കീവ്: ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. ഉക്രെയിന് ടീമായ ഡൈനാമോ കീവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പാക്കുകയും ചെയ്തു. രണ്ടാം പാദത്തില്‍ നാല് ഗോളുകള്‍ക്ക് തോറ്റാലേ അവരുടെ ക്വാര്‍ട്ടര്‍ സ്വപ്നം പൊലിയുകയുള്ളൂ. രണ്ടാം പാദം സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് നടക്കുക. മറ്റൊരു മത്സരത്തില്‍ ഡച്ച് ടീം പിഎസ്വി ഐന്തോവനെ സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡ് എവേ പോരാട്ടത്തില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
പ്രീമിയര്‍ ലീഗിലെയും എഫ്എ കപ്പിലെയും തുടര്‍ച്ചയായ തോല്‍വികള്‍ക്കു പിന്നാലെയാണ് സിറ്റി മത്സരക്കാനിറങ്ങിയത്. പ്രീമിയര്‍ ലീഗില്‍ ലീസസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നിവരോടും എഫ്എ കപ്പില്‍ ചെല്‍സിയോടും (51) തകര്‍ന്നടിഞ്ഞാണ് സിറ്റി യുക്രെയ്നില്‍ കളത്തിലിറങ്ങിയത്. ഡൈനാമോ കീവിനെതിരായ വിജയം പെല്ലഗ്രിനിയുടെ സംഘത്തിന് തിരിച്ചുവരവായി.
ഡൈനാമോക്കെതിരായ മത്സരത്തില്‍ സിറ്റിക്കായിരുന്നു മുന്‍തൂക്കം. സെര്‍ജിയോ അഗ്യൂറോയും റഹിം സ്റ്റര്‍ലിങും ഡേവിഡ് സില്‍വയും യായാ ടൂറേയും എണ്ണയിട്ടയന്ത്രം കണക്കെ പന്തുമായി കുതിച്ചപ്പോള്‍ എതിര് പ്രതിരോധത്തിന് തലവേദനയായി. ഗോളിലേക്ക് ഷോട്ടുകള്‍ പായിക്കുന്നതിലും ആതിഥേയരേക്കാള്‍ സിറ്റി മുന്നിട്ടുനിന്നു. എന്നാല്‍ കളിയിലെ ആദ്യ അവസരം ലഭിച്ച് ഡൈനാമോക്കായിരുന്നു.
നാലാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് സിറ്റി താരങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് കിട്ടിയത് ഏറെക്കുറെ അസാധ്യമായ ആംഗിളില്‍ നില്‍ക്കുകയായിരുന്ന ആന്ദ്രെ യാര്മൊലെങ്കോക്ക്. പന്ത് കിട്ടിയ താരം പോസ്റ്റ് ലക്ഷ്യം വെച്ച് ഷോട്ട് പായിച്ചെങ്കിലും സിറ്റി ഗോളി ജോ ഹാര്‍ട്ട് കോര്‍ണറിന് വഴങ്ങി കുത്തിപ്പുറത്താക്കി. തൊട്ടുപിന്നാലെ സിറ്റിയുടെ ഡേവിഡ് സില്‍വ പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്ത്. അടുത്ത മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ പാസ് സ്വീകരിച്ച് യായാ ടൂറേ ഉതിര്‍ത്ത ദുര്‍ബല ഷോട്ട് നേരെ ഡൈനാമോ ഗോളിയുടെ കയ്യിലേക്ക്. 12-ാം മിനിറ്റില്‍ ഡൈനാമോസിന്റെ ലൂക്കാസിന്റെ ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു.
15-ാം മിനിറ്റില്‍ സിറ്റി ലീഡ് നേടി. അവര്‍ക്ക് ലഭിച്ച കോര്‍ണറിനൊടുവില്‍ ഡൈനാമോ ബോക്സില്‍ നില്‍ക്കുകയായിരുന്ന യായാ ടൂറേ പന്ത് ഹെഡ്ഡറിലൂടെ സെര്‍ജിയോ അഗ്യൂറോക്ക് മറിച്ചുനല്‍കി. ബോക്സിന്റെ മധ്യത്തില്‍ നില്‍ക്കുകയായിരുന്ന അഗ്യൂറോ വലംകാലന്‍ ഷോട്ടിലൂടെ ഡൈനാമോ വല കുലുക്കി. പിന്നീട് നല്ലൊരു അവസരം ഉണ്ടായത് 35-ാം മിനിറ്റില്‍. എന്നാല്‍ ഇത്തവണയും യായ ടൂറേക്ക് ലക്ഷ്യം പിഴച്ചു. അഗ്യൂറോയുടെ പാസില്‍ നിന്ന് ടൂറേ പായിച്ച കനത്ത ഷോട്ട് ഡൈനാമോ ഗോളി ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 40-ാം മിനിറ്റില്‍ സിറ്റി ലീഡ് ഉയര്‍ത്തി. ഇത്തവണ ഡേവിഡ് സില്‍വയുടെ ഊഴമായിരുന്നു. സ്വന്തം പകുതിയില്‍ നിന്ന് എതിര്‍ബോക്സിലേക്ക് നീട്ടിയടിച്ച പന്ത് കിട്ടിയ അഗ്യൂറോക്ക്.
പന്ത് കിട്ടിയ അഗ്യൂറോ എതിര് പ്രതിരോധനിരതാരങ്ങള്‍ തന്നെ വളഞ്ഞുകെട്ടുന്നതിനിടെ പന്ത് സ്റ്റര്ലിങിന് കൈമാറി. പന്ത് കിട്ടിയ സ്റ്റര്‍ലിങ് ഒന്ന് മുന്നോട്ടാഞ്ഞശേഷം ഗോള്‍മുഖത്തേക്ക് നല്കിയ പാസ് ഡേവിഡ് സില്‍വ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ആദ്യപകുതിയില്‍ സിറ്റി 2-0ന് മുന്നിട്ടുനിന്നു.ളിയുടെ 58-ാം മിനിറ്റില്‍ ഡൈനാമോ ഒരു ഗോള്‍ മടക്കി. ബോക്സിന് പുറത്തുനിന്ന് വിറ്റാലി ബ്യുവാല്സ്കി പായിച്ച വലംകാലന്‍ ഷോട്ടാണ് സിറ്റി ഗോളി ജോ ഹാര്‍ട്ടിനെ കീഴടക്കി വലയിലെത്തിയത്. പിന്നീട് 79-ാം മിനിറ്റില്‍ വിറ്റാലി ബ്യുവാല്സ്കിയുടെ മറ്റൊരു ഷോട്ട് ജോ ഹാര്‍ട്ട് രക്ഷപ്പെടുത്തി. തുടര്‍ന്നും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം വാണു. 90-ാം മിനിറ്റില്‍ സിറ്റിയുടെ പട്ടിക തികച്ച മൂന്നാം ഗോളും പിറന്നു. അതുവരെ നിരവധി അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞ യായാ ടൂറേയാണ് ഇത്തവണ ഗോള്‍ നേടിയത്. ഫെര്‍ണാണ്ടീഞ്ഞോ നല്കിയ പാസ് സ്വീകരിച്ച് ബോക്സിന് തൊട്ടുപുറത്തുനിന്ന് യായാ ടൂറേ പായിച്ച ഇടംകാലന്‍ ഷോട്ടാണ് മുഴുനീളെ പറന്ന ഡൈനാമോ ഗോളിയെയും മറികടന്ന് വലയില്‍ പതിച്ചത്.
പിഎസ്വി ഐന്തോവന്-അത്. മാഡ്രിഡ്
സ്പാനിഷ് കരുത്തുമായെത്തിയ അത്ലറ്റികോ മാഡ്രിഡിനെ സമനിലയില്‍ തളക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പിഎസ്വി ഐന്തോവന്. അവസാന 22 മിനിറ്റ് പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും അത്ലറ്റികോയോ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടാനും ഐന്തോവന് കഴിഞ്ഞു. 68-ാം മിനിറ്റില്‍ ഗസ്റ്റണ്‍ പെരേരോയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അത്ലറ്റികോ മുന്നിട്ടുനിന്നെങ്കിലും ഐന്തോവന് ഗോളിയുടെ മെയ്വഴക്കത്തിന് മുന്നില്‍ അവയെല്ലാം വിഫലമായി. അഞ്ച് തവണയാണ് ഗോളി ടീമിന്റെ രക്ഷക്കെത്തിയത്. അതേസമയം ഒരിക്കല്‍ മാത്രമാണ് അത്ലറ്റികോ ഗോളി പരീക്ഷിക്കപ്പെട്ടത്. 2008ന് ശേഷം ആദ്യമായാണ് പിഎസ്വി ഐന്തോവന് ചാമ്പ്യന്‍സ് ലീഗിന്റെ ഹോം മത്സരത്തില്‍ ഗോള്‍ കണ്ടെത്താതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: