നമ്മുടെ സ്വാതന്ത്ര്യ സമരഭടന്മാരുടെ ഇടയിൽ അദ്വിതീയ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിത്വമാണ് വിനായക ദാമോദര സവർക്കർ. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ അൻപതാം വർഷമായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച.
ശിപ്പായി ലഹള എന്ന് വിളിച്ച് പുച്ഛത്തോടെ കണ്ട ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ പറ്റി സവർക്കർ എഴുതിയ പുസ്തകം പ്രസിദ്ധീകരണത്തിനു മുൻപ് തന്നെ നിരോധിക്കപ്പെട്ടിരുന്നു. ആ പുസ്തകം പിന്നീട് ഭഗത്സിംഗ് അടക്കമുള്ള വിപ്ലവകാരികൾക്കും ആ ധീര സൈനികരുടെ ഓർമ പേറുന്ന ഏതൊരു ഭാരതീയനും പ്രചോദനമാകുകയും ചെയ്തു. ഭഗത്സിംഗ്തന്നെയാണ് അതിന്റെ മൂന്നാം പ്രതി പ്രസിദ്ധീകരിച്ചതും. പതിമൂന്ന് വർഷം ആൻഡമാനിലെ ഏകാന്ത തടവും ശേഷം വിവിധ ഇന്ത്യൻ ജയിലുകളിലും തുടർന്നു രത്നഗിരിയിലെ വീട്ടുതടങ്കലും ബ്രിട്ടീഷ് സർക്കാർ അതിന്റെ ചരിത്രത്തിലെങ്ങും ഒരു മനുഷ്യനും നല്കിയിട്ടില്ല എന്നതിൽ നിന്ന് തന്നെ സവർക്കറെ ബ്രിട്ടൺ എത്രമാത്രം ഭയന്നിരുന്നു എന്ന് മനസ്സിലാക്കാം.
വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും മികച്ച ജയിൽ അന്തരീക്ഷവും പുസ്തകങ്ങളും ജവഹർലാൽ നെഹ്രു അടക്കമുള്ള നേതാക്കൾക്ക് ലഭിച്ചിരുന്നപ്പോളാണ് അമ്പതു വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ട് സവർക്കർ നാടുകടത്തപ്പെട്ടത്. പുറംലോകവുമായുള്ള സമ്പർക്കമാകട്ടെ വർഷത്തിൽ ഒരിക്കൽ മാത്രമുള്ള എഴുത്തും. രാവിലെ ആറു മുതൽ രാത്രി പത്ത് വരെ ചക്കിൽ ഇട്ട മൃഗത്തെ പോലെ എണ്ണയാട്ടിയും പേപ്പറോ പേനയോ ഇല്ലാതെ ജയിൽ ഭിത്തികളിൽ എഴുതിയും ഒരു മനുഷ്യൻ എങ്ങനെ ജീവിച്ചു എന്നത് തന്നെ അത്ഭുതമാണ്.
വ്യക്തികളെയും അവരുടെ പ്രത്യയശാസ്ത്രത്തെയും തിരസ്കരിക്കുകയും വിമർശിക്കുകയും പിന്നീട് അവരുടെ പ്രശസ്തി സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നത് കാലങ്ങളായി കമ്യൂണിസ്റ്റ് പാർട്ടിയുടെ ശീലമാണ്. കൃത്യമായി പറഞ്ഞാൽ ഒരു എട്ടുകാലിമമ്മൂഞ്ഞ് പാർട്ടി. അതേസമയം അവരുടെ പ്രശസ്തി തങ്ങൾക്ക് കട്ടെടുക്കാൻ പറ്റില്ല എങ്കിൽ അവരെ അധിക്ഷേപിച്ച് സാമൂഹിക വിരുദ്ധരാക്കുന്നതും ഇതേ തന്ത്രത്തിന്റെ മറുവശം.
ഭഗത്സിംഗിനെ തീവ്രവാദി എന്നും ഭഗത്സിംങ്ങിന്റെ പ്രവർത്തികൾ വിപ്ലവമല്ല എന്നും പ്രസ്താവന ഇറക്കിയ കമ്യൂണിസ്റ്റുകാർ അദ്ദേഹത്തിന്റെ പ്രശസ്തി ഇന്ന് എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഈ തന്ത്രത്തിന്റെ മികച്ച ഉദാഹരണമാണ്. ഭാരതത്തിന്റെ ദേശീയത അംഗീകരിക്കാത്ത ഒരു പ്രസ്ഥാനം ഭാരതമാതാവിന് വേണ്ടി ജീവൻ കൊടുത്ത ഒരു ധീര ദേശാഭിമാനിയെ സ്വന്തമാക്കുന്നത് തന്നെ എന്തൊരു വൈരുദ്ധ്യമാണ്. തന്റെ ഏകാന്ത തടവിനിടയിൽ ജയിൽ ശിക്ഷയിൽനിന്നും രക്ഷനേടാൻ സവർക്കർ അയച്ചു എന്ന് പറയപ്പെടുന്ന കത്ത് മുൻനിർത്തി കമ്യൂണിസ്റ്റുകാർ നടത്തി വരുന്ന പ്രചരണം അതിന്റെ മറുവശവും. അതൊരു മാപ്പപേക്ഷയായിരുന്നു എങ്കിൽ എന്തുകൊണ്ട് ബ്രിട്ടീഷുകാർ അത് തള്ളിക്കളഞ്ഞു? അതിനുശേഷവും നീണ്ട 20 വർഷക്കാലം അദ്ദേഹത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. അഴിമതിക്കേസിലും കൊലപാതക കേസിലും പ്രതികളായിട്ടും ജയിലിൽ പോകാതിരിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റുമായി നടക്കുന്നവരുടെ ആൾക്കാരാണ് ഭാരതാംബയുടെ മോചനത്തിനു വേണ്ടി മൂന്നു ദശാബ്ദം സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു ഇരുട്ടറയിൽ കിടന്ന വീരസവർക്കറെ ഒറ്റുകാരൻ എന്നു വിളിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാൻ.
തന്റെ കുലമഹിമ ചൂണ്ടിക്കാട്ടി എ ക്ലാസ് ജയിൽ ചോദിച്ചു വാങ്ങിയ ഇഎംഎസിന്റെ പിൻതലമുറക്കാരുടെ ലക്ഷ്യം ആദ്യം പറഞ്ഞതിനപ്പുറം ഒന്നും അല്ല. ഇതേ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി പി.സി ജോഷി ബ്രിട്ടീഷ് സർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ പറയുന്നു “ഞങ്ങൾ നിങ്ങൾക്ക് വേണ്ടി റിക്രൂട്ട്മെന്റ് നടത്താം, നിങ്ങൾക്ക് യാത്രയയപ്പും സ്വീകരണവും നൽകാം, നിങ്ങളുടെ വിനോദത്തിനായി സംഗീത നൃത്ത പരിപാടികൾ നടത്താം, സൈന്യത്തിനായി ചാവേർ പടയെ വരെ രൂപീകരിക്കാം”. ഭഗത് സിങ്ങിന്റെ മൃതദേഹത്തിൽ ചവിട്ടി നിന്ന് ക്വിറ്റ് ഇന്ത്യാ കാലത്താണ് പി.സി ജോഷി ഇതെഴുതിയത് എന്നുകൂടി ഓർക്കണം.
ക്വിറ്റ് ഇന്ത്യ സമരത്തെയും രാജ്യത്തെയും വഞ്ചിച്ച, ഭാരതത്തിന്റെ ദേശീയത ഒരിക്കലും അംഗീകരിക്കാത്ത, ഇന്ത്യൻ പട്ടാളക്കാർക്ക് രക്തം കൊടുക്കാം എന്ന് പറഞ്ഞ നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടിയെടുത്ത, ഭാരതത്തെ തകർക്കും എന്ന് ആഹ്വാനം ചെയ്യുന്ന തീവ്രവാദികൾക്ക് കുട പിടിക്കുന്ന കമ്യൂണിസത്തിന്റെ കള്ളപ്രചാരണത്തിനു താഴ്ത്തിക്കാട്ടാവുന്നതിലും ഒരുപാടു മുകളിലാണ് ശ്രീ സവർക്കറിന്റെ സ്ഥാനം.
ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് ഭാരതം. ആ രാഷ്ട്രത്തിന്റെ തണലിൽ നിന്നുകൊണ്ട് അതിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയാണ് കമ്യൂണിസ്റ്റ് കോണ്ഗ്രസ് രാഷ്ട്രീയങ്ങൾ. ഇന്നത്തെ സ്ഥിതിയിലേക്ക് നമ്മെ നയിച്ച ഓരോ സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമയിലും ചെളിവാരിയെറിയുന്ന സമീപനമാണ് ഭാരതത്തിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ ഇവരൊക്കെ നടത്തി വരുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: