മാധ്യമങ്ങള്‍ അത് അച്ചടിയായാലും ദൃശ്യമായാലും സാധാരണക്കാരില്‍ സ്വാധീനം ചെലുത്തും എന്നതില്‍ സംശയമില്ല. അവ സത്യത്തോടും പൊതുസമൂഹത്തോടും എത്രമാത്രം പ്രതിബദ്ധത കാണിക്കുന്നു എന്ന കാര്യത്തില്‍ സന്ദേഹത്തിന് ഏറെ വക തരുന്നുണ്ട്. മുഖ്യധാരാ ഗണത്തില്‍പ്പെടുന്ന മാധ്യമങ്ങള്‍ കാണിക്കുന്ന പ്രകടമായ വിവേചനം അടുത്തകാലത്തായി ഏറിവരുന്നതായി കാണുന്നു.
സംസ്ഥാന നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് ‘വീക്ഷണം’ നല്കിയ തലവാചകം പ്രതിപക്ഷത്തിന് ഉഗ്രശാസന എന്നും ‘ദേശാഭിമാനി’യുടേത് പ്രതിഷേധ സഭ എന്നുമായിരുന്നു. അവരുടെ നയമാണ് വ്യക്തമാക്കുന്നത്. യഥാക്രമം ഭരണകക്ഷിയുടെയും പ്രതിപക്ഷത്തെ മുഖ്യ പാര്‍ട്ടിയുടെയും മുഖപത്രങ്ങളായതിനാല് അങ്ങനെയെ അവര്‍ക്ക് എഴുതാനാകൂ. അതില്‍ ഒരു തെറ്റും കാണാനാകില്ല. ‘ദ ഹിന്ദു’ പോലുള്ള ഇംഗ്ലീഷ് ദിനപത്രങ്ങളും പല മലയാള പത്രങ്ങളും നിരന്തരം കാണിച്ചുവരുന്ന വിക്രിയകളും ദുര്‍വ്യാഖ്യാനങ്ങളും തമസ്കരണവും ധാര്‍മികത എന്നൊന്നുണ്ടെങ്കില്‍ അതിന്റെ സീമാലംഘനമാണെന്ന് കരുതുന്നതില്‍ തെറ്റില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വാഗ്വൈഭവത്താല്‍ ലോകജനതയെ വിസ്മയിപ്പിക്കുന്നു എന്ന വസ്തുത അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഹിന്ദിയില്‍ മാത്രമല്ല ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം അടുത്തനാളില്‍ കോഴിക്കോട് ലോക ആയുര്‍വേദ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം വ്യക്തമാക്കുന്നു. ഇക്കാര്യം ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ഒരു വായനക്കാരന് പ്രകടിപ്പിച്ചുകണ്ടു. ഇന്നത്തെ മറ്റ് പല രാഷ്ട്രീയ നേതാക്കള്‍ക്കും പ്രത്യേകിച്ച് ‘നെഹ്റു ഗാന്ധി’ പരമ്പരയില്‍ പെട്ടവര്‍ക്ക് ഈ സവിശേഷത ഇല്ലെന്നു കാണാം. നേതൃഗുണങ്ങളില്‍ പ്രസംഗപാടവും ഏറ്റവും പ്രധാന ഘടകം തന്നെയെന്നത് നിസ്തര്‍ക്കമാണ്. എഴുതിക്കൊടുക്കുന്ന ഉപന്യാസം വായിച്ചുകേള്‍ക്കുന്നത് ഒട്ടും സുഖകരമല്ല. ആവശ്യമായ വേദികളില്‍ തയ്യാറാക്കിയ പ്രസംഗം വായിക്കുന്നതില്‍ തെറ്റില്ല താനും. അഭികാമ്യവുമാണ്.
പാര്‍ലമെന്റ് സമ്മേളനം നിരന്തരം തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ജനങ്ങള്‍ തോല്പ്പിച്ചവര്, ജനങ്ങളെ തോല്‍പ്പിക്കുന്നു എന്ന നരേന്ദ്രമോദി അസമിലെ തോട്ടം തൊഴിലാളികളോട് ചെയ്ത പ്രസംഗം ‘ദ ഹിന്ദു’ (ഫെബ്രുവരി 6) കൊടുത്തത് ‘രാഹുല്‍ തിരിച്ചടിച്ചു’ എന്നായിരുന്നു. 1878 മുതല്‍ ഇന്ത്യയുടെ ദേശീയ ദിനപത്രമാണെന്ന് പ്രസ്താവിച്ചുകൊണ്ട് ഇറക്കുന്ന പത്രത്തിന്റെ മുഖപേജില്‍ തന്നെയാണ് അങ്ങനെ കൊടുത്തത്. ഉള്ളിലത്തെ പേജില്‍ പ്രധാനമന്ത്രി മഡോള്‍ എന്ന പരമ്പരാഗത വാദ്യോപകരണം കൊടുത്ത ഫോട്ടോ ഇട്ടിട്ട് രാഹുലിന്റെ അഭിപ്രായ പ്രകടനങ്ങള്‍ കൊടുത്തു. ഇത് എവിടുത്തെ മാധ്യമധര്‍മ്മമാണ്. പ്രധാനമന്ത്രി പറഞ്ഞത് ചേര്‍ക്കാതെ അദ്ദേഹത്തെ വിമര്‍ശിക്കുന്ന വാക്കുകള്‍ മാത്രം ചേര്‍ത്തിരിക്കുന്നു.
‘പുരാവസ്തുക്കളുടെ കടത്ത്’ ഇപ്പോള്‍ നാഷണല്‍ ഹെറാള്‍ഡ് കേസ് എന്നിവ തമസ്കരിക്കാനുള്ള ശ്രമം തുടരുമ്പോള്‍ തന്നെ നെഹ്റു-ഗാന്ധി കുടുംബത്തോട് പ്രതിബദ്ധതയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. അതേപോലെ ഏതുകാര്യത്തിലും പ്രധാനമന്ത്രിയുടെ പേര് ചേര്‍ത്തുവയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമവും നടത്തുന്നു.
വിദേശകാര്യ വിദഗ്ദ്ധനും മുന്‍ നയതന്ത്രജ്ഞനുമായ ടി.പി. ശ്രീനിവാസനെ ഡിവൈഎഫ്ഐ നേതാവ് കരണത്തടിച്ച് വീഴ്ത്തിയപ്പോള്‍ നിസ്സംഗരായി നോക്കിനിന്ന പോലീസ് ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥ വെളിവായിട്ടുണ്ട്. സംസ്ഥാന ഭരണം മാറുമെന്നും അങ്ങനെ വന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷത്തെ നേതാക്കളെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന ചിന്താഗതിയായിരിക്കാം കാരണം. രാഷ്ട്രീയ തിമിരം ഉണ്ടാക്കുന്ന നിഷ്ക്രിയത എന്നതില്‍ കവിഞ്ഞ് എന്താണിത്. ഇവിടെ പ്രതിബദ്ധത പൊതുസമൂഹത്തോടൊ അതോ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളോടൊ?
തിരുവനന്തപുരം പ്രസ്ക്ലബ്ബിലെ അഴിമതിയെക്കുറിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ മലയാള പ്രസിദ്ധീകരണമായ വാരികയില്‍ വായിക്കാനിടയായി. അവര്‍ക്ക് പ്രസ്ക്ലബുകളുമായി ബന്ധമില്ലാത്തതോ അതോ അവരെ ബന്ധപ്പെടുത്താത്തതോ എന്താണെന്നറിയില്ല, അങ്ങനെയുള്ള കാര്യം വായിച്ചു. മദ്യത്തിന്റെ സ്വാധീനം നിര്‍ണായകമായി ‘പെയ്ഡ് ന്യൂസില്‍’ ഉണ്ടെന്നും പറയുന്നു. ഇതു വായിച്ചപ്പോള്‍ ടി.ജെ.എസ്. ജോര്‍ജ് എഴുതിയ ‘ഘോഷയാത്ര’ (2008) എന്ന പുസ്തകത്തില്‍ കണ്ടത് ഇവിടെ ചേര്‍ക്കുന്നു. അമേരിക്കന്‍ ഗവണ്മെന്റിന്റെ ഒരു ഉദ്യോഗസ്ഥന് പറയുമായിരുന്നു ”ഞങ്ങള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഇന്ത്യ. ഒരു കുപ്പി വിസ്കികൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും പട്ടാള മേധാവികളില്‍നിന്നും ഞങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാം. നിങ്ങളോട് (പത്രക്കാര്) സംസാരിക്കുന്നതിനെക്കാള്‍ താല്‍പ്പര്യത്തോടെ അവര്‍ ഞങ്ങളോട് സംസാരിക്കും.”
ഭരണസംവിധാനത്തില്‍ ഉണ്ടായ മാറ്റവും പ്രധാനമന്ത്രിയുടെ കര്‍ശന നിയന്ത്രണങ്ങളും ഉദ്യോഗസ്ഥ തലത്തിലെ അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങളും പലര്‍ക്കും സുഖിക്കുന്നില്ല. വാര്‍ത്തകള്‍ തമസ്കരിക്കാനും വളച്ചൊടിക്കാനും പ്രാമുഖ്യം നല്കാതിരിക്കാനും ഇവ കാരണമാകുന്നുവോ എന്നത് സംശയമായി അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: