കോട്ടക്കല്‍ (മലപ്പുറം): ഭാരതത്തിലെ കുടുംബവ്യവസ്ഥ തകര്‍ക്കുകയാണ് ദേശദ്രോഹികളുടെ ലക്ഷ്യമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്. കോട്ടക്കലില്‍ നടന്ന മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ദേശീയതയും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ കുടുംബവ്യവസ്ഥയാണ്. ഭരണകൂടവും സൈന്യവും ദുര്‍ബലമാണെങ്കിലും കുടുംബവ്യവസ്ഥ നിലനില്‍ക്കുന്ന ഭാരതത്തെ ഒന്നും ചെയ്യാനാകില്ല. ചങ്കൂറ്റമുള്ള ജനതയെ സൃഷ്ടിക്കുന്ന ഭാരതത്തിലെ കുടുംബങ്ങളെ തകര്‍ത്തെറിഞ്ഞാല്‍ ഈ രാജ്യത്തെ നശിപ്പിക്കാനാവുമെന്ന് ദേശദ്രോഹികള്ക്കറിയാം. അതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. ചുംബന സമരവും, ലിവിംഗ് ടുഗെദറും, താലിപൊട്ടിക്കലുമെല്ലാം കുടുംബങ്ങളെ നശിപ്പിക്കാനുള്ള ആയുധങ്ങളാണ്. സ്വതന്ത്രചിന്തകളെന്ന ഓമനപ്പേരിട്ടാണ് ഇത്തരം സമരങ്ങളെ ഇവര്‍ പുതുതലമുറക്ക് കൈമാറുന്നത്. അതിന്റെ അര്‍ത്ഥം ദേശദ്രോഹമാണെന്ന് സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗവും മനസിലാക്കുന്നില്ല.
ഭീകരവാദികളും കമ്യൂണിസ്റ്റുകളും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് ഇത് ആദ്യമല്ല. പക്ഷേ ഇന്ന് ആക്രമണങ്ങള്‍ക്ക് പലമുഖങ്ങളുണ്ട്. മുസ്ലിം ലീഗും, കമ്യൂണിസ്റ്റ് പാര്‍ട്ടിയും, കോണ്‍ഗ്രസും വിവിധ സന്ദര്‍ഭങ്ങളില്‍ ഭാരതത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മൂന്ന് സംഘടനകളും ചേര്‍ന്ന മുന്നണിയാണ് ഇന്ന് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും. പക്ഷേ കരുത്തുറ്റ ജനതയുള്ള രാജ്യത്തെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അടിത്തറയായ കുടുംബവ്യവസ്ഥ ആദ്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ഇവരുടെ തന്ത്രം എ.ഒ.ഹ്യൂമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത് തന്നെ ജനങ്ങളെ ഭിന്നിപ്പിക്കാനായിരുന്നു.
രാജ്യദ്രോഹത്തിന്റെ ബിംബങ്ങളായി ഇവര്‍ ഉയര്‍ത്തികാണിക്കുന്നത് മഹാന്മാരായ അംബ്ദേക്കര്‍, അയ്യങ്കാളി, സ്വാമി വിവേകാനന്ദന് എന്നിവരെയാണ്. സമൂഹത്തില്‍ നിന്ന് ഉയര്‍ന്നേക്കാവുന്ന പ്രതിഷേധത്തെ ചെറുക്കാനുള്ള പരിചകളായാണ് മഹാന്മാരെ ഇവര്‍ കാണുന്നത്. നെഹ്രുവീയന്‍ വിദ്യാഭ്യാസ പദ്ധതിയാണ് ഭാരതത്തില്‍ ബുദ്ധിശൂന്യരായ ഒരു തലമുറയുണ്ടാവാന്‍ കാരണം.
ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ ഇംഗ്ലീഷ് പഠനം കൊണ്ടുവന്നത് ഭാഷയിലൂടെ നമ്മുടെ സംസ്കാരം തകര്‍ക്കാമെന്ന ലക്ഷ്യത്തോടെയാണ്. അതില്‍ ഒരുപരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു. അതുതന്നെയാണ് കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ചേര്‍ന്ന് ഇവിടെ നടപ്പാക്കുന്നത്. പരിഷ്കാരികളായ തലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെ സംസ്കാരത്തെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഎന്‍വി സ്മൃതിമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ ആയുര്‍വേദ കോളേജ് മുന്‍പ്രിന്‍സിപ്പാള്‍ ഡോ.പി.എ.രവീന്ദ്രന് ദീപപ്രോജ്ജ്വലനം നടത്തി. ജില്ലാ പ്രസിഡന്റ് എം.എസ്. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ചന്ദ്രിക, രാജസുലോചന, ഡോ. കിരാതമൂര്‍ത്തി, ഡോ. മധു പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: