ന്യൂദല്‍ഹി: ഞാന്‍ ഹിന്ദു ആചാരങ്ങള്‍ പിന്തുടരുകയും ദുര്‍ഗാദേവിയെ ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. താന്‍ ഒരിക്കലും ദുര്‍ഗാദേവിയെ അപമാനിക്കില്ല. ഒരു കാരണവശാലും താന്‍ മാപ്പ് പറയില്ലെന്നും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ദുര്‍ഗാദേവിയെ അപമാനിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ പോസ്റ്റര്‍ സഭയില്‍ വായിക്കുക മാത്രമാണ് താന്‍ ചെയ്തത്. സര്‍ക്കാര്‍ രേഖയല്ലത്. തെളിവെവിടെ എന്ന് പ്രതിപക്ഷം ചോദിച്ചത് കൊണ്ട് മാത്രമാണ് താന്‍ വിദ്യാര്‍ത്ഥികളുടെ പോസ്റ്ററിലെ വാചകങ്ങള്‍ വായിച്ചത്.
ദുര്‍ഗാപൂജയാണ് ഏറ്റവും മോശമായ വംശീയാഘോഷം. വെളുത്ത നിറമുള്ള സുന്ദരിയായ ദുര്‍ഗ കറുത്ത നിറമുള്ള മഹിഷാസുരനെ ക്രൂരമായി കൊന്നതിന്റെ ആഘോഷം ഇങ്ങനെയാണ് പോസ്റ്ററില്‍ കുട്ടികള്‍ പ്രചരിപ്പിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു.
ധീരനും ആത്മധൈര്യവുമുള്ള മഹിഷാസുരനെ വധിക്കാന്‍ ആര്യന്മാര് കണ്ടെത്തിയ ഉപായമായിരുന്നു ഇത്. അവര്‍ ദുര്‍ഗ എന്ന് പേരുള്ള ലൈംഗിക തൊഴിലാളിയെ വാടകയ്ക്കെടുത്തു. അവര്‍ മഹിഷാസുരനെ വിവാഹം കഴിച്ചു. ഒമ്പതു ദിവസത്തെ മധുവിധുവിന് ശേഷം ദുര്‍ഗ ഉറക്കത്തില്‍ അയാളെ കൊന്നു – പോസ്റ്ററിലെ ഈ വാചകങ്ങളാണ് സ്മൃതി ഇറാനി രാജ്യസഭയില്‍ വായിച്ചത്.
ഹിന്ദുമതവിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തി എന്ന് പറഞ്ഞാണ് പ്രതിപക്ഷം രംഗത്ത് വന്നതും സ്മൃതി ഇറാനി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: