കണ്ണൂര്‍: കഴിഞ്ഞ മുപ്പതു വര്‍ഷമായി പെന്ഷന് ആനുകൂല്യങ്ങളില്‍ യാതൊരു വര്‍ധനവും ബാങ്ക് അധികൃതര്‍ വരുത്തിയിട്ടില്ലെന്നും രണ്ട് ലക്ഷം കോടിയുടെ പെന്ഷന് ഫണ്ട് കയ്യില്‍ വെച്ച് ബാങ്കുകള്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ വഞ്ചിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ഓള് ഇന്ത്യാ ബാങ്ക് പെന്‍ഷനേഴ്സ് ആന്റ് റിട്ടയറേഴ്സ് കോണ്‍ഫെഡറേഷന്‍(ഐബി പാര്‍ക്ക്) അഖിലേന്ത്യാ പ്രസിഡണ്ട് കെ.വി.ആചാര്യ പ്രസ്താവിച്ചു. ബാങ്ക് റിട്ടയറീസ് സംഘടനയായ ഐബി പാര്‍ക്കിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് വേതന വ്യവസ്ഥകളില്‍ 17 -ാം സ്ഥാനത്തുണ്ടായിരുന്ന ബാങ്കിങ്ങ് മേഖല ഇന്ന് 120-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ചന്ദ്രസേനന്, എന്‍.രാജ് കുമാര്‍, പി.പത്മനാഭന്, എ.മനോഹര്‍, ടി.ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി എ.കെ.രഘുനാഥ്-പ്രസിഡണ്ട്, എ.മനോഹര്‍, എം.പി.പ്രഭാകരന്, എം.എ.ജയറാം, സി.ടി.നാരായണന്-വൈസ് പ്രസിഡണ്ടുമാര്‍, പി.വി.പവിത്രന്-സെക്രട്ടറി, കെ.കെ.ബാലചന്ദ്രന്, എന്‍.കെ.ചന്ദ്രശേഖരന്-ഓര്‍ഗനൈസിങ്ങ് സെക്രട്ടറിമാര്‍, വി.സി.വിജയന്, വി.വി.രാധാകൃഷ്ണന്, വി.സി.സുരേഷ് ബാബു, എന്‍.ശങ്കരന്-അസിസ്റ്റന്റ് സെക്രട്ടറിമാര്‍, സി.പി.ഗോവിന്ദന്‍കുട്ടി-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: