തൊടുപുഴ: രണ്ട് ദിവസമായി തൊടുപുഴ ഫയര്‍ഫോഴ്സിന് നെഞ്ചില്‍ തീയാണ്. അടുത്തടുത്ത സമയങ്ങളില്‍ നാശം വിതച്ചുകൊണ്ട് നാട്ടില്‍ അഗ്നി സംഹാരതാണ്ഡവമാടുന്നത് തുടരുകയാണ്. തൊടുപുഴയിലെ രണ്ട് യൂണിറ്റുകളും സംയുക്തമായാണ് തീ അണയ്ക്കുന്നതിനായി പായുന്നത്. ഒരിടത്ത് തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ മറ്റൊരിടത്ത് തീപടരുന്നതാണ് ഫയര്‍ഫോഴ്സിനെ വലയ്ക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 6 ഇടത്താണ് തീ നാശം വിതച്ചത്. കത്തിനശിച്ചതിലേറയും തൈ റബ്ബര്‍ മരങ്ങള്‍. 26ന് ഉച്ചക്ക് 2 മണിയോടെയാണ് നാടിനെ നടുക്കികൊണ്ട് ഇളംദേശത്ത് 4.5 ഏക്കറോളം റബ്ബര്‍തോട്ടത്തിന് തീപിടിച്ചത്. കടുത്ത പുകയെ അവഗണിച്ച് മണിക്കൂറുകളെടുത്താണ് തൊടുപുഴ, മൂലമറ്റം ഫയര്‍ഫോഴ്സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടുപുറകെ കോടിക്കുളത്തും റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. വെളിയാംതടത്തില് ജിജോ ജോര്‍ജ്ജിന്റെ തോട്ടമാണ് കത്തിനശിച്ചത്. വൈകുന്നേരം 4 മണിയോടെയായിരുന്നു തോട്ടത്തിലെ അടിക്കാടിന് തീപിടിച്ചത്. സമീപത്ത് കൂടി കടന്നുപോകുന്ന 11 കെ വിയില്‍ നിന്നും തീപ്പൊരി ചാടിയതാണ് തീപടരാന് കാരണമെന്നാണ് നിഗമനം. തൈമരങ്ങള്‍ക്ക് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ നിന്നും തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ വടക്കുംമുറിയിലും കാടിന് തീപിടിച്ചു. വടക്കുംമുറി വേര്പ്പനാല് അഡ്വ.അജിത്തിന്റെ പുരയിടത്തിന് സമീപത്തെ കുറ്റിക്കാടാണ് കത്തിനശിച്ചത്. റോഡ് വക്കിനോട് ചേര്‍ന്നുകിടക്കുന്ന ഒരേക്കറോളം പറമ്പാണ് കത്തിനശിച്ചത്. തൊട്ടുപുറകെ 6.45ന് ചിലവിലും റബ്ബര്‍തോട്ടത്തിന് തീപിടിച്ചു. കടപ്ലാക്കല്‍ ടോമിയുടെ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. രണ്ടേക്കറോളം വരുന്ന തോട്ടത്തിലെ മരങ്ങള്‍ക്ക് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം അമ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
ഇന്നലെ രാവിലെ 11 മണിയോടെ തെക്കുംഭാഗത്തുണ്ടായ തീപിടുത്തത്തില്‍ ഒരേക്കറോളം കാട് കത്തിനശിച്ചു. ഓറഞ്ച് വില്ലയ്ക്ക് സമീപം നെടുംങ്കല്ലില് ചാക്കോയുടെ പുരയിടത്തിന് സമീപത്തെ ഭൂമിയാണ് കത്തിനശിച്ചത്. തുടര്‍ന്ന്
ഉച്ചതിരിഞ്ഞ് 2.30 ഓടെ അരിക്കുഴ സ്കൂളിന് സമീപത്തും തീപടര്‍ന്ന് പിടിച്ചു. സ്കൂളിനുള്ളിലെ ഇല്ലിയും സമീപത്തായി കൂട്ടിയിട്ടിരുന്ന മരക്കഷണങ്ങളും കത്തിനശിച്ചു. ഒരാഴ്ച്ച മുമ്പും ഇവിടെ തീ നാശം വിതച്ചിരുന്നു. വെട്ടിമാറ്റി സൂക്ഷിച്ചിരുന്ന മരക്കഷണങ്ങളാണ് അന്നും കത്തിനശിച്ചത്. അവധി ദിവസമായതിനാല്‍ സാമൂഹ്യ വിരുദ്ധര്‍ മനപൂര്‍വ്വം ഇവിടെ തീയിടുന്നതാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അന്തരീക്ഷത്തിലെ താപനില വര്‍ദ്ധിച്ചതിനാല്‍ തീ വേഗത്തില്‍ പടര്‍ന്ന് പിടിക്കുമെന്നും ജനങ്ങള്‍ ഇതിനെകുറിച്ച് ജാഗരൂഗരായിരിക്കണമെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു. രണ്ട് ദിവസത്തിനിടെ അധിക ഡ്യൂട്ടി സമയം എടുത്താണ് തൊടുപുഴ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ നാടിനായി മികവുറ്റ പ്രവര്‍ത്തനം കാഴ്ച്ചവെച്ചത്. രണ്ട് ദിവസമായി സ്റ്റേഷന് ഓഫീസര്‍ റ്റി വി രാജന്റെ നേതൃത്വത്തില്‍ സേനാഗംങ്ങളായ സാജന് ജോസഫ്, ഷിന്റോ, ജാഫര്‍ഖാന്‍, സാദിഖ്, ബിജു പി തോമസ്, മനോജ്, സജീവന്, ജിജോ, ബെന്നി, സണ്ണി എന്നിവരടങ്ങുന്ന സംഘമാണ് നാടിന്റെ രക്ഷയ്ക്കായി ഓടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: