ആലപ്പുഴ: 2003 മെയ് രണ്ടിന് നടന്ന മാറാട് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭരണ – പ്രതിപക്ഷങ്ങള്‍ ഏകകണ്ഠമായി സിബിഐ അന്വേഷണത്തിന് അനുകൂലിച്ചിട്ടും മുഖ്യമന്ത്രി തുടര്‍ന്ന അലംഭാവം ആശങ്കാജനകമാണെന്ന് പ്രമേയം വിലയിരുത്തി.
ഈ കേസ് അവസാനമായി അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി സി.എം. പ്രദീപ്കുമാര്‍ ഏതാനും ദിവസം മുമ്പ് ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ഭീകരാക്രമണമാണിതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ ഫണ്ടിങ്, വിദേശ പങ്കാളിത്തം, തീവ്രവാദ പ്രവര്‍ത്തനം എന്നിവ ഈ കൂട്ടക്കൊലയില്‍ വ്യക്തമാണ്. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് ഇത് വ്യക്തമായി സൂചിപ്പിച്ചിരുന്നു. വിചാരണ കോടതിയില്‍ ഇതേ കാര്യങ്ങല്‍ ഉന്നയിച്ചത് വിസ്മരിക്കാന്‍ പാടില്ല, പ്രമേയം ഓര്‍മ്മിപ്പിക്കുന്നു.
അബ്ദുള്‍ നാസര്‍ മദനിയുടെയും യുവജന രാഷ്ട്രീയ നേതാവിന്റെയും പങ്കാളിത്തം, വ്യാപകമായ കലാപത്തിനുള്ള ആഹ്വാനം എന്നിവ അന്വേഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സംഭവത്തിനുശേഷം ഒന്നരവര്‍ഷം കഴിഞ്ഞ് കര്‍ണാടക പോലീസ് അറസ്റ്റുചെയ്ത ഫഹദ് എന്ന പാക് ചാരനെ ഈ കേസുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ നിരവധി തിരിച്ചറിയല്‍ രേഖകള്‍ ഇവിടെനിന്നും സമ്പാദിച്ചെടുക്കാന്‍ കഴിഞ്ഞതായി വെളിപ്പെടുത്തിയിരുന്നു.
യുവജന രാഷ്ട്രീയ നേതാവും ഇയാളുമായുള്ള ഫോണ്‍ വിളികളും അന്വേഷണപരിധിയില്‍ വന്നിട്ടില്ല. മാറാട് കൂട്ടക്കൊലയ്ക്കു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് മത്സ്യപ്രവര്‍ത്തക സംഘം ഉറച്ചു വിശ്വസിക്കുന്നു. അതിനാല്‍തന്നെ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് സംശയങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് കെ. രജനീഷ് ബാബു അവതാരകനായ പ്രമേയം ആവശ്യപ്പെടുന്നു.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുന്നതായിരിക്കണം കേന്ദ്ര മത്സ്യബന്ധന നയത്തിന്റെ കാതലെന്ന് മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യാവസായിക അടിസ്ഥാനത്തില്‍ കോടികള്‍ മുടക്കി ഈ രംഗത്ത് കടന്നുവന്നവര്‍ക്ക് അമിതമായ ചൂഷണത്തിനാണ് താത്പര്യം.
പരമ്പരാഗത മത്സ്യബന്ധനത്തില്‍ ഊന്നിയായിരിക്കണം കേന്ദ്രനയമെന്നും മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം. മത്സ്യഅനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തൊഴിലാളി യൂണിയന് ഉള്‍പ്പെടെ അവഗണിച്ചിരിക്കുകയാണ്.
ഇതിന് മാറ്റമുണ്ടാകണം. അമ്പലപ്പുഴ, പുറക്കാട് പഞ്ചായത്തുകളിലായി മൂന്നുവര്‍ഷമായി കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്ന 107 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ സ്കൂളുകളിലും കരിനിലം ഓഫീസിലും പഞ്ചായത്താഫീസിലും അഭയാര്‍ത്ഥികളായി കഴിയുകയാണ്. ഇവരെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും ഇവിടങ്ങളില്‍ പുലിമുട്ടോടെയുള്ള കടല്‍ഭിത്തികള്‍ നിര്‍മ്മിക്കണമെന്നും മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: