോട്- മംഗലാപുരം ഗേജ് മാറ്റം തുടങ്ങി കേരളത്തില്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വികസനപദ്ധതികള്‍ക്ക് ആവശ്യമായ തുക നീക്കിവച്ചിട്ടുണ്ട്. 12ഓളം മേല്‍പ്പാലങ്ങളും 17ഓളം നടപ്പാതകളും ഈവര്‍ഷം നിര്‍മ്മിക്കും. കൊല്ലം-പുനലൂര്‍ വൈദ്യുതീകരണം പ്രത്യേകം എടുത്തുപറയേണ്ടതാണ്. ബജറ്റും അനുബന്ധരേഖകളും പരിശോധിച്ചാല്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് പര്യാപ്തമായ തുക നീക്കിവച്ചിട്ടുള്ളതായി കാണാന്‍ കഴിയും. രാഷ്ട്രീയ താല്പര്യങ്ങള് മറന്ന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയുമായി സഹകരിച്ചാല്‍ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാന്‍ നമുക്കു കഴിയും. അതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതകളാണ് റെയില്‍വേ ആവിഷ്കരിക്കുന്നത്.
(ബിജെപി സംസ്ഥാന വക്താവാണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: