കണ്ണൂര്‍: മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. ഇന്നലെ രാവിലെ 9.05ന് റണ്‍വേക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട വ്യോമസേനയുടെ കോഡ് ബി വിമാനം കാത്തുനിന്നവരുടെ തലക്ക് മുകളിലൂടെ ദീര്‍ഘവൃത്താകൃതിയില്‍ ചുറ്റിയ ശേഷം 9.10ന് റണ്‍വേ തൊട്ടു. ഉത്തരമലബാറുകാര്‍ കാത്തിരുന്ന ചരിത്രനിമിഷം ഇതോടെ യാഥാര്‍ത്ഥ്യമായി. തുടര്‍ന്ന് നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
വിമാനത്താവളം ഉദ്ദേശിക്കുന്ന രീതിയില്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞാല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ ഒന്നാതമായി കണ്ണൂര്‍ വിമാനത്താവളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കാന്‍ ഇത് വഴിയൊരുക്കും. കണ്ണൂര്‍ രാജ്യത്തെ കൈത്തറിയുടെ ഹബ്ബായി മാറും. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പുരോഗതിയുണ്ടാവും. വരുന്ന സപ്തംബറില്‍ തന്നെ വിമാനത്താവളം വ്യാവസായിക അടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.പി.മോഹനന്, കെ.സി.ജോസഫ്, മുന്‍ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം, കെ.സുധാകരന്, മുല്ലപ്പള്ളി രാമചന്ദ്രന് എംപി, എംഎല്‍എമാരായ എം.പി.അബ്ദുള്ളക്കുട്ടി, കെ.എം.ഷാജി, ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍, കിയാല്‍ എംഡി ജി. ചന്ദ്രമൗലി തുടങ്ങിയവര്‍ സംസാരിച്ചു.അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന് സ്വാഗതവും കിയാല്‍ ചീഫ് പ്രൊജക്ട് എഞ്ചിനീയര്‍ കെ.പി. ജോസ് നന്ദിയും പറഞ്ഞു.
കിയാല്‍ എംഡി ചന്ദ്രമൗലിക്കും, ആദ്യവിമാനമിറക്കിയ കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍മാര്‍ഷല്‍ ക്യാപ്റ്റന്‍ ആര്.നമ്പ്യാര്‍ക്കും ഉപഹാരവും വിമാനത്താവള നിര്‍മ്മാണത്തിന്റെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് സര്‍ട്ടിഫിക്കറ്റും മന്ത്രി കെ.ബാബു വിതരണം ചെയ്തു. പരീക്ഷണപ്പറക്കലിനെത്തിയ വിമാനം കാലത്ത് 11.10ന് തിരിച്ച് പറന്നു.
ഉദ്ഘാടന പരിപാടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപിയും ഉദ്ഘാടനം കോണ്‍ഗ്രസ് മേളയാക്കി മാറ്റിയെന്നാരോപിച്ച് എല്‍ഡിഎഫും ചടങ്ങ് ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പകുതിപോലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാതെയാണ് റണ്‍വേ തട്ടിക്കൂട്ടി ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: