തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പ്രാരംഭജോലികളുടെ ഉദ്ഘാടനം മാര്‍ച്ച് നാലിന് കോഴിക്കോട്ടും 9ന് തിരുവനന്തപുരത്തും നടക്കും. ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ മേല്‍പ്പാലങ്ങള്‍, സ്ഥലമെടുപ്പ്, ടെന്‍ഡര്‍ തയ്യാറാക്കല്‍ തുടങ്ങിയ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഒമ്പതുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും എംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലൈറ്റ്മെട്രോ പദ്ധതിക്ക് മൂന്നുമാസത്തിനകം കേന്ദ്രസര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുമതി ലഭിച്ചാലുടന്‍ സിവില്‍ജോലികള്‍ ആരംഭിക്കും. രണ്ട് നഗരങ്ങളിലും മൂന്നുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാകും. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായാലും ലൈറ്റ്മെട്രോ പദ്ധതിയെ ബാധിക്കില്ലെന്നും ശ്രീധരന് കൂട്ടിച്ചേര്‍ത്തു.
അനുമതിക്കായുള്ള സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷ കേന്ദ്ര നഗരവികസന മന്ത്രാലയം മറ്റ് വകുപ്പുകള്‍ക്ക് കൈമാറി. മന്ത്രാലയങ്ങളുടെ മറുപടി ലഭിച്ചാലുടന്‍ തത്വത്തിലുള്ള അനുമതി ലഭിക്കും. മാര്‍ച്ച് രണ്ടിനും മൂന്നിനും ഡല്‍ഹിയില്‍ കോച്ച്നിര്മ്മാതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ലൈറ്റ്മെട്രോയുടെ കോച്ച് ഏതാണെന്ന് തീരുമാനിക്കും. ജാപ്പനീസ്, കൊറിയന്‍, യൂറോപ്യന്‍ സാങ്കേതികവിദ്യകള്‍ ലൈറ്റ്മെട്രോയ്ക്കായി പരിഗണിക്കുന്നുണ്ട്.
മൂന്നു കോച്ചുകളുള്ള ചെറിയ ട്രെയിനുകളാവും ലൈറ്റ്മെട്രോയില്. 90 സെക്കന്‍ഡ് ഇടവിട്ട് സര്‍വീസ് നടത്തുകയാണ് ലക്ഷ്യം. 6728കോടി പദ്ധതിചെലവില്‍ 4733 കോടി വിദേശവായ്പയിലൂടെ സമാഹരിക്കും. 1167കോടിയാണ് സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം. 826കോടിയാണ് കേന്ദ്രവിഹിതം. പത്തുവര്‍ഷം മൊറട്ടോറിയവും 40വര്‍ഷം തിരിച്ചടവ് കാലാവധിയും 0.3ശതമാനം പലിശയുമുള്ള ജപ്പാന് ഇന്റര്‍നാഷണല്‍ കോര്‍പറേഷന്റെ (ജിക്ക) വായ്പയാണ് ഏറ്റവും മികച്ചത്. ഭൂമിവില, നികുതി, ഭരണചെലവ് ഒഴിച്ച് 100ശതമാനം തുകയും വായ്പയായി ലഭിക്കും. 200 യാത്രക്കാര്‍ക്ക് കയറാവുന്ന മൂന്ന് കോച്ചുകളാവും തിരുവനന്തപുരത്ത് സര്വകസ് തുടങ്ങുക. കോഴിക്കോട്ട് രണ്ട് കോച്ചുകളും. പിന്നീടിത് മൂന്നാക്കി വര്‍ദ്ധിപ്പിക്കും. ടെന്‍ഡറുകള്‍ ഒരുമിച്ച് ക്ഷണിക്കുന്നതിലൂടെ ചെലവ് ചുരുക്കാനാകും.
തിരുവനന്തപുരം പള്ളിപ്പുറത്ത് ലൈറ്റ്മെട്രോ ഡിപ്പോയ്ക്കായി 25 ഏക്കര്‍ സ്ഥലം റാപ്പിഡ് ട്രാന്‍സിറ്റ് കോര്പറേഷന് കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തതായി എം.ഡി ഷേഖ്പരീത് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ 17ഏക്കര്‍സ്ഥലം ഉടന്‍ കൈമാറും. തിരുവനന്തപുരത്ത് മൂന്ന് ഹെക്ടറും കോഴിക്കോട്ട് 1.5 ഹെക്ടറും സ്വകാര്യഭൂമി ഏറ്റെടുക്കണം. കഴക്കൂട്ടം , കേശവദാസപുരം, മാനാഞ്ചിറ മീഞ്ചന്ത റോഡ് വികസനപദ്ധതികള്‍ പൊതുമരാമത്ത് വകുപ്പില്‍നിന്ന് ഡിഎംആര്‍സി ഏറ്റെടുക്കും. ടെക്നോപാര്‍ക്കില്‍ നിന്ന് ലൈറ്റ് മെട്രോ സ്റ്റേഷനിലേക്ക് ട്രാം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണനയിലുണ്ടെന്നും ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: