പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ മണ്ണിട്ട് നികത്തിയ കരിമാരംതോട് പുനര്‍നിര്‍മ്മിക്കുന്നതിനായുള്ള മണ്ണെടുപ്പ് രണ്ടുദിവസമായി മുടങ്ങി. കരിമാരംതോട് പുനര്‍നിര്‍മ്മിക്കണമെന്ന് കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ പതിനാറാം തീയതിയാണ് മണ്ണെടുപ്പ് ആരംഭിച്ചത്. കരിമാരംതോട് പുനര്‍നിര്‍മ്മിക്കണമെന്ന് നേരത്തെയും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും മണ്ണെടുപ്പ് നടക്കാത്തതിനെത്തുടര്‍ന്ന് കളക്ടര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നാമമാത്രമായി മണ്ണെടുപ്പ് ആരംഭിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോഴേക്കും വീണ്ടും മണ്ണെടുപ്പ് നിലച്ചു.
2000 ടണ്‍ മണ്ണ് മാറ്റാനുള്ള അനുവാദമാണ് ജിയോളജി വകുപ്പ് നല്‍കിയതെന്നാണ് അറിയുന്നത്. ടണ്ണിന് 20 രൂപാവെച്ച് ഇതിനുള്ള റോയല്‍റ്റിയായി നാല്‍പ്പതിനായിരം രൂപാ ഈടാക്കുകയും ചെയ്തു. എന്നാല്‍ കരിമാരംതോട് പുനര്‍നിര്‍മ്മിക്കണമെങ്കില്‍ ആയിരക്കണക്കിന് ലോഡ് മണ്ണ് ഇനിയും മാറ്റേണ്ടതായിട്ടുണ്ട്. ഇപ്പോഴത്തെ മണ്ണെടുപ്പ് പ്രഹസനമാണെന്നും കോടതി നടപടികളില്‍ നിന്നു രക്ഷപ്പെടാനുള്ള പൊടിക്കൈയാണെന്നും നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയിലാണ് രണ്ടുദിവസമായി മണ്ണെടുപ്പ് നിലച്ചത്.
ഇതിനിടെ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ ജനകീയ സമരത്തെക്കുറിച്ച് പഠിക്കാന്‍ ഫ്രാന്‍സില്‍ നിന്നുള്ള സംഘം ആറന്മുളയിലെത്തി.
ഫ്രാന്‍സിലെ ബ്രിട്ടാനി എന്ന സ്ഥലത്തെ വിമാനത്താവളത്തിനെതിരേ സമരം ചെയ്യുന്ന തോമസ് കാഡേറ്റ്, അഡലെഡ് റെജോ എന്നിവരാണ് കഴിഞ്ഞ ദിവസം ആറന്മുള സന്ദര്‍ശിച്ചത്.
തങ്ങളുടെ സ്ഥലത്തെ രണ്ടായിരത്തോളം ഹെക്ടര്‍ കൃഷിഭൂമി വിമാനത്താവളമാക്കി മാറ്റാനുള്ള ശ്രമത്തെ ഏറെക്കാലമായി നാട്ടുകാര്‍ പ്രതിരോധിക്കുകയാണെന്നും ആറന്മുളയിലെ സമരം വിജയിച്ചത് പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും അറിഞ്ഞാണ് സ്ഥലം സന്ദര്ശിക്കാനെത്തിയതെന്നുമാണ് ഇവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: