തൃശൂര്‍: ആദിവാസി മേഖലയായ അഗളി ഷോളയൂര്‍ പുതൂര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധം ആവശ്യപ്പെട്ട് അട്ടപ്പാടി ആദിവാസി സ്ത്രീ സംഘടന തായ്കുല സംഘം നടത്തുന്ന ഉസിര് പോരാട്ടം 11 ദിവസം പിന്നിടുന്നു. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ ആനക്കട്ടിയില്‍ സ്ഥിതി ചെയ്യുന്ന ബാറും ബിവറേജ് സ്റ്റോറും അടച്ച് പൂട്ടണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. കഴിഞ്ഞ ദിവസം റോഡ് ഉപരോധം അടക്കമുള്ള സമരങ്ങള്‍ നടന്നിരുന്നു. കുഞ്ഞുങ്ങള്‍ അടക്കം മുഴുവന്‍ ആദിവാസി സമൂഹവും സമരരംഗത്ത് സജീവമാണ്.
സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക സംഘടനകളും രംഗത്ത് വന്നിട്ടുണ്ടെങ്കിലും കലക്ടര്‍ അടക്കമുള്ള ജില്ലാ ഭരണാധികാരികള്‍ സമരത്തെ അവഗണിച്ച മട്ടിലാണ്. പാലക്കാട് എം.പി എം.ബി. രാജേഷ് ഇതുവരെ പ്രശ്നത്തില്‍ ഇടപെടാത്തത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാര്‍ അടച്ച് പൂട്ടാന്‍ കേരളാ സര്‍ക്കാര്‍ ഇടപെടണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.
ദാരിദ്ര്യവും ശിശുമരണവും ആദിവാസി മേഖലയില്‍ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയില്‍ നിന്നും ഇതുവരെ ഊരുകള്‍ മോചിതമായിട്ടില്ല. വ്യാജമദ്യവാറ്റു നടത്തി പിടിയിലായി നിരവധി ആദിവാസി യുവാക്കള്‍ ജയിലില്‍ ആണ്. മദ്യലോബിയുടെ പിടിയിലായ അട്ടപ്പാടിയെ മോചിപ്പിക്കാന്‍ നടത്തുന്ന ഉസിര് പോരാട്ടത്തില്‍ ഇന്നലെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്, സംസ്ഥാന സമ്പര്‍ക്ക പ്രമുഖ വിപിന്‍ കൂടിയേടത്ത,് പാലക്കാട് വിഭാഗ് സെക്രട്ടറി ചെന്താമരാക്ഷന്, ജില്ലാ സെക്രട്ടറി രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: