അരുണ്‍ സതീശന്
ചാത്തന്നൂര്‍: ജയലാല്‍ എംഎല്‍എക്കെതിരെ ഇടതുമുന്നണിയില്‍ വന്‍ പടയൊരുക്കം. സ്ഥാനാര്‍ത്ഥിമോഹവുമായി മുന്‍ എംഎല്‍എ എന്‍.അനിരുദ്ധന് രംഗത്ത് ഇറങ്ങിയിട്ടുണ്ട്. സിപിഐയിലെ തര്‍ക്കം മുതലെടുക്കാന്‍ സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്. സീറ്റിന് വേണ്ടി ചാത്തന്നൂര്‍ ഏരിയ കമ്മിറ്റി ജില്ലാകമ്മിറ്റിക്കും സംസ്ഥാനകമ്മിറ്റിക്കും മുന്നില്‍ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. കാലകാലങ്ങളില്‍ സിപിഎമ്മിന്റെ വോട്ട് വാങ്ങി ജയിച്ച പോകുന്ന സിപിഐയുടെ എംഎല്‍എമാര്‍ പിന്നീട് സിപിഎമ്മിനെ തഴയുകയാണെന്നാണ് സിപിഎമ്മിന്റെ പ്രാദേശികനേതൃത്വം ഉന്നയിക്കുന്നത്.
നിയോജകമണ്ഡലത്തിലെ പല കാര്യങ്ങളിലും ഇടതുമുന്നണിയോഗം വിളിച്ച് ആലോചിക്കാതെ സിപിഐ തന്നിഷ്ട പ്രകാരം കാര്യങ്ങള്‍ ചെയ്യുകയാണെന്ന് സിപിഎം ആരോപിക്കുന്നു. ജി.എസ്.ജയലാല്‍ മുന്‍ എംഎല്‍എമാരെ അപേക്ഷിച്ച് മണ്ഡലത്തില്‍ പൂര്‍ണ പരാജയമാണെന്നും പ്രാദേശികനേതൃത്വം പറയുന്നു. മണ്ഡലത്തില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ പൂര്ത്തൂകരിക്കാന് എംഎല്‍എക്ക് സാധിച്ചിട്ടില്ല. പദ്ധതികള്‍ എല്ലാം തന്നെ അന്വേഷണം നേരിടുന്നു. പലഘട്ടങ്ങളിലും പിടിച്ചുനില്ക്കാന് കഴിയാതെ സിപിഎം തന്നെ സമരത്തിന് ഇറങ്ങിയിരുന്നു. ഇതെല്ലാം സിപിഎം സിപിഐക്കും എംഎല്‍എക്കുമെതിരെ സംസ്ഥാന നേതൃത്വത്തിനെഴുതിയ കത്തില്‍ സൂചിപ്പിക്കുന്നു. സിപിഎം മുഖപത്രത്തില്‍ പോലും എംഎല്‍എക്കെതിരെ വാര്‍ത്ത വന്നത് ചാത്തന്നൂരിലെ സിപിഎം -സിപിഐ ബന്ധത്തിന്റെ ഉലച്ചില്‍ തുറന്നുകാട്ടുന്നതാണ്.
പണിത്തിട്ടും പണിതീരാതെ കിടക്കുന്ന ചാത്തന്നൂര്‍-പരവൂര്‍ റോഡിന് കോടികള്‍ പൊടിച്ച് കഴിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞിട്ടും ബസ് എത്താത്ത പ്രൈവറ്റ് ബസ് സ്റ്റാന്റ്, ഇതിന് വേണ്ടി എംഎല്‍എ ഫണ്ടില്‍ നിന്നും ചെലവാക്കിയത് എഴുപത് ലക്ഷം രൂപ. നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് കാട്ടി അന്ന് നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാരിപ്പള്ളി-പരവൂര്‍ റോഡ് മാസങ്ങള്‍ക്കകം തകര്‍ന്നു. കരാറുകരും എംഎല്‍എയുടെ ഓഫീസും തമ്മിലുള്ള കൂട്ടുകച്ചവടമായിരുന്നു റോഡ് നിര്‍മ്മാണമെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള ഓരോ റോഡ് നിര്‍മ്മാണത്തിലെയും അഴിമതികള്‍ സൂചിപ്പിക്കുന്നത്. ഇതെല്ലാം തന്നെ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. തൊഴിലാളി പാര്‍ട്ടി നേതാവ് പ്രവര്‍ത്തിക്കുന്നത് മുതലാളിമാര്‍ക്ക് വേണ്ടിയാണെന്ന് തെളിയിക്കുകയാണ് ചാത്തന്നൂരില്‍ ജയലാല്‍ എംഎല്‍എയുടെ നടപടികളെന്ന് കശുവണ്ടി തൊഴിലാളികള്‍ വ്യക്തമാക്കുന്നു. എംഎല്‍എക്കെതിരെ സിപിഐ യിലെ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മറികടന്ന് കോണ്‍ഗ്രസ് ബന്ധമാണ് എംഎല്എയ്ക്കുള്ളതെന്ന് ഇവര്‍ ആരോപിക്കുന്നു. കശുവണ്ടി മേഖലയില്‍ പൂട്ടികിടക്കുന്ന ഫാക്ടറികള്‍ തുറക്കാനോ തകര്‍ന്നടിഞ്ഞ കൈത്തറി-കയര്‍ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനോ എംഎല്‍എ എന്ന നിലയില്‍ യാതൊന്നും ചെയ്തില്ലെന്ന് പ്രദേശത്തെ പൗരപ്രമുഖന്മാര് പറയുന്നു. എംഎല്‍എ യുടെ സ്വന്തം നാടായ ചിറക്കരയിലെ കൈത്തറിസംഘങ്ങള്‍ ജപ്തി ഭീഷണി നേരിടുന്നതായി ഉദാഹരണസഹിതം ഇവര്‍ വ്യക്തമാക്കുന്നു. സഹകരണ സ്ഥാപനമായ സ്പിന്നിംഗ് മില്‍ പുനരുദ്ധാരണത്തിന് യാതൊന്നും ചെയ്തില്ല. എംഎല്‍എ ഫണ്ടില്‍ നിന്നും തുകയൊന്നും തന്നെ സഹകരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ല. സമഗ്ര വികസന പദ്ധതി നിയോജക മണ്ഡലത്തില്‍ പൂര്‍ണപരാജയമാണ്. പല സ്കൂളുകളിലും പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ ഉദ്ഘാടനമാമാങ്കങ്ങള്‍ നടത്തി. നിരവധി ആരോപണങ്ങള്‍ ആണ് സിപിഐയിലെ ഒരു വിഭാഗം എംഎല്‍എക്കെതിരെ ഉന്നയിക്കുന്നത്. അതുകൊണ്ട് സിപിഐ സീറ്റില്‍ മറ്റൊരാള്‍ മത്സരിക്കണമെന്ന് ഇവര്‍ പറയുന്നു. അതേ സമയം മണ്ഡലത്തില്‍ സിപിഐക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത് എത്തി കഴിഞ്ഞ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചാത്തന്നൂരില്‍ സിപിഎം-സിപിഐ പൊട്ടിത്തെറി ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: