കോഴിക്കോട്: കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത രാജ്യങ്ങള്‍ക്ക് തുല്ല്യമാണെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഭിപ്രായപ്പെട്ടു. നെല്ലിക്കോട് യുഎല്‍സിസി ലിമിറ്റഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ കേരള പ്രഖ്യാപനമുള്‍പ്പെടെ അഞ്ച് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം എന്നീ മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ഏറ്റവും കൂടുതല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനം 2020 ഓടെ പൂര്‍ണ ഡിജിറ്റല്‍ സമൂഹമായി മാറമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് സ്കൂളിലെ എന്‍. അമയ, കൂടത്തായി സെന്റ് മെരീസ് എച്ച്എസ്എസ്സിലെ കെ.എസ്. അനന്തു എന്നിവര്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കിയാണ് രാഷ്ട്രപതി ഡിജിറ്റല്‍ എംപവര്‍മെന്റ് കാമ്പയിന് ഉദ്ഘാടനം ചെയ്തത്. സാമൂഹികനീതിവകുപ്പിന്റെ കനിവ് പദ്ധതിയുടെ പ്രഖ്യാപനവും ജെന്‍ഡര്‍ പാര്‍ക്കിന്റെ സമര്‍പ്പണവും, യുഎല്‍ സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വ്വഹിച്ചു.
സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സംസ്കാരം ഊട്ടിയുറപ്പിച്ചു നാനാ ജാതി മതസ്ഥരായ ജനത നൂറ്റാണ്ടുകളോളം സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്ന കേരളം, ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന തത്വം ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട സംസ്ഥാനമാണെന്ന് പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. തുറന്ന മനസ്സും സംരംഭകത്വ മനോഭാവവും വിജ്ഞാന ശാക്തീകൃതമായ സമ്പദ്വ്യവസ്ഥയുമാണ് കേരളത്തിന്റെ മുതല്‍കൂട്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ കേരളത്തിലെ പതിനാല് ജില്ലകളും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിദിനം മുപ്പത്തിനായിരത്തോളം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളാണ് റവന്യൂ വകുപ്പ് മാത്രം വഴി വിതരണം ചെയ്യുന്നത്. 95 ശതമാനത്തോളം മൊബൈല്‍-ടെലഫോണ്‍ സാന്ദ്രത കൈവരിച്ച സംസ്ഥാനത്ത് ജനസംഖ്യയുടെ 60 ശതമാനത്തോളം പേര് ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
സഹകരണമേഖലയില്‍ രാജ്യത്തെ ആദ്യത്തെ ഐ ടി സംരംഭമായ യു എല്‍ സൈബര്‍ പാര്‍ക്ക് കേരളത്തിന്റെ ഐടി വികസനത്തിന് മുതല്‍ക്കൂട്ടാവും. സാമൂഹ്യനീതിവകുപ്പിന്റെ ജെന്‍ഡര്‍ പാര്‍ക്ക് മാതൃകാപരമായ പദ്ധതിയാണെന്നും രാഷ്ട്രപതി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രവികസനം സാധ്യമാക്കി വിവരസാങ്കേതിക വിദ്യ അനുബന്ധ സേവനങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങളിലേക്കെത്തിക്കാന് നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസയോഗ്യതയും സാക്ഷരതയും പരിഗണിക്കുമ്പോള്‍ കേരളമാണ് ഐ ടി രംഗത്ത് ഒന്നാം സ്ഥാനത്തെത്തേണ്ടതെങ്കിലും അനാവശ്യ ആശങ്കയും സമരങ്ങളും മറ്റും കാരണം സംസ്ഥാനം വിവരസാങ്കേതിക മേഖലയില്‍ വളരെ പിറകിലായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഐടി- വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സാമൂഹികനീതിവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന് എംപി, യുഎല്‍ സൈബര്‍ പാര്‍ക്ക് ചെയര്മാന് പാലേരി രമേശന് എന്നിവര്‍ പങ്കെടുത്തു. ഗവ. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സ്വാഗതവും ഐ ടി-വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: