ന്യൂദല്‍ഹി: ജെഎന്‍യു, ഹൈദരാബാദ് വിഷയങ്ങളില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും നടക്കുന്ന ചര്‍ച്ചയില്‍ ഉത്തരംമുട്ടി പ്രതിപക്ഷം. രണ്ടു ദിവസമായി നടക്കുന്ന ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിത് നേതാവിനെപ്പോലും ഉള്‍പ്പെടുത്താത്തതിനെതിരായ രോഹിത് വെമുലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉള്‍പ്പെടെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയതട്ടിപ്പുകള് തുറന്നുകാട്ടുന്ന മറുപടിയായി കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഇന്നലെ രാത്രി രാജ്യസഭയില്‍ നടത്തിയ പ്രസംഗം.
രോഹിതിന്റെ മരണത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതിനെതിരെ ഇറാനി ഇടതു-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാളുകളായി തന്റെ മകളെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ഒരു ദളിത് പെണ്‍കുട്ടിയുടെ അമ്മ എഴുതിയ കത്ത് തന്റെ കയ്യിലുണ്ട്, കേരളത്തിലെ തൃപ്പൂണിത്തുറ സംഭവം പരാമര്‍ശിച്ചുകൊണ്ട് ഇറാനി പറഞ്ഞു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ഹനുമന്തറാവു എഴുതിയ കത്ത് സ്മൃതി ഇറാനി രാജ്യസഭയില്‍ വായിച്ചു.
ഇറാനിയുടെ മറുപടി തുടര്‍ച്ചയായി തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തിനെതിരെ കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ പ്രവൃത്തിയാണ് യഥാര്‍ത്ഥ അസഹിഷ്ണുതയെന്നും വെങ്കയ്യ പറഞ്ഞു. തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷം മനപ്പൂര്‍വ്വം പെരുമാറുന്നതായും ഇറാനി ആരോപിച്ചു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സിപിഎം അംഗം സീതാറാം യെച്ചൂരിയും ചര്‍ച്ചയ്ക്കിടെ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി.
എതിരഭിപ്രായത്തെ കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത യെച്ചൂരിയുടെ നിലപാടുകളാണ് അസഹിഷ്ണുതാപരമെന്ന് ജെയ്റ്റ്ലി പറഞ്ഞു. സര്‍വ്വകലാശാലകളില്‍ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായത്തോട് ആര്‍ക്കും എതിര്‍പ്പില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. ജെഎന്‍യു എന്നത് പോലീസിന് പ്രവേശനമില്ലാത്ത സ്വതന്ത്ര പ്രദേശമില്ലെന്നും ഇന്ത്യന്‍ പീനല്‍കോഡ് ലംഘിച്ചുകഴിഞ്ഞാല്‍ പോലീസ് എവിടെയും പ്രവേശിച്ച് നടപടി എടുക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
തന്നെ സംസാരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും താന്‍ സംസാരിക്കുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നതായും ആരോപിച്ച രാഹുല്‍ഗാന്ധി ലോക്സഭയിലെ ചര്‍ച്ചകളില്‍ നിന്നും വിട്ടുനിന്നത് ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: