കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ മലബാര്‍ മേഖലയില്‍ ഇരുമുന്നണികളിലും അവ്യക്തത തുടരുന്നു.
നിലവിലുള്ള സീറ്റുകള്‍ പലതും മുസ്ലിംലീഗില്‍ നിന്ന് തിരിച്ചുപിടിക്കണമെന്നാണ് കോണ്‍ഗ്രസില്‍ നിന്നും ആവശ്യമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഗണ്യമായ സ്വാധീനമുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് കൈയടക്കിവെച്ചിരിക്കുകയാണെന്നും അത് വിട്ടുനില്‍ക്കുമെന്നുമാണ് മുസ്ലിംലീഗിന്റെ ആവശ്യം. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, കുന്ദമംഗലം സീറ്റുകള്‍ മുസ്ലിംലീഗില്‍ നിന്ന് തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ നാദാപുരത്ത് ഉഭയകക്ഷി ചര്‍ച്ചകളില്‍ ലീഗ്പക്ഷ പാതിയായ എം.കെ. രാഘവന്റെ ഇടപെടല്‍ കോണ്‍ഗ്സിന് നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നു.
മലപ്പുറം ജില്ലയിലാണ് കോണ്‍ഗ്രസ്-മുസ്ലിംലീഗ് തര്‍ക്കം കൂടുതല്‍ രൂക്ഷമാവുന്നത്. തങ്ങളുടെ തട്ടകമായ വണ്ടൂര്‍ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കണമെന്നാണ് മുസ്ലിംലീഗ് ജില്ലാഘടകം ആവശ്യപ്പെടുന്നത്. മുസ്ലിംലീഗിനുള്ളില്‍ നിലവിലുള്ള എംഎല്‍എമാര്‍ക്കെതിരെയും കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്. നാല് തവണയായി തിരൂരങ്ങാടി മണ്ഡലത്തില്‍ തുടരുന്ന അബ്ദുറബ്ബിനെ മാറ്റണമെന്ന് ലീഗില്‍ ശക്തമായ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പകരം പഴയ ഐഎന്‍എല്‍ നേതാവായ പി.എം.എ. സലാമിനെ മത്സരിപ്പിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാനത്ത് ജെഎസ്എസ്, സിഎംപി സംഘടനകള്‍ക്ക് നല്‍കിയിരുന്ന സീറ്റുകള്‍ ഭൂരിഭാഗവും മുസ്ലിംലീഗിന് നല്‍കണമെന്ന ആവശ്യവും പാര്‍ട്ടി ഉയര്‍ത്തും.
തവന്നൂര്‍ കോണ്‍ഗ്രസില്‍ നിന്നും മുസ്ലിംലീഗ് കൈയടക്കാനാണ് സാധ്യത. കൊടുവള്ളിയില്‍ കെ.എം. ഷാജിയെ പരിഗണിക്കുന്നുണ്ടെങ്കിലും ജില്ലാസെക്രട്ടറിയായി റസാഖ് മാസ്റ്റര്‍ക്കാണ് കൂടുതല്‍ പിന്തുണ. എന്നാല്‍ റസാഖ് മാസ്റ്റര്‍ക്ക് സീറ്റ് നല്കിയാല് ലീഗ് നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി കാരാട്ട് റസാഖ് സിപിഎം സ്വതന്ത്രനായി രംഗത്തുവരും. സിപിഎം ഉന്നത നേതാക്കള്‍ ഇതുസംബന്ധിച്ച് ആദ്യവട്ട ചര്‍ച്ച നടത്തിയെന്നാണ് വിവരം.
കാസര്‍കോട്ടും കണ്ണൂരിലും യുഡിഎഫില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം സീറ്റുകളില്‍ നിലവിലെ എംഎല്‍എമാര്‍ക്കെതിരെ ലീഗിനുള്ളില്‍ കടുത്ത എതിര്പ്പുയര്ന്നുകഴിഞ്ഞു. മഞ്ചേശ്വരത്തെ പി.ബി. അബ്ദുള്‍റസാഖിനെ മാറ്റാനാണ് സാധ്യത. കോണ്‍ഗ്രസിന് ഒരു സീറ്റുപോലുമില്ലാത്ത കാസര്‍കോട്ട് ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ ജില്ലയില്‍ അടുപ്പിക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ കടുത്ത നിലപാട്. വയനാട്ടില്‍ ജനതാദളിനെതിരെ ഡിസിസി നേതൃത്വം മുറുമുറുക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ദളിനെ എന്തുവിട്ടുവീഴ്ചചെയ്തും നിലനിര്‍ത്തണമെന്ന നിലപാടിലാണ്.
എല്‍ഡിഎഫിലും സിപിഎമ്മിന്റെ വല്യേട്ടന് നയത്തിനെതിരെ കടുത്ത എതിര്‍പ്പുകള്‍ ഉണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഒരു ഗ്രൂപ്പിനെ അടര്‍ത്തിമാറ്റാനുള്ള ശ്രമത്തിലാണ് സിപിഎം. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പുമായി സിപിഐ രംഗത്തുണ്ട്.
മുന്നണി പ്രവേശം ലഭിക്കാതെ അതൃപ്തരായി തുടരുന്ന ഐഎന്‍എല്ലിന് കൂടുതല്‍ സീറ്റ് നല്‍കണമെന്നാണ് ആ പാര്‍ട്ടിയുടെ ആവശ്യം. സ്ഥിരം തോല്‍ക്കുന്ന സീറ്റുകള്‍ വേണ്ടെന്നും കാസര്‍കോഡിന് പകരം കാഞ്ഞങ്ങാട് വേണമെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ ഈ സീറ്റ് നല്കാന് സിപിഐ ഒരുക്കമല്ല. വിജയസാദ്ധ്യതയുള്ള സീറ്റുകള്‍ കൂടുതല്‍ സിപിഎം കയ്യടക്കുന്നുവെന്നാണ് സിപിഐയുടെ പരാതി. ആര്‍എസ്പിയുടെയും ജെഡിയുവിന്റെയും ഒഴിവുകള്‍ തുല്യമായി വീതിയ്ക്കണമെന്ന് സിപിഐ ആവശ്യപ്പെടുന്നു. ഇരു മുന്നണികളിലും സീറ്റ് വിഭജന ചര്‍ച്ച നടക്കുന്നതോടെ കൂടുതല്‍ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: