പാലാ : കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാലാക്ക് സമീപം വലവൂരില്‍ ആരംഭിച്ചു. ട്രിപ്പിള്‍ ഐ.ടി.ക്കായി 53 ഏക്കര്‍ സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്ത് കൈമാറിയിരുന്നു. 50 കോടി രൂപാ സ്ഥലം ഏറ്റെടുക്കുന്നതിനായി വസ്തു ഉടമകള്‍ക്ക് കൈമാറി. കേന്ദ്രപൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയത്തിലെ സെക്രട്ടറി വി.എസ്. ഒബ്രോയിയുടെ അദ്ധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ട്രിപ്പിള്‍ ഐ.ടി. നിര്‍വാഹക സമിതി യോഗം ആദ്യഘട്ടം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 65 കോടി രൂപയുടെ ഭരണാനുമതി നല്കുകയുണ്ടായി.അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉള്ള താമസ സൗകര്യം ഉള്‍പ്പടെ രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് പ്രഥമഘട്ടത്തില്‍ ഉണ്ടാവുക. 18 മാസംകൊണ്ട്് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനാണ് സി.പി.ഡബ്ല്യു.ഡിയുടെ തീരുമാനം. വലവൂര്‍ കാമ്പസിലെ സൈറ്റ് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗം സി.പി.ഡബ്ല്യൂ.ഡി.ക്ക് നിര്‍മ്മാണ ചുമതല കൈമാറി.കെട്ടിടങ്ങളുടെ പണി പൂര്ത്തിയാകുന്നതോടൂകൂടി കമ്പ്യൂട്ടര്‍ സയന്‍സില്‍ ഇപ്പോള്‍ നടത്തിവരുന്ന ബി.ടെക് കോഴ്സിന് പുറമെ ഇലക്ട്രോണിക്സില് ബി.ടെക് കോഴ്സും, ഇലക്ട്രോണിക്സിലും, കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനും ഉള്‍പ്പടെ 720 വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സമ്പ്രദായത്തില്‍ പ്രവേശനം ലഭിക്കും. ഓള് ഇന്‍ഡ്യാ എന്‍ട്രന്‍സ് പരീക്ഷയായ ഐ.ഐ.ടി. ജെ.ഇ.ഇ. മെയിനിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: