‘കിസി കോ റിസര്‍വേഷന്‍ ചാഹിയേ തോ കിസി കോ ആസാദി ഭായ്. ഹമേ കുഛ് നഹി ചാഹിയേ ഭായ് ബസ് അപനി രസായി’’ മരണത്തിനുമുന്പ് അവസാനമായി ക്യാപ്ടന് പവന്‍കുമാര്‍ ഫേസ്ബുക്കിലൂടെ ലോകത്തിന് നല്കിയ സന്ദേശമാണിത്. കശ്മീരിലെ പാംപോറിലായിരുന്നു പവന്‍കുമാര്‍. ഭാരതം നശിക്കുന്നതുവരെ പൊരുതാനിറങ്ങിയ പാക്ഭീകരന്മാര്ക്കെതിരെ ഒരുകൂട്ടം സൈനികരെയും നയിച്ചുകൊണ്ട് ആ ഇരുപത്തിരണ്ടുകാരന് പാംപോറിലെ അതിശീതമേഖലയില്‍ യുദ്ധസജ്ജനായിരുന്നു.
അങ്ങകലെ തന്റെ നാട്ടില്‍, ഹരിയാനയിലെ ജിണ്ട് അടക്കമുള്ള മേഖലയില്‍ തന്റെതന്നെ സമുദായക്കാര്‍, ജാട്ട് വംശജര്‍ സംവരണത്തിന്റെ പേരില്‍ അക്രമമഴിച്ചുവിടുന്നതിന്റെ വാര്‍ത്തകള്‍ അവന് കേട്ടിരുന്നു. ബസുകള്‍, റയില്പാളങ്ങള്, കുടിവെള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ത്ത് അവര്‍ രാജ്യത്തിന്റെ ഭരണകൂടത്തെ വെല്ലുവിളിക്കുന്നത് പവന്റെ ഹൃദയത്തെ പൊള്ളിച്ചിരുന്നു. അതിനുമപ്പുറം താന്‍ പഠിച്ച വിദ്യാലയത്തില്‍, ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഒരു കൂട്ടമാളുകള്‍ പിറന്ന നാടിനെതിരെ പോര്‍വിളി മുഴക്കുന്നതും പവന് കേട്ടു. അവര്‍ക്ക് ഭാരതത്തില്‍നിന്ന് സ്വാതന്ത്ര്യം വേണമത്രെ.
പാംപോറില്‍ തന്റെ തോക്കിന്‍കുഴല്‍ ലക്ഷ്യമിട്ട് കാത്തിരിക്കുന്ന ആ പാക്ഭീകരരുടെ ശബ്ദം താന്‍ പഠിച്ച കലാശാലയില്‍ മുഴങ്ങുന്നത് ക്യാപ്ടന് പവന്‍കുമാറിനെ വേദനിപ്പിച്ചു. ആ വേദനയില്‍ നിന്നാണ് പവന് കുറിച്ചത്, ‘ചിലര്‍ക്ക് സംവരണം വേണം, മറ്റ് ചിലര്‍ക്ക് സ്വാതന്ത്ര്യവും. ഭായ് എനിക്ക് ഒന്നും വേണ്ട, ഈ പുതപ്പ് ധാരാളം.’ രാജ്യത്തിന്റെ ആസാദിക്കെതിരെ ചതിയുടെ കാഞ്ചിവലിക്കാന്‍ കടന്നുകയറിയ ഭീകരര്‍ക്കെതിരെ പവന് ധീരമായി പൊരുതി. അരാജകത്വത്തിന്റെ ലഹരി വിളയുന്ന ജെഎന്‍യു കാമ്പസില്‍ പാക്ഭീകരരുടെ ഉച്ചഭാഷിണികള്‍ നിലയ്ക്കാത്ത ആ രാത്രികളിലൊന്നില്‍ പാംപോറില്‍ പവന് മരണത്തിന്റെ പുതപ്പണിഞ്ഞ് ഉറങ്ങി. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ പാക്ഭീകരരെ ഒന്നൊഴിയാതെ കൊലപ്പെടുത്തിയതിന്റെ ആവേശമുണ്ടായിരുന്നു വീരബലിദാനി പവന്‍കുമാറിന്റെ ചേതന വറ്റാത്ത ശരീരവുമായി ജിണ്ടിലെ വീട്ടുമുറ്റത്തേക്ക് കടന്നുവന്ന ആ സൈനികദളത്തിന്.
ആണായും പെണ്ണായും ആകെയുണ്ടായിരുന്ന പ്രതീക്ഷയാണ് ത്രിവര്‍ണപതാക പുതച്ച് രജ്ബീര്സിംഗ് എന്ന അച്ഛന് മുന്നിലെത്തിയത്. എന്നിട്ടും അദ്ദേഹം ഒരു തുള്ളി കണ്ണീര് പൊഴിച്ചില്ല. ‘ഒരേയൊരു മകന്. അവനെ ഞാന്‍ സൈന്യത്തിന് നല്കി. അവനെ ഞാന്‍ എന്റെ നാടിന് നല്കി. എന്നേക്കാള്‍ അഭിമാനിയായ ഒരച്ഛന് വേറെയുണ്ടാകുമോ?’’ 1993 ജനുവരി 15നാണ് പവന് പിറന്നത്. അത് ഒരു സൈനികദിനമായിരുന്നു. രാഷ്ട്രത്തിനായി പവനെ വളര്‍ത്തുകയായിരുന്നു രജ്ബീര്സിംഗ ്. 2013 ഡിസംബര്‍ 14ന് പവന് സൈന്യത്തില്‍ ചേര്‍ന്നു. ധീരനായ പോരാളിയെന്ന് മേലധികാരികള്‍ പുകഴ്ത്തി. വിജയിച്ചേ പവന് മടങ്ങിയിട്ടുള്ളൂ. ഇക്കുറിയും അതുതന്നെ സംഭവിച്ചു.
പാംപോറിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നുഴഞ്ഞുകയറിയ മൂന്ന് ഭീകരരെ ഇല്ലാതാക്കാന്‍ നാല്പത്തെട്ട് മണിക്കൂര്‍ തുടര്‍ച്ചയായി പൊരുതേണ്ടിവന്നു പവനും കൂട്ടര്‍ക്കും. പവനടക്കം അഞ്ച് സൈനികര്‍ക്ക് ജീവന് ബലിയര്‍പ്പിക്കേണ്ടിവന്നു. ക്യാപ്ടന് തുഷാര്മഹാജന്, ലാന്‍സ്നായിക്ക് ഓംപ്രകാശ്, സിആര്‍പിഎഫ് ഹെഡ്കോണ്‍സ്റ്റബിള്‍മാരായ ബോലാസിങ്, ആര്.കെ. റാണാ എന്നിവരാണ് ബലിദാനികളായ മറ്റുള്ളവര്‍. പാംപോറിലെ ഇഡിഐയില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ക്ക് പിന്തുണയുമായി ജെഎന്‍യു കാമ്പസിന് സമാനമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതായി സൈനികവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യമായിരുന്നു ആ ഭീകരരുടെയും ആവശ്യം!
പവന് കുറിച്ച അവസാനത്തെ ആ വരികള്‍ ജെഎന്‍യു കാമ്പസിലെ ഇരുളില്‍ നുഴഞ്ഞുകയറി ഒളിച്ചിരുന്ന ആ ഭീകരസംഘങ്ങള്ക്കുള്ള ഒരു പൂര്‍വവിദ്യാര്‍ത്ഥിയുടെ മറുപടിയാണ്. രാജ്യത്തിനുവേണ്ടി പൊരുതി മരിച്ച ധീരസൈനികര്‍ക്കുവേണ്ടി ഒരു നിമിഷത്തെ മൗനം ആചരിച്ച് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള വിവേകബുദ്ധി കാട്ടാത്തവര്‍, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആട്ടിന്‍ തോലിനുള്ളിലെ ചെന്നായ്ക്കള്‍, പാര്‍ലമെന്റിനുള്ളിലും പുറത്തും രാജ്യദ്രോഹികള്‍ക്കായി മുദ്രാവാക്യങ്ങളും ചര്‍ച്ചകളും പൊലിപ്പിക്കുന്നവര്‍…. അവര്‍ക്ക് പവന്കുമാറിനെക്കുറിച്ച് സംസാരിക്കാന്‍ നേരമുണ്ടാവില്ല. അഫ്സല്‍ഗുരുവും ഹഫീസ് സെയ്ദും മുതല്‍ ഒമര്‍ ഖാലിദും കന്നയ്യകുമാറും വരെയുള്ളവരാണ് അവര്‍ക്ക് സ്വാതന്ത്ര്യസമരപോരാളികള്‍.
പവന്‍കുമാറും കൂട്ടരും ഉതിര്‍ത്ത വെടിയുണ്ടകള്‍കൊണ്ട് തലച്ചോര്‍ തകര്‍ന്നുപോയ മൂന്ന് ഭീകരന്മാരുടെ അനുസ്മരണപരിപാടികള്‍ നടത്താനുള്ള ആവിഷ്കാരധീരതകൂടി രാഹുലും രാജയും യെച്ചൂരിയും കൈപിടിച്ചുനടത്തുന്ന ഈ ഭീരുക്കള്ക്കുണ്ടാവുമ്പോഴേ എല്ലാം പൂര്‍ണമാവൂ.
ഭാരതം നശിക്കുന്നതുവരെ പൊരുതുമെന്നാണ് ജെഎന്‍യുവിലെ അഫ്സല് വൈറസുകള്‍ പുലമ്പിയത്. കാശ്മീരിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പുറമേ കേരളത്തിനും സ്വാതന്ത്ര്യം വേണമെന്നും അവിടെ മുറവിളി മുഴങ്ങി. ഇതാദ്യമായല്ല ജെഎന്‍യുവില്‍ ഈ ഭീകരസംഘം വിളയാടുന്നത്. പക്ഷേ ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ സംവിധാനം രാജ്യദ്രോഹികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മുന്നോട്ടുവരുന്നത്.
അതാണ് പ്രശ്നം. ജെഎന്‍യുവിലെ ആസാദി മുദ്രാവാക്യം താനും ഏറ്റുവിളിക്കുമെന്ന് പ്രകാശ് കാരാട്ടിന്റെ ഭാര്യ കേരളത്തില്‍ പറയുന്നതുകേട്ടു. എന്നിട്ടിപ്പോള്‍ വിളിച്ച കേമന്മാരെല്ലാം മാളത്തിലൊളിക്കാനുള്ള തിടുക്കത്തിലാണ്. തങ്ങളാരും മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പുറത്തുനിന്നുവന്ന ആരൊക്കെയോ ആണ് അപ്പണി കാണിച്ചതെന്നും മുന്‍ സിമി ഭീകരന്റെ മകനും അഫ്സല്‍ഗുരു ഫാന്‍സ് അസോസിയേഷന് നേതാവും കേരളത്തിലെ ഇടതുപക്ഷക്കാരുടെ ആരാധ്യസഖാവുമായ ഒമര്‍ ഖാലിദ് അടക്കമുള്ളവര്‍ ആണയിട്ട് നിലവിളിക്കുകയാണ്. വേണമെങ്കില്‍ ഇത് സംബന്ധിച്ച് പാക്കിസ്ഥാനില്‍നിന്ന് ഹാഫിസ് സെയ്ദിന്റെ ഒരു സാക്ഷ്യപത്രംകൂടി തരപ്പെടുത്താനിടയുണ്ട്.
ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകളുടെ രാജ്യദ്രോഹം പണ്ടേ കുപ്രസിദ്ധമാണ്. പക്ഷേ കേരളത്തിലെ ചില ചാനല്പ്രഭുക്കന്മാരുടെ അഞ്ചാംപത്തിപ്പണിയാണ് ദയനീയം. നാടിനും സംസ്കാരത്തിനും എതിരെ എന്ത് കോപ്രായം അരങ്ങേറിയാലും അതിന് പ്രൈംടൈമില് ഇടം നല്കി വാര്‍ത്താവതാരക വേഷങ്ങള്‍ നടത്തുന്ന തിമിര്പ്പിനെക്കുറിച്ച് എന്തുപറയാനാണ്. ജെഎന്‍യുവും പട്യാലക്കോടതിയും കാമ്പസിനുള്ളില്‍ ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന അഫ്സല്പ്രേമികളുമൊക്കെ മാറാതോരോ ചാനലിലും ആവേശക്കാഴ്ചകളായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ദല്‍ഹിയില്‍ പതിനായിരക്കണക്കിന് പൂര്‍വസൈനികര്‍ നടത്തിയ ദേശസ്നേഹറാലി അവര്‍ കണ്ടതേയില്ല.
രാജ്യത്തുടനീളം സര്വകലാശാലാകാമ്പസുകളില് ഉയര്‍ന്ന ദേശീയതയുടെ മുദ്രാവാക്യങ്ങള്‍ക്ക് അവര്‍ ചെവികൊടുത്തില്ല. അമീര്‍ഖാനും ഷാറുഖ് ഖാനുംവേണ്ടി വാവിട്ടുനിലവിളിച്ചവര് മോഹന്‍ലാലിനെയും മഹേന്ദ്രസിങ് ധോണിയെയും അനുപംഖേറിനെയും കേള്‍ക്കാനോ കാണാനോ കൂട്ടാക്കിയില്ല. ഇന്‍ഡോറില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ ദേശീയപതാക ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംഘത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മധുരപലഹാരം നല്കി വരവേല്‍ക്കുന്നത് അവര്‍ക്ക് കണ്ടുനില്‍ക്കാനായില്ല.
പവന്‍കുമാറിന്റെ ബലിദാനവും അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റും അവര്‍ കാണാന്കൂട്ടാക്കാത്തത് ഭയംകൊണ്ടാണ്. രാജ്യത്തിന്റെ ഭരണകൂടത്തിനെതിരെ നട്ടാല്‍കിളിര്‍ക്കാത്ത നുണകള്‍ പടച്ചുവിടുന്നതും പ്രചരിപ്പിക്കുന്നതും ഭയംകൊണ്ടാണ്. ഇത്രകാലം പറഞ്ഞുപ്രചരിപ്പിച്ച നുണകള്‍ അവരെ തിരിഞ്ഞുകൊത്തുമെന്ന ഭയം. അതുകൊണ്ട് അവര്‍ ജെഎന്‍യുവിലെയും പാംപോറിലെയും അഫ്സല് വൈറസുകള്‍ക്കൊപ്പം ആസാദി മുദ്രാവാക്യം വിളിക്കട്ടെ. നമുക്ക് ക്യാപ്ടന് പവന് കുമാറിനൊപ്പം മരണത്തിന്റെ പുതപ്പണിഞ്ഞ് കടന്നുപോയവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: