കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂന്നി കണ്ണൂര്‍ കോര്‍പറേഷന്റെ കന്നി ബജറ്റ്. മൊത്തം 285,55,52,240രൂപ വരവും 269,88,62000 ചെലവും 15,69,90,240 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ഡപ്യൂട്ടി മെയര്‍ സി.സമീര്‍ അവതരിപ്പിച്ച ബജറ്റ്. കണ്ണൂര്‍ നഗരസഭ, പള്ളിക്കുന്ന്, പുഴാതി, എളയാവൂര്, ചേലോറ, എടക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 139 വാര്‍ഡുകള്‍ ക്രമീകരിച്ചാണ് 55 വാര്‍ഡുകളുള്ള കോര്പറേഷന് രൂപീകരിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, അമൃത് പദ്ധതി, അടല്‍ മിഷന് ഫോര്‍ റജുനേഷന്‍ ആന്റ് അര്‍ബ്ബന്‍ ട്രാന്സ്ഫോര്മേഷന്, റോഡ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം, സ്ട്രീറ്റ് വെന്‍ഡേഴ്സ് സോണ്‍, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികളെ പ്രത്യേകം പരാമര്‍ശിച്ച് കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴുകി വരുമെന്നും അതുകൊണ്ട് തന്നെ പൗരജീവിതം സുഖപ്രദവും സൗകര്യപ്രദവുമാകുമെന്ന വലിയ പ്രതീക്ഷയിലാണ് കോര്‍പറേഷനിലെ ജനങ്ങളെന്ന പരാമര്‍ശത്തോടെയാണ് സമീര്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത്.
കേന്ദ്രസര്‍ക്കാര്‍ അംഗീരിച്ച അമൃത് പദ്ധതിയുടെ 78.25 കോടി രൂപയില്‍ കോര്‍പറേഷന്റെ വിഹിതമായി ഈ വര്‍ഷം 14.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളം, ഡ്രൈനേജ് സിസ്റ്റം നവീകരണം, അര്‍ബ്ബന്‍ ട്രാന്സ്ഫോര്മേഷന്, ഗ്രീന്‍ സ്പെയ്സ് ആന്റ് പാര്‍ക്ക്, സീവേജ് സിസ്റ്റം എന്നിവയാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തിന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിക്ക് ആകെ 110 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ കോര്പറേഷന് വിഹിതമായി ബജറ്റില്‍ 22 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കോര്പറേഷന് പരിധിയിലെ വിവിധ റോഡുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹയത്തോടെ മെക്കാഡം ടാറിംഗ് നടത്തി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിക്കായി 1.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷനിലെ തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിച്ച് ഉപജീവന മാര്‍ഗ്ഗം നടത്തുന്നതിനും, തൊഴില്‍ സുരക്ഷക്ക് വേണ്ടിയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം സ്ഥലം കണ്ടെത്തി സോണുകള്‍ നിര്‍മ്മിക്കും. ഇതിനായി 20 ലക്ഷം രൂപ വകയിരുത്തി. കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്വച്ഛ് ഭാരത്പദ്ധതിക്കും ബജറ്റില്‍ ആവശ്യമായ പരിഗണന നല്‍കിയിട്ടുണ്ട്. കക്കൂസില്ലാത്തവര്‍ക്ക് കക്കൂസ്, കമ്മ്യൂണിറ്റി ടോയ്ലറ്റ്, പൊതു കക്കൂസ്, ശുചിത്വ ബോധവല്‍ക്കരണം, ഖരമാലിന്യ നിയന്ത്രണം എന്നിവയാണ് സ്വച്ഛ് ഭാരത് പദ്ധതിയില്‍ പെടുന്നത്. ഇതിനായി 15 ലക്ഷം രൂപ മാറ്റിവെച്ചു. എന്നാല്‍ കണ്ണൂര്‍ നഗരം അഭിമൂഖീകരിക്കുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക്, മാലിന്യപ്രശ്നം, ശുദ്ധജല ദൗര്‍ല്ലഭ്യം എന്നിവക്ക് ശാശ്വതവും പ്രായോഗികവുമായ പദ്ധതികളോ, പരിഹാരങ്ങളോ നിര്‍ദ്ദേശിക്കാത്തതാണ് കോര്‍പറേഷന്റെ പ്രഥമ ബജറ്റ്. നഗരത്തിലെയും പടന്നത്തോടിലെയും മാലിന്യ സംസ്കരണത്തിന് പരിഹാരമായി മുന്നോട്ട് വെക്കുന്ന സീവേജ് പ്ലാന്റ് യാഥാര്ത്യമാക്കേണ്ടിയിരിക്കുന്നുവെന്ന പരാമര്‍ശം മാത്രമേ ബജറ്റിലുള്ളു. കോര്പറേഷന് അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളെ പരിഗണിച്ചില്ലെന്നതാണ് ബജറ്റിനെതിരായ പ്രധാന വിമര്‍ശനം.
എല്ലാവര്ക്കും വീട്, മാലിന്യസംസ്കരണം, വിഷരഹിത കൃഷി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള നഗരമായി കണ്ണൂരിനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് കോര്പറേഷനായതിനു ശേഷമുള്ള ആദ്യത്തെ ബജറ്റിന് ആമുഖഭാഷണം നടത്തിയ മേയര്‍ ഇ.പി. ലത പറഞ്ഞു. തുടര്‍ന്ന് നടന്ന ബജറ്റ് ചര്‍ച്ചയില്‍ വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരും കൗണ്‍സിലര്‍മാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: