ന്യൂദല്‍ഹി: സോളാര്‍ കേസില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതി അന്വേഷിക്കാന്‍ ദല്‍ഹി പോലീസിന് ദല്‍ഹിയിലെ തീസ് ഹസാരി കോടതിയുടെ നിര്‍ദ്ദേശം. ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി മലയാളിയായ ദിലീപ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് രാകേഷ്കുമാര്‍ രാംപുരി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമയം നല്കിയ കോടതി മാര്‍ച്ച് 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി.
സോളാറുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയുടെ കോഴപ്പണം ദല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ വെച്ച് ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് നല്‍കിയെന്നാണ് പരാതി. തോമസ് കുരുവിളയെ ഒന്നാം പ്രതിയാക്കിയും ഉമ്മന്‍ചാണ്ടിയെ രണ്ടാം പ്രതിയാക്കിയും നല്കിയ കേസില്‍ സരിത എസ് നായരാണ് മൂന്നാംപ്രതി. 2012 ഡിസംബര്‍ 27നാണ് സരിത തുക തോമസ് കുരുവിളയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇത്രയും വലിയതുക ദല്‍ഹിയില്‍ വെച്ച് കൈമാറിയത് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്കോ മന്ത്രിമാര്‍ക്കോ നല്‍കാനാണോ എന്ന് വ്യക്തമല്ലെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും പരാതിക്കാരന് പറയുന്നു.
ദല്‍ഹിയില്‍ വെച്ച് തോമസ് കുരുവിള വഴി ഉമ്മന്‍ചാണ്ടിക്ക് ഒരുകോടി രൂപ നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ചാന്ദ്നിചൗക്ക് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇന്നലെ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ബി.പി സിങ്. അഡ്വ. ശ്രീനിഥിന് എന്നിവര്‍ പരാതിക്കാരനുവേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: