തിരുവനന്തപുരം: ആധുനികവിദ്യാഭ്യാസം സാംസ്കാരിക മൂല്യങ്ങളില്‍ നിന്ന് അകലുന്നത് സമൂഹത്തിന് ശാപമെന്ന് മാതാ അമൃതാനന്ദമയി. തിരുവനന്തപുരം കൈമനംഅമൃതാനന്ദമയി മഠത്തിലെ 24-ാമത് ബ്രഹ്മസ്ഥാന മഹോത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് അനുഗ്രഹം നല്കി പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്ന ഗുരുഗുല വിദ്യാഭ്യാസത്തില്‍ വിനയത്തെ വളര്‍ത്തിയാണ് വിദ്യ നേടിയിരുന്നത്. ഇന്ന് അത് അധ്യാപകരോടുള്ള അനാദരവും പഠിപ്പ് മുടക്കും കടന്ന് മയക്കുമരുന്നിലേക്കും കുറ്റകൃത്യങ്ങളിലേക്കും മാറുകയാണ്. അതിന് മാറ്റം വരുവാന്‍ മൂല്യങ്ങളും സമൂഹത്തോടുള്ള സ്നേഹവും അറിവിനോടുള്ള ആദരവും പകര്ന്നുനല്കുന്ന വിദ്യാഭ്യാസം വേണം. അധ്യാപകന്റെ ബുദ്ധിയില്‍നിന്ന് പകര്‍ന്ന് നല്കപ്പെടുന്ന കുറച്ച് വിവരങ്ങള്‍ മാത്രമാകരുത് വിദ്യാഭ്യാസം. മറിച്ച് യഥാര്‍ത്ഥ മനുഷ്യ സൃഷ്ടിയാണ് വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. സ്വഭാവ ശുദ്ധീകരണം, കഴിവുകളുടെ പോഷണം, സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കൂറ്, യഥാര്‍ത്ഥമായ ജ്ഞാനദാഹം എല്ലാം പകര്‍ന്നുനല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം.
ഇളം തലമുറ നേരിടുന്ന മറ്റൊരു ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്കാരത്തെ മറന്നുകൊണ്ടുള്ള പരിഷ്കാരം. കുട്ടികള്‍ പുത്തന്പരിഷ്കാരങ്ങളുടെയും സാങ്കേതിക ഉപകരണങ്ങളുടേയും അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ സംസ്കാരത്തെ മറന്ന് വിദേശസംസ്കാരത്തെ അന്ധമായി അനുകരിക്കുന്നു. ഇതിനെതടയാന് ജീവിതത്തില്‍ വിലപ്പെട്ടത് എന്തെല്ലാമാണെന്ന് കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ പകര്‍ന്നു നല്‍കണം. ഇന്ന് ലോകം നേരിടുന്ന മറ്റൊരു പ്രശ്നമാണ് പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനം.
അതിന്റെ ഫലമായി കൃഷിസ്ഥലങ്ങളും കുളങ്ങളും പുഴകളും കാവുകളും നശിച്ചു. നല്ല ഭക്ഷണവും ശുദ്ധമായ വായുവും വരെ കിട്ടാതെയായി. വരംകിട്ടിയ ഭസ്മാസുരനെപ്പോലെയാണ് നമ്മള് ഇന്ന് പ്രകൃതിയോട് കാട്ടുന്നതെന്നും നമ്മുടെ അന്ത്യവും അതുപോലെ ആകാതിരിക്കാന്‍ നമ്മള് പ്രകൃതിയെ സ്നേഹിക്കണമെന്നും അമ്മ പറഞ്ഞു.
പുലര്‍ച്ചെ മുതല്‍ തന്നെ ആയിരങ്ങള്‍ അമ്മയുടെ ദര്‍ശനത്തിനായി ബ്രഹ്മസ്ഥാനില് എത്തിയിരുന്നു. ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ജസ്റ്റിസ് ശ്രീദേവി, സെന്‍ട്രല്‍ എക്സൈസ്-കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വിനോദ് ഖോലി, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള, ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി തുടങ്ങി നിരവധിപ്രമുഖര്‍ എത്തി അമ്മയുടെ അനുഗ്രഹം നേടി.
ഇന്നും പതിനൊന്ന് മണിമുതല്‍ അമ്മയുടെ നേതൃത്വത്തില്‍ ഭജനയും ധ്യാനവും നടക്കും. തുടര്‍ന്ന് ഒരുമണിമുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. ദര്‍ശനത്തിനെത്തുന്ന എല്ലാഭക്തര്‍ക്കും അന്നദാനവും വൈദ്യസഹായവും ഉള്‍പ്പെടെ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിര്‍ധനരായവര്‍ക്ക് മഠം നിര്‍മ്മിച്ചുനല്‍കുന്ന ശൗചാലയത്തിനുള്ള അപേക്ഷനല്കുവാനും ഭത്കര്ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ബ്രഹ്മസ്ഥാനിലെ പൂജകള്‍ക്കുശേഷം ബുധനാഴ്ച വെളുപ്പിന് അമ്മ വള്ളിക്കാവിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: