കൊച്ചി: വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാത്ത മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി വനിതാ ലീഗ്. തെരഞ്ഞെടുപ്പില്‍ വനിതകളെ മത്സരിപ്പിക്കുന്ന പതിവ് മുസ്ലിം ലീഗിനില്ല. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്ന ഘട്ടത്തിലാണ് വനിതാ ലീഗ് നേതാക്കള്‍ തങ്ങളുടെ പ്രതിഷേധം നേതൃത്വത്തെ അറിയിച്ചത്. സ്ത്രീശാക്തീകരണം സജീവ ചര്‍ച്ചയാകുന്ന കാലത്ത് വനിതകളെ മാറ്റി നിര്‍ത്തുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മുസ്ലിം ലീഗ് നേതൃത്വം ഇതിന് അനുകൂലമായല്ല പ്രതികരിച്ചത്. വനിതകള്‍ മത്സരംഗത്തുണ്ടാവുമോയെന്ന ചോദ്യത്തിന് ഉറച്ചൊരു മറുപടി പറയാന്‍ നേതൃത്വത്തിനുമാകുന്നില്ല.
കേരള നിയമസഭയില്‍ ഇതുവരെ 178 പ്രതിനിധികള്‍ മുസ്ലിംലീഗിനുണ്ടായിട്ടുണ്ട്. ഒരു വനിതാ പ്രതിനിധി ഇല്ലെന്ന് മാത്രമല്ല ഒരു തവണ മാത്രമാണ് വനിതയെ സ്ഥാനാര്‍ത്ഥിയാക്കിയത് തന്നെ. വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് ഖമറുന്നീസ അന്‍വറിനെ. 2001ല്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥിയായെങ്കിലും അവര്‍ തോറ്റു. പിന്നീടിതുവരെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയെന്ന് കേട്ടിട്ട് കൂടിയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകളില്‍ മാത്രമാണ് വനികളെ മത്സരിപ്പിച്ചത്. മലപ്പുറത്ത് വനിതാ സ്ഥാനാര്‍ത്ഥിക്ക് പകരം ഭര്‍ത്താവിന്റെ ബോര്‍ഡ് വച്ച് പാര്‍ട്ടി നാണക്കേടിലാവുകയും ചെയ്തു.
മുസ്ലിംലീഗിന്റെ ഉറച്ച പിന്തുണയായ സുന്നി പണ്ഡിത സഭ സമസ്തയുടെ എതിര്‍പ്പാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് അയിത്തം കല്‍പ്പിക്കുന്നതിന് പിന്നിലെന്നാണ് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. സമസ്തയുള്‍പ്പെടെ പല മുസ്ലിം സംഘടനകളും സ്ത്രീ പുരുഷ സമത്വമെന്ന ആശയത്തോട് യോജിക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രികളെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം സമുദായ നേതാക്കള്‍ നടത്തിയ പ്രസ്താവനകളും പ്രസംഗങ്ങളും ചര്‍ച്ചയായിരുന്നു. വനിതാ ലീഗ് എതിര്‍പ്പുയര്‍ത്തിയാലും സമുദായ സംഘടനകളെ പിണക്കേണ്ടെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. അടുത്തിടെ വനിതാ ലീഗിനെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി എറണാകുളത്ത് ദേശീയ സമ്മേളനവും നടത്തി. ഈ സാഹചര്യത്തില്‍ വനിതകള്‍ മത്സരരംഗത്തില്ലാത്തത് സംഘടനാപരമായി തിരിച്ചടിയാകുമെന്നാണ് വനിതാ ലീഗ് നേതാക്കളുടെ വാദം. സ്ത്രീ ശാക്തീകരണം മുസ്ലിം ലീഗിന്റെ ലക്ഷ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചതും വനിതാ നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നു.
മത്സരരംഗത്ത് മാത്രമല്ല പാര്‍ട്ടിയിലും സ്ത്രീകള്‍ രണ്ടാം നിരക്കാരാണ്. സ്ത്രീകള്‍ക്ക് വനിതാ ലീഗില്‍ മാത്രമാണ് പ്രവര്‍ത്തിക്കാനാവുക. മുസ്ലീം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും ഭാരവാഹിത്വത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. വിദ്യാര്‍ത്ഥിനികള്‍ക്ക് ഹരിതം എന്ന പ്രത്യേക സംഘടന രൂപീകരിച്ചാണ് പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: