കുട്ടനാട്: കുട്ടനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന് ക്ഷാമം, രോഗികള്‍ വലയുന്നു. പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരുമില്ല. വരുമാനഭേദമന്യേ 585 ഇനം മരുന്നുകള്‍ സൗജന്യമെന്ന ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനം പാഴ്വാക്കായി മാറി.
പനി, തലവേദന തുടങ്ങിയ സാധാരണ അസുഖങ്ങള്‍ക്കുപോലും മരുന്ന് കിട്ടാനില്ലാത്ത അവസ്ഥയാണ്. അത്യാഹിതവിഭാഗത്തില്‍ ചികിത്സ തേടുന്നവര്പോലും ദുരിതമനുഭവിക്കുകയാണ്.
മരുന്നുകള്‍ ഏറെയും വാങ്ങാന്‍ രോഗികള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറിനെ ആശ്രയിക്കേണ്ടി വരുന്നു. മറ്റു ലബോറട്ടറി പരിശോധനകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പല ലാബുകളും പരിമിതികളുടെ നടുവിലാണ്.
പലയിടത്തും ആവശ്യത്തിനു ജീവനക്കാരില്ല. ഇതുമുലം പരിശോധനാഫലങ്ങള്‍ക്കായി രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതും ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
അടിയന്തിരമായി പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നു ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: