ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിരാഷ്ട്ര സന്ദര്‍ശനത്തിനൊരുങ്ങുന്നു. സന്ദര്‍ശനം മാര്‍ച്ച് 30ന് ആരംഭിക്കും. അന്നുതന്നെ ബെല്‍ജിയത്തില്‍ വച്ചു നടക്കുന്ന ഭാരത-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. അവിടെനിന്നും അദ്ദേഹം വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കും. മാര്‍ച്ച് 31നാണ് അമേരിക്കയിലേക്ക് അദ്ദേഹം യാത്ര തിരിക്കുന്നത്.
ഉച്ചകോടിയില്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നവാസ് ഷെരീഷും പങ്കെടുക്കും. പിന്നീട് ഏപ്രില്‍ രണ്ടിന് സൗദി അറേബ്യയിലും മോദി സന്ദര്‍ശനം നടത്തും. അവിടെ ഊര്‍ജ്ജ-വ്യാപാര സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. ആറു വര്‍ഷത്തിനു ശേഷമാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി റിയാദ് സന്ദര്‍ശിക്കുന്നത്. ഇപ്പോഴത്തെ പ്രാദേശികമായ സ്ഥിതി കണക്കിലെടുത്ത് സൗദി അറേബ്യയും ഇറാനും ഭാരതത്തിന് തന്ത്രപ്രധാനമായ രാഷ്ട്രങ്ങളാണ്. ഭാരതത്തിന്റെ ക്രൂഡോയില്‍ ദാതാക്കളില്‍ ഏറ്റവും പ്രമുഖനാണ് സൗദി. അതിനാല്‍ത്തന്നെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയും സൗദി അറേബ്യ തന്നെ.
പാകിസ്ഥാന് ഉള്‍പ്പടെ 50രാജ്യങ്ങളാണ് ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി മോദി-ഷെരീഫ് കൂടിക്കാഴ്ച്ചയെപറ്റിയാണ് ഏവരും ഉറ്റുനോക്കുന്നത്. പാരീസിലും ലാഹോറിലും സമീപകാലത്ത് നടന്നപോലുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. എന്നാല്‍ ഈ രണ്ടു രാജ്യങ്ങളേയും ഒഴിവാക്കുന്നതും ബുദ്ധിമുട്ട് നിറഞ്ഞതാണ്.
ഡിസംബര്‍ 25ന് അപ്രതീക്ഷിതമായ ലാഹോര്‍ സന്ദര്‍ശനത്തിന് ശേഷം രണ്ടു നേതാക്കളം കണ്ടുമുട്ടുന്നതും ഇതാദ്യമാകും. പത്താന്‍കോട് ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ജനുവരിയില്‍ നടക്കാനിരുന്ന ഭാരത-പാക്ക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ നീണ്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഡിസംബറില്‍ ഇസ്ലാമബാദ് സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: