തിരുവനന്തപുരം: ഡിജിപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ആഭ്യന്തരമന്ത്രിക്ക് എസ്പിയുടെ കത്ത്. ഡിജിപി ടി.പി. സെന്‍കുമാര്‍ വ്യക്തിഹത്യ നടത്തുന്നുവെന്ന് കാട്ടിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ഓഫീസര്‍ എസ്പി വി.ഗോപാല്‍ കൃഷ്ണന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയത്. 18 വര്‍ഷമായി സെന്‍കുമാര്‍ തന്നെ വേട്ടയാടുന്നുവെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നെന്നും ഗോപാല്കൃഷ്ണന് കത്തില്‍ ആരോപിക്കുന്നു. ആഭ്യന്തരമന്ത്രി ഇടപെട്ടില്ലെങ്കില്‍ സേനയില്‍ ഇതുവരെ നടക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമെന്നും കത്തില്‍ പറയുന്നു.
1999 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരത്തിനിടെ, രോഗികളെ തല്ലിച്ചതച്ച ഡോക്ടര്‍മാരെ താന്‍ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടര്‍മാരില്‍ ഒരാളും സെന്‍കുമാറും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി. തന്റെ മര്‍ദ്ദനത്തില്‍ ഡോക്ടറുടെ വൃക്ക തകരാറിലായെന്ന് കേസ് കൊടുത്തു. എന്നാല്‍ ഇതു കളവാണെന്ന് മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഡോക്ടര്‍ വ്യാജരേഖകളുണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ വിചാരണ തുടങ്ങിയിട്ടില്ല. ഇതേ വിഷയത്തില്‍ ഡോക്ടര്‍ തനിക്കെതിരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വ്യാജപരാതി നല്കി. കോടതി ഇതന്വേഷിച്ച് വരികയാണ്. കേസ് പ്രതികൂലമാകുമെന്ന് കണ്ട ഡോക്ടര്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്ക് പരാതി നല്കി. അവര്‍ ഇതു ഡിജിപിക്ക് കൈമാറി. പരാതിയില്‍ തനിക്കെതിരെ എഫ്ഐആര്‍ ഇടാനും അറസ്റ്റു ചെയ്യാനുമാണ് സെന്‍കുമാറിന്റെ ഗൂഢോദ്ദേശ്യം.
താന്‍ അന്വേഷിച്ച രാജന്കാണി വധക്കേസ് സെന്‍കുമാറും മുന്‍ ഡിജിപി സിബി മാത്യൂസും ചേര്‍ന്നാണ് അട്ടിമറിച്ചത്. ഇതിനെതിരെ പരസ്യനിലപാടെടുത്തതു മുതല്‍ സെന്‍കുമാറിന് തന്നോട് വിരോധമാണ്. സെന്‍കുമാറിനെതിരെ താന്‍ 18 ഓളം കേസുകള്‍ ഫയല്‍ചെയ്തിട്ടുണ്ട്. എല്ലാം അട്ടിമറിക്കപ്പെട്ടു. സെന്‍കുമാറിനെതിരെ പ്രോസിക്യൂഷന് നടപടിക്ക് അപേക്ഷ നല്കിയപ്പോള് സര്‍ക്കാര്‍ നിരസിച്ചു. തന്റെ നിലപാട് വ്യക്തമാക്കുന്നതിന് വാര്‍ത്താസമ്മേളനം നടത്താന്‍ അനുവാദം നിഷേധിച്ചു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഗോപാല്‍ കൃഷ്ണന് കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: