ലാഹോര്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്നു പേര് പാക്കിസ്ഥാനില്‍ അറസ്റ്റില്‍. പാക് ഭീകര വിരുദ്ധ കോടതിയില്‍ ഹാജരാക്കിയ ഇവരെ ആറു ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. മൂവര്‍ക്കുമെതിരെ അതിനുശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും.
ഖാലിദ് മഹ്മൂദ്, ഇര്ഷദുള് ഹഖ്, മുഹമ്മദ് ഷൊഐബ് എന്നിവരാണ് പ്രതികള്‍. ഗുജ്രാന്വാല എടിസി -2 ജഡ്ജി ബുഷ്റ സമാന് പരിഗണിച്ച കേസില്‍ ആറു ദിവസത്തെ ഫിസിക്കല്‍ റിമാന്‍ഡ് അനുമതി നല്‍കിക്കൊണ്ട് പോലീസ് കൗണ്ടര്‍ ഡിപ്പാര്‍ട്മെന്റിനാണ് ഇവരെ കൈമാറിയിരിക്കുന്നത്.
പത്താന്‍കോട്ടെ വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തില്പങ്കുള്ളതായി ഇവര്‍ സമ്മതിച്ചിട്ടുണ്ടെന്ന് പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
പത്താന്‍കോട് ഭീകരാക്രമണക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഈ മാസം ആദ്യം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതാണ്. പാക് പീനല്‍ കോഡ് സെക്ഷന്‍ 302, 324, 109 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജനുവരി രണ്ടിന് പത്താന്‍കോട്ടുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാ സൈനികര്‍ ഉള്‍പ്പടെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഭാരതത്തിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഭീകരരുടെ ഫോണ്‍നമ്പര്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ഭാരതം പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: