ലണ്ടന്‍: തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പര്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, വലന്‍സിയ തുടങ്ങിയ ടീമുകള്‍ യൂറോപ്പ ലീഗിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി.
ലണ്ടനിലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഡാനിഷ് ക്ലബായ മിഡ്ലാന്‍ഡിനെ തകര്‍ത്താണ് മാഞ്ചസ്റ്റര്‍ അവസാന 16-ല്‍ ഇടംപിടിച്ചത്. ആദ്യപാദത്തില്‍ 2-1ന് പരാജയപ്പെട്ട യുണൈറ്റഡ് രണ്ടാം പാദത്തില്‍ അതിഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയത് യുണൈറ്റഡായിരുന്നെങ്കിലും ആദ്യ ഗോള്‍നേടിയത് മിഡ്ലാന്ഡായിരുന്നു. 27-ാം മിനിറ്റില്‍ സിസ്റ്റോയാണ് ലീഡ് നേടിക്കൊടുത്തത്.
ലീഡ് വഴങ്ങിയതോടെ യുണൈറ്റഡ് ആക്രമണങ്ങളുടെ തിരമാല തീര്‍ത്തു. എന്നാല്‍ 32-ാം മിനിറ്റില്‍ നിക്കോളായ് ബൊഡുറോവിന്റെ സെല്‍ഫ് ഗോളിലൂടെ യുണൈറ്റഡ് സമനില സ്വന്തമാക്കി. പിന്നീട് ആദ്യപകുതിയില്‍ ഗോളുകള്‍ വീഴാതിരുന്നതോടെ 1-1ന് സമനിലയില്‍.
രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തുമായാണ് യുണൈറ്റഡ് താരങ്ങള്‍ സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയത്. അരങ്ങേറ്റക്കാര്‍ റാഷ്ഫോര്‍ഡും പരിചയസമ്പന്നരായ ഡീപേയും മാട്ടയും അരങ്ങുതകര്‍ത്തതോടെ എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴുമെന്ന നിലയിലായി കളി. തുടര്‍ച്ചയായി അവസരങ്ങള്‍ തുലച്ചുകളഞ്ഞശേഷം 62-ാം മിനിറ്റില്‍ യുണൈറ്റഡ് ലീഡ് നേടി. ജുവാന്‍ മാട്ടയുടെ പാസ് സ്വീകരിച്ച മാര്‍ക്കസ് റാഷ്ഫോഡ് ബോക്സിനുള്ളില്‍ നിന്ന് പായിച്ച വലംകാലന്‍ ഷോട്ട് വലയില്‍ കയറി. 75-ാം മിനിറ്റില്‍ റാഷ്ഫോഡ് തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാം ഗോളും നേടി.
87-ാം മിനിറ്റില്‍ ആന്ദ്രെ ഹെരേര യുണൈറ്റഡിന് അനുകൂലിച്ച പെനാല്‍റ്റി ഗോളാക്കിയതോടെ 4-1ന് മുന്നില്‍. 89-ാം മിനിറ്റില്‍ മിഡ്ലാന്‍ഡിന്റെ ആന്ദ്രെ റോമര്‍ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പും കണ്ട് പുറത്തുപോയി. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് മെംഫിസ് ഡീപേ വലയിലെത്തിച്ചതോടെ യുണൈറ്റഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ഇതിനിടെ ജുവാന്‍ മാട്ട യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. ഇരുപാദങ്ങളിലുമായി 6-3 എന്ന ക്രമത്തിലാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ സീരി എ ടീമായ ഫിയോറന്റീനയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ടോട്ടനം പ്രീ ക്വാര്‍ട്ടറിലെത്തിയത്. ടോട്ടനത്തിന് വേണ്ടി 25-ാം മിനിറ്റില്‍ റയാന് മാസണ്, 63-ാം മിനിറ്റില്‍ ലമേല എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ മൂന്നാം ഗോള്‍ ഫിയോറന്റീനയുടെ ഗൊണ്‍സാലോ റോഡ്രിഗസിന്റെ ദാനമായിരുന്നു. ആദ്യപാദത്തില്‍ 1-1ന് സമനില പാലിച്ച ടോട്ടനം ഇരുപാദങ്ങളിലുമായി 4-1ന്റെ വിജയവുമായാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
ജര്‍മ്മന്‍ ക്ലബ് എഫ്സി ആഗ്സ്ബര്‍ഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ലിവര്‍പൂളിന്റെ മുന്നേറ്റം. കളിയുടെ അഞ്ചാം മിനിറ്റില്‍ ജോണ്‍ മില്‍നര്‍ പെനാല്‍റ്റിയിലൂടെ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടി. ആദ്യപാദം ഗോള്‍രഹിത സമനിലയിലായിരുന്നു.
എഫ്സി പോര്‍ട്ടോയെ കീഴടക്കിയായിരുന്നു ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഇന്നലെ എവേ മത്സരത്തില്‍ 1-0ന്റെ വിജയം നേടിയ ബൊറൂസിയ ഇരുപാദങ്ങളിലുമായി 3-0ന്റെ ആധികാരിക വിജയമാണ് പോര്‍ട്ടോക്കെതിരെ സ്വന്തമാക്കിയത്. പോര്‍ട്ടോയുടെ സ്പാനിഷ് ഇതിഹാസ ഗോളിയായ ഇകര്‍ കാസിലാസിന്റെ സെല്‍ഫ് ഗോളാണ് ബൊറൂസിയക്ക് വിജയം നേടിക്കൊടുത്തത്.
ഇരുപാദങ്ങളിലുമായി റാപ്പിഡ് വിയന്നക്കെതിരെ 10-0ന്റെ തകര്‍പ്പന്‍ വിജയവുമായാണ് സ്പാനിഷ് ക്ലബ് വലന്‍സിയ മുന്നേറിയത്. രണ്ടാം പാദത്തില്‍ 4-0ന്റെ വിജയം നേടിയ വലന്‍സിയ ആദ്യപാദത്തില്‍ 6-0നും വിജയിച്ചിരുന്നു. സ്പാനിഷ് ക്ലബ് അത്ലറ്റികോ ബില്‍ബാവോയും ഫ്രഞ്ച് ക്ലബ് മാഴ്സെലെയും തമ്മിലുള്ള രണ്ടാം പാദം 1-1ന് സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയത്തിന്റെ കരുത്തില്‍ ബില്‍ബാവോ അവസാന 16-ല്‍ ഇടംപിടിച്ചു.
മറ്റൊരു മത്സരത്തില്‍ ബല്ലാര്ബി നേടിയ ഇരട്ട ഗോളിന്റെ കരുത്തില്‍ ബയേര്‍ ലെവര്ക്യുസന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്പോര്‍ട്ടിങിനെ കീഴടക്കി. ആദ്യ പാദം 1-1ന് സമനിലയില്‍ പിരിഞ്ഞെങ്കിലും ഇരുപാദങ്ങളിലുമായി 4-1ന്റെ വിജയവുമായി ലെവര്ക്യുസന് പ്രീ ക്വാര്‍ട്ടറിലെത്തി.
തുര്‍ക്കി ക്ലബ് ഗലറ്റസാരയെ ഇരുപാദങ്ങളിലുമായി 4-2ന് പരാജയപ്പെടുത്തി ലാസിയോയും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ആദ്യപാദത്തില്‍ 1-1ന് സമനില പാലിച്ച ലാസിയോ രണ്ടാം പാദത്തില്‍ സ്വന്തം മണ്ണില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗലറ്റസാരയെ കീഴടക്കിയായിരുന്നു മുന്നോട്ടു കുതിച്ചത്.
നാപ്പോളിയെ ഇരുപാദങ്ങളിലുമായി 2-1ന് പരാജയപ്പെടുത്തി വിയ്യാറയലും ആന്‍ഡര്‍ലക്റ്റ് ഇരുപാദത്തിലുമായി 3-1ന് ഒളിമ്പിയാക്കോസിനെയും സെവിയ ഇതേ മാര്‍ജിനില്‍ മോള്ഡെയെയും ഫെനര്‍ബാഷെ ഇതേ സ്കോറിന് മോട്ടീവ് മോസ്കോയെയും ഷക്തര്‍ 3-0ന് ഷാല്‍ക്കയെയും പരാജയപ്പെടുത്തി അവസാന 16-ല്‍ ഇടംപിടിച്ചു. അതേസമയം സെന്റ് എറ്റിനെയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ബാസലും എഫ്കെ ക്രാസ്നോഡറിനെ 3-0ന് പരാജയപ്പെടത്തി സ്പാര്‍ട്ട പ്രാഗും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: