കൊട്ടാരക്കര: കേന്ദ്രസര്‍ക്കാര്‍ റയില്‍വേ ബജറ്റില്‍ മാവേലിക്കര മണ്ഡലത്തിന് വാരിക്കോരികൊടുത്ത് വികസനത്തിന് ദിശാബോധം നല്‍കിയെന്ന് പറയാതെ പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്. ഇതുവരെ ലഭിക്കാത്ത പരിഗണനയാണ് മണ്ഡത്തിന് കിട്ടിയതെന്ന് പത്രസമ്മേളനത്തില്‍ കൊടിക്കുന്നില്‍ പറഞ്ഞു. ചെങ്ങന്നൂര്‍-തിരുവനന്തപുരം സബര്‍ബന്‍ ട്രെയിന്‍ അനുവദിച്ചത് മാവേലിക്കര മണ്ഡലത്തിന് അഭിമാനമാണ്. പതിനഞ്ച് മിനിട്ട് ഇടവിട്ട് സബര്‍ബന്‍ ട്രെയിനുകള്‍ ഓടുന്നത് യാത്രക്കാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനപ്പെടും. ശബരിമല തീര്‍ത്ഥാടകര്‍ ഏറെയെത്തുന്ന ചെങ്ങന്നൂര്‍ റയില്‍വെ സ്റ്റേഷനെ തീര്ത്ഥാടകസ്റ്റേഷനാക്കി ഉയര്‍ത്തിയത് നേട്ടമാണ്. എന്നാല്‍ ഇത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി മോദിസര്‍ക്കാര്‍ നല്‍കിയതാണെന്ന് തുറന്ന് സമ്മതിക്കാന്‍ എംപിയുടെ അസഹിഷ്ണുത അനുവദിക്കുന്നില്ല. താനും കേരളസര്‍ക്കാരും നടത്തിയ ഇടപെടല്‍ ആണെന്നാണ് അവകാശവാദം. ഇതോടെ ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങളായ അജ്മീര്‍, പുരി, ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ പോലെ ഉന്നത നിലവാരത്തിലുള്ള സ്റ്റേഷനായി ചെങ്ങന്നൂര്‍ മാറും. പില്‍ഗ്രിം സ്റ്റേഷനായി ചെങ്ങന്നൂരിനെ ഉയര്‍ത്തിയത് വലിയ നവീകരണത്തിനു കാരണമാകുമെന്നും എംപി സമ്മതിക്കുന്നു. പുനലൂര്‍ ചെങ്കോട്ട-ഗേജ്മാറ്റം പൂര്‍ത്തിയാക്കാനായി 101 കോടി രൂപ അനുവദിച്ചതും ആഹ്ലാദകരമാണ്. ഗേജ്മാറ്റം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകളും പുതിയ ട്രെയിനുകളും പാതയിലെത്തും. മാവേലിക്കര മണ്ഡലത്തിലെ മൈനാഗപ്പള്ളി, പെരുന്തുരുത്തി, കല്ലുമല റയില്വേപ്പാലങ്ങളുടെ നിര്‍മ്മാണവും വിവിധ ഇടങ്ങളിലെ പാതഇരട്ടിപ്പിക്കലും ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തോട് അവഗണന എന്നു പറയുന്നവര്‍ മാവേലിക്കര കേരളത്തിലല്ല എന്നു പറയുമോ എന്ന് കണ്ടറിയണം. കേരളത്തിന് അവഗണന ആണെങ്കിലും മാവേലിക്കരക്ക് അഭിമാനമാണെന്ന് നേട്ടങ്ങള്‍ക്കിടയിലും എംപിയും ആവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: