ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോഴൊക്കെ അവര്‍ക്കൊപ്പം നിന്ന പാരമ്പര്യമാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിനും ദേശീയ പ്രസ്ഥാനങ്ങള്ക്കുമെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ രാഷ്ട്രീയമായി വിഭജിച്ച് മുതലെടുപ്പിനാണ് ഇടതുവലതു മുന്നണികള്‍ കാലങ്ങളായി ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളെ കൊല്ലത്ത് പാതിരിമാരുടെ നേതൃത്വത്തില്‍ ബന്ദികളാക്കിയപ്പോള്‍ സംരക്ഷിക്കാനെത്തിയത് മത്സ്യത്തൊഴിലാളി സംഘമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യത്തൊളിലാളി കുലത്തിന്റെ പാരമ്പര്യം നഷ്ടപ്പെട്ടത് പോര്‍ച്ചുഗീസുകാരുടെ വരവോടെയായിരുന്നു.
ഹൈന്ദവ മേഖലയായിരുന്ന കടലോരത്ത് സുവിശേഷവത്കരണത്തിന്റെ പേരില്‍ ഹിന്ദുവിനെ ഗോമാംസം ഭക്ഷിക്കാനും കൊന്തധരിച്ച് ചട്ടയുടുക്കാനും അവര്‍ നിര്‍ബ്ബന്ധിച്ചു. അതിന്റെ ഫലമായി ഒരു വിഭാഗം കത്തോലിക്കരായി ഹിന്ദുക്കള്‍ മാറി. പുരോഗതി വാഗ്ദാനം ചെയ്തായിരുന്നു മതംമാറ്റമെങ്കിലും ഇന്നും ഇവരുടെ പിന്തലമുറ പള്ളികളിലെ അടിമകളായി യാതൊരു പുരോഗതിയും കൈവരിക്കാതെ കഴിയുകയാണ്, അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റ് കറുപ്പന് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ മുന്നേറ്റത്തിന്റെ ഫലമായാണ് കടലോരമേഖലയിലെ ഹിന്ദുക്കള്‍ ഇന്ന് ആത്മാഭിമാനത്തോടെ കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗ്ഗീയ വിഘടന വാദികള്‍ ഭാരതത്തിന്റെ അതിര്‍ത്തികളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ ഭിന്നിപ്പിച്ച് രാഷ്ട്രവിരുദ്ധരാക്കാന് ശ്രമിക്കുകയാണ്. ഇതിനെതിരെ നമ്മള് കണ്ണുതുറന്നുതന്നെ ജീവിക്കണം. ഇടതും വലതും ഇപ്പോള്‍ ബംഗാളില്‍ ഒന്നിക്കുകയാണ്. ആരെങ്കിലും തെങ്ങില്‍ നിന്നുവീണു മരിച്ചാല്‍ പോലും ദളിത് പീഡനമെന്ന പേരില്‍ കേന്ദ്രസര്‍ക്കാരിനെ അക്രമിക്കുകയാണ്. ഇതിനൊക്കെ മറുപടി നല്കാന് മത്സ്യപ്രവര്‍ത്തക സംഘത്തിന് കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്, രജനീഷ് ബാബു, പി.പി. ഉദയഘോഷ്, ഒ.എന്‍. ഉണ്ണികൃഷ്ണന്, എം.കെ. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: