ആലപ്പുഴ: മത്സ്യലഭ്യത കുറഞ്ഞതോടെ തൊഴിലാളി കുടുംബങ്ങള്‍ വറുതിയിലായി. മുന്‍വര്‍ഷങ്ങളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വന്‍തോതില്‍ മത്സ്യം ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ തീരെ കുറവ് മാത്രമാണ് മത്സ്യം ലഭിക്കുന്നത്. സാധാരണനിലയില്‍ ഈ സമയങ്ങളില്‍ മത്തി, അയില, ചെമ്മീന്‍, ആകോലി, കൊഴുവ തുടങ്ങിയ മത്സ്യങ്ങള്‍ ലഭിക്കേണ്ടതാണെന്ന് തൊഴിലാളികള്‍ പറയുന്നു.
എന്നാല്‍ ഇത്തവണ ചെറിയതോതില്‍ ചെമ്മീനും മത്തിയും മാത്രമാണ് ലഭിക്കുന്നത്. മത്സ്യലഭ്യത കുറഞ്ഞതോടുകൂടി ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും മാസങ്ങളായി കടലില്‍ ഇറക്കുന്നില്ല. ചെറിയവള്ളങ്ങളിലും പൊന്തുവള്ളങ്ങളിലും മുറിവള്ളങ്ങളിലും മാത്രമാണ് മത്സ്യബന്ധനം നടത്തുന്നത്. പൊന്തുവള്ളങ്ങളില്‍ രണ്ടുപേരും, മുറിവള്ളങ്ങളില് അഞ്ചുമുതല്‍ എട്ടുവരെ ആളുകളുമാണു പോകുന്നത്.
ചില ദിവസങ്ങളില്‍ ഒരാള്‍ക്കു 500മുതല്‍ 1000രൂപവരെ ലഭിക്കുന്നുണ്ട്. ആഴക്കടലില്‍ മത്സ്യലഭ്യത കുറഞ്ഞതും കടലിന്റെ ആവാസ വ്യവസ്ഥിതിയിലുണ്ടായ മാറ്റവുമാണ് മത്സ്യലഭ്യത കുറയാനുള്ള കാരണമെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ആഴക്കടലില്‍ വിദേശ കപ്പലുകള്‍ പൂര്‍ണതോതില്‍ മത്സ്യം പിടിച്ചെടുക്കുന്നതും തീരത്തെ മത്സ്യലഭ്യത കുറയുന്നതിനു കാരണമായതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഒരു ഇന്‍ബോര്‍ഡ് വള്ളം ഒരുദിവസം കടലിലിറക്കുവാന് കുറഞ്ഞത് 25,000 രൂപയെങ്കിലും ചെലവുവരും. മിക്ക ദിവസങ്ങളിലും മത്സ്യബന്ധനത്തിനു പോയിട്ടും മത്സ്യക്കൊയ്ത്തില്ലാതെ മടങ്ങുന്നത് ഇന്‍ബോര്‍ഡ് വള്ളങ്ങളെ വന്‍ കടക്കെണിയിലാക്കി. ഇതുമൂലം പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ വലിയ വള്ളങ്ങളെയും ബോട്ടുകളെയും ഉപേക്ഷിച്ച് ചെറുവള്ളങ്ങളെയാണിപ്പോള് ആശ്രയിക്കുന്നത്. ആന്ധ്രാപ്രദേശ്, ബംഗാള്‍, ഒറീസ, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഇറക്കുമതിചെയ്യുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളതീരത്തെ കടലില്‍ ഉണ്ടായ മാറ്റങ്ങള്‍ മത്സ്യങ്ങളെ കേരളതീരത്തുനിന്നും മറ്റു തീരങ്ങളിലേക്കു പോകുവാന്‍ ഇടയാക്കിയിട്ടുള്ളതായും ചില മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യബന്ധനമേഖല കൊടിയ ദാരിദ്ര്യത്തിലേക്കു നീങ്ങിയതോടുകൂടി പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ നിര്മാണമേഖലകളിലേക്കും മറ്റും ചേക്കേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: