കൊട്ടാരക്കര: തീ അണയ്ക്കാന്‍ വെള്ളമില്ല. ആവശ്യത്തിന് ജീവനക്കാരില്ല. പരാതി പറയാന്‍ നേരമോ ഇല്ലാതെ കൊട്ടാരക്കര ഫയര്‍ സ്റ്റേഷന്. 2009 ഡിസംബറിലാണ് കൊട്ടാരക്കരയില്‍ ഫയര്സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി ആറ് വര്‍ഷം പിന്നിടുമ്പോഴും ഫയര്‍സ്റ്റേഷന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ താത്പര്യമില്ല. വേനല്‍ക്കാലമായതോടെ ചെറുതും വലുതുമായ തീ പിടിത്തങ്ങളും പതിവായിട്ടുണ്ട്. തീ അണയ്ക്കാന്‍ വെള്ളമില്ലാത്തതാണ് ഏറ്റവും വലിയ ഗതികേട്. ആകെ ഒരു കിണര്‍ മാത്രമാണ് വെള്ളം ശേഖരിക്കാനായി സ്റ്റേഷനിലുള്ളത്. ഒരു വാഹനത്തിലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോഴേക്കും കിണറിലെ വെള്ളം തീരും. പിന്നെ കൊട്ടാരക്കര മേഖലയിലെ ഏതെങ്കിലും കുളങ്ങളില്‍ നിന്നോ മറ്റോ ശേഖരിക്കുകയാണ് ഇപ്പോഴുള്ള രീതി. അടിയന്തിര ഘട്ടത്തില്‍ ഇത് ബുദ്ധിമുട്ടായി മാറും. ഒരു ആംബുലന്‍സ് അടക്കം നാല് വാഹനങ്ങളാണ് ഫയര്‍സ്റ്റേഷനിലുള്ളത്. ഇവ നാലിലേക്കുമായി. ആകെ ഉള്ളത് മൂന്ന് ഡ്രൈവര്‍മാരാണ്. 24 മണിക്കൂര്‍ മൂന്ന് പേരും ജോലി ചെയ്താലും ഒരു വാഹനം ഓടിക്കാന്‍ ആളില്ല. എന്നാല്‍ 24 മണിക്കൂര്‍ ജോലി ചെയ്യുന്നവരെക്കൊണ്ട് അടുത്ത ദിവസം ജോലി ചെയ്യിക്കാനും കഴിയില്ല. ഡ്രൈവര്‍മാരെ കൂടുതല്‍ നിയമിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു സ്റ്റേഷന് ഓഫീസര്‍, ഒരു അസി.സ്റ്റേഷന് ഓഫീസര്‍, മൂന്ന് ഡ്രൈവര്‍മാര്‍, രണ്ടുലീഡിംഗ് ഫയര്മാന്, 12 ഫയര്മാന്മാര്, ഒരു മെക്കാനിക്ക് എന്നിങ്ങനെയാണ് ജീവനക്കാരുടെ കണക്ക്. ഉദ്ഘാടന സമയത്ത് നിശ്ചയിച്ച സ്റ്റാഫ് പാറ്റേണ്‍ ഇപ്പോഴും തുടരുകയാണ്. അത്യാവശ്യം ജീവനക്കാരെ കൂടി ഇവിടേക്ക് അനുവദിക്കേണ്ടതുണ്ട്. അഗ്നിബാധയടക്കം നിരവധി അപകടങ്ങള്‍ നിത്യസംഭവമായിട്ടുള്ള മേഖലയില്‍ ഫയര്‍ഫോഴ്സിന്റെ സേവനം വളരെ പ്രയോജനപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍ത്തന്നെ 30 കേസുകളിലാണ് ഇവിടെ നിന്നും ഫയര്‍ഫോഴ്സ് സംഘം ഇടപെടേണ്ടിവന്നത്. കിണറ്റില്‍ അകപ്പെട്ട ദമ്പതികള്‍ അടക്കമുള്ളവരുടെ ജീവനുകള്‍ രക്ഷിക്കാനും കഴിഞ്ഞു. അത്യാധുനിക സംവിധാനങ്ങളുള്ള ഫയര്സ്റ്റേഷനാക്കി ഇതിനെ മാറ്റിയാല്‍ കൊട്ടാരക്കരക്കും പരിസരപ്രദേശങ്ങള്‍ക്കും വലിയ ഗുമകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: