ആലപ്പുഴ: വരള്‍ച്ച രൂക്ഷമായതോടെ അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണ സംഘങ്ങള്‍ക്ക് കൊയ്ത്ത് കാലമായി. ഭൂജല വകുപ്പിനെ കബളിപ്പിച്ചാണ് സ്വകാര്യ കുഴല്‍ക്കിണര്‍ ലോബികള്‍ ജില്ലയിലെ കുടിവെള്ളക്ഷാമം മുതലാക്കി പണം കൊയ്യുന്നത്. അപേക്ഷകര്‍ക്ക് ഭൂഗര്‍ഭ ജലവകുപ്പ് നല്കുന്ന അനുമതി കത്ത് ഇവര്‍ ദുരുപയോഗം ചെയ്യുന്നു. നിശ്ചിത തുക ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുക എന്നതാണ് നിര്‍മ്മാണത്തിന്റെ ആദ്യപടി.
ഏറെ വെള്ളം ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലം കണ്ടെത്താനും ഗുണനിലവാരം അളക്കാനുമായി ഹൈഡ്രോ ജിയോളജിസ്റ്റിനെ ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വകുപ്പ് നിയോഗിക്കും. ഇദ്ദേഹം നടത്തുന്ന പരിശോധനാ ഫലം വിലയിരുത്തിയ ശേഷം കിണര്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലവും ആഴവും നിശ്ചയിച്ച് ഉദ്യോഗസ്ഥര്‍ അപേക്ഷകന് കത്തയയ്ക്കും. ഈ അനുമതിക്കത്ത് ഭൂജലവകുപ്പ് നേരിട്ട് കിണര്‍ നിര്‍മ്മിക്കുന്നതിനാണ്. അപേക്ഷകന് നിശ്ചിത നിരക്ക് അടയ്ക്കുന്ന മുറയ്ക്കാണ് നിര്‍മ്മാണം ആരംഭിക്കുക.
എന്നാല്‍ ഈ അനുമതിക്കത്തുമായി സ്വകാര്യ ഏജന്‍സികളിലെ കരാറുകാര്‍ ഉപയോക്താവിനൊപ്പം അതാത് തദ്ദേശ സ്ഥാപനത്തിലെത്തും. വകുപ്പിന്റെ അനുമതി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് അവിടെനിന്നുള്ള അനുമതി കൂടി തരപ്പെടുത്തിയാണു നിര്‍മ്മാണം. അപേക്ഷകള്‍ ഏറെ ലഭിക്കുന്നുണ്ടെങ്കിലും അനുമതിക്കത്ത് അയച്ചുകഴിഞ്ഞാല്‍ പിന്നീട് പലരും എത്താത്തതിന്റെ കാരണം തിരക്കിയപ്പോഴാണ് തങ്ങളുടെ കത്ത് സ്വകാര്യ ഏജന്‍സികള്‍ മുതലാക്കുന്ന വിവരം വകുപ്പ് അറിയുന്നത്.
ഇതോടെ പരിശോധനയ്ക്കു ശേഷം അപേക്ഷകന് അയയ്ക്കുന്ന അനുമതിക്കത്തില്‍ വകുപ്പ് നേരിട്ട് കിണര്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിപത്രം എന്നുകൂടി രേഖപ്പെടുത്താന്‍ തുടങ്ങി. ഇതിന്റെ മറവില്‍ അനധികൃതമായി സ്വകാര്യ ഏജന്‍സികളെ ജോലി ഏല്‍പ്പിച്ചാല്‍ തടയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിയുമെന്ന വകുപ്പ് അധികൃതരുടെ വാദം കൈക്കൂലി നല്കി മറികടക്കുകയാണ് സ്വകാര്യ ഏജന്‍സികളെന്നും ആരോപണം ഉയരുന്നുണ്ട്. വ്യക്തികള്‍ക്ക് കിണര്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കിണര്‍ നിര്‍മിക്കേണ്ട ഭൂഗര്‍ഭ ജല വകുപ്പിലാവട്ടെ ആവശ്യത്തിന് ജീവനക്കാരും യന്ത്രങ്ങളുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: